അതില്‍ യാതൊരു തെറ്റും കാണുന്നില്ല, താത്പര്യമില്ലാത്തവര്‍ ഇത്തരം സിനിമകള്‍ കാണാതിരിക്കുക എന്നത് മാത്രമാണ് പരിഹാരം: ദിലീഷ് പോത്തന്‍

ദിലീഷ് പോത്തന്‍- ഫഹദ് ഫാസില്‍ ചിത്രം ‘ജോജി’വലിയ പ്രതികരണമാണ് നേടിയത്. ഇതിനിടയില്‍ ചിത്രത്തിലെ അസഭ്യവാക്കുകളെ കുറിച്ചും തര്‍ക്കമുണ്ടായിരുന്നു. ഇപ്പോഴിതാ സിനിമയില്‍ ഉപയോഗിച്ച അത്തരം ഭാഷയെ കുറിച്ച് സംവിധായകന്‍ ദിലീഷ് പോത്തന്‍ തന്നെ തുറന്നു പറഞ്ഞിരിക്കുകയാണ്.

സമൂഹത്തിലുള്ള കാര്യങ്ങള്‍ തന്നെയാണിത്. ഇത്തരം വാക്കുകള്‍ സിനിമയില്‍ ഉപയോഗിക്കുന്നതില്‍ യാതൊരു തെറ്റും കാണുന്നില്ല. താത്പര്യമില്ലാത്തവര്‍ ഇത്തരം സിനിമകള്‍ കാണാതിരിക്കുക എന്നതാണ് അതിനുള്ള പരിഹാരം. സിനിമ പുറത്തിറങ്ങി ആദ്യ ദിവസം കഴിഞ്ഞാല്‍ അതേകുറിച്ചുള്ള അഭിപ്രായങ്ങള്‍ അറിയാമല്ലോ.

പിന്നീടുള്ള ദിവസങ്ങളില്‍ കൃത്യമായ ധാരണയോടെയായിരിക്കും പ്രേക്ഷകര്‍ സിനിമ കാണാന്‍ ഇരിക്കുക. ഞാന്‍ ഇത്തരം സിനിമകള്‍ കാണാന്‍ ആഗ്രഹിക്കുന്നയാളാണ്. അങ്ങിനെ മാറ്റി നിര്‍ത്തേണ്ട പദങ്ങളാണ് അവയെന്ന് തോന്നുന്നില്ല. അത്തരം സിനിമകള്‍ ഉണ്ടാകണം. ഇതൊരു ശ്രമമാണ്. അദ്ദേഹം മാധ്യമവുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

വില്യം ഷേക്‌സ്പിയറിന്റെ വിഖ്യാത നാടകം ‘മാക്ബത്തി’ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ജോജിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ദേശിയ അവാര്‍ഡ് ജേതാവായ ശ്യാം പുഷ്‌കരനാണ് സിനിമയുടെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഷമ്മി തിലകന്‍, ബാബു രാജ്, ഉണ്ണിമായ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്.