'ഈശോ നോട്ട് ഫ്രം ബൈബിള്‍, ഒരു സിനിമയുടെ പേരാണ്, മുഹമ്മദ് നോട്ട് ഫ്രം ഖുറാന്‍ എന്ന് പേരിടാന്‍ ഇവര്‍ക്ക് ധൈര്യം വരുമോ'; വിമര്‍ശിച്ച് അലി അക്ബറും

ജദയസൂര്യയെ നായകനാക്കി നാദിര്‍ഷ ഒരുക്കുന്ന “ഈശോ” എന്ന ചിത്രത്തിന് എതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്. “നോട്ട് ഫ്രം ദ ബൈബിള്‍” എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ക്രിസ്ത്യന്‍ മതവിശ്വാസത്തെ വ്രണപ്പെടുത്തുന്നതാണ് ഇതെന്നാണ് ആരോപണം.

സിനിമയുടെ പേരിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ അലി അക്ബറും. “”ഈശോ നോട്ട് ഫ്രം ബൈബിള്‍, ഒരു സിനിമയുടെ പേരാണ്, മുഹമ്മദ് നോട്ട് ഫ്രം ഖുറാന്‍ എന്ന് പേരിടാന്‍ ഇവര്‍ക്ക് ധൈര്യം വരുമോ”” എന്നാണ് അലി അക്ബര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

അതേസമയം, സിനിമയുടെ പേര് മാറ്റാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും താന്‍ ഏറെ ബഹുമാനിക്കുന്ന പ്രവാചകനായ ജീസസുമായി ഈ സിനിമക്ക് യാതൊരു ബന്ധവുമില്ലെന്നും, ഇത് കേവലം ഒരു കഥാപാത്രത്തിന്റെ പേര് മാത്രമാണെന്നും നാദിര്‍ഷ ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കി.

നാദിര്‍ഷയുടെ ഫെയ്സ്ബുക്ക് കുറിപ്പ്

“ഈശോ ” സിനിമയുടെ 2nd motion poster ബുധനാഴ്ച്ച (04-08-2021)വൈകിട്ട് 6.00 മണിക്ക്.
എന്റെ പ്രിയ സഹോദരന്മാരുടെ ശ്രദ്ധയ്ക്ക് . ഞാന്‍ ഏറെ ബഹുമാനിക്കുന്ന ദൈവപുത്രനായ ജീസസുമായി ഈ സിനിമക്ക് യാതൊരു ബന്ധവുമില്ല . ഇത് കേവലം ഒരു കഥാപാത്രത്തിന്റെ പേര് മാത്രം (ഈ സിനിമക്ക് എതിരെ പ്രവര്‍ത്തിക്കുന്നവര്‍ അറിയാന്‍ വേണ്ടി മാത്രം ) അതുകൊണ്ട് ക്രിസ്ത്യന്‍ സമുദായത്തിലെ എന്റെ പ്രിയപ്പെട്ട സഹോദരങ്ങള്‍ക്ക് വിഷമമുണ്ടായതിന്റെ പേരില്‍ മാത്രം not from the bible എന്ന ടാഗ് ലൈന്‍ മാത്രം മാറ്റും.

അല്ലാതെ തല്‍ക്കാലം “ഈശോ ” എന്ന ടൈറ്റിലും, “കേശു ഈ വീടിന്റെ നാഥന്‍ ” എന്ന ടൈറ്റിലും മാറ്റാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല. എല്ലാ മത വിഭാഗത്തിലും പെട്ട ഒരുപാട് സുഹൃത്തുക്കള്‍ ഉള്ള , എല്ലാ മത വിഭാഗങ്ങളെയും ഒരേ പോലെ ആദരിക്കാന്‍ മനസ്സുള്ള ഒരു കലാകാരന്‍ എന്ന നിലക്ക് , ആരുടേയും മനസ്സ് വേദനിപ്പിക്കാനും , വ്രണപ്പെടുത്താനും തക്ക സംസ്‌കാര ശൂന്യനല്ല ഞാന്‍ . “കേശു ഈ വീടിന്റെ നാഥന്‍ ” ഈശോ ” എന്നീ സിനിമകള്‍ ഇറങ്ങിയ ശേഷം ആ സിനിമയില്‍ ഏതെങ്കിലും തരത്തില്‍ മത വികാരം വ്രണപ്പെടുന്നുവെങ്കില്‍ നിങ്ങള്‍ പറയുന്ന ഏതു ശിക്ഷക്കും ഞാന്‍ തയ്യാറാണ് . അതുവരെ ദയവ് ചെയ്ത് ക്ഷമിക്കുക .