'ദിലീപിന്റെ രാമലീലയ്ക്ക് വേണ്ടി വാദിച്ച സംവിധായകന്‍ എന്തുകൊണ്ടാണ് പാര്‍വതിയുടെ മൈസ്റ്റോറിക്ക് വേണ്ടി മിണ്ടാത്തത്' ആരോപണങ്ങളോട് അരുണ്‍ ഗോപി പ്രതികരിക്കുന്നു

പാര്‍വതിയുടെ മൈ സ്റ്റോറിക്ക് എതിരെ സൈബര്‍ ആക്രമണം തുടരുമ്പോള്‍ രാമലീലയ്ക്ക് വേണ്ടി ക്യാംപെയന്‍ നയിച്ച സംവിധായകന്‍ അരുണ്‍ഗോപി എന്തുകൊണ്ടാണ് മൗനം പാലിക്കുന്നതെന്ന ചോദ്യം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളോട് പ്രതികരിക്കുകയാണ് അരുണ്‍ ഗോപി ഇപ്പോള്‍.

“പാര്‍വതിയുടെ സിനിമയ്ക്കുനേരെ സൈബര്‍ ആക്രമണവും ഡിസ്ലൈക്കുകളും പെരുകിയപ്പോള്‍ ഒരുകൂട്ടം ആളുകള്‍ എനിക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ്. അവനവന്റെ സിനിമ വിജയിച്ചുകഴിഞ്ഞപ്പോള്‍ അരുണ്‍ഗോപി പ്രതികരിക്കുന്നില്ല, ഞാന്‍ സുഖസുഷുപ്തിയിലാണ് എന്നാണ് വിമര്‍ശനങ്ങള്‍. പാര്‍വതിയുടെ സിനിമയ്‌ക്കെതിരെയുള്ള ആക്രമണം തുടങ്ങിയ സമയത്തുതന്നെ പ്രതികരണം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ച വ്യക്തിയാണ് ഞാന്‍.

“സിനിമ ഒരാളുടേതല്ല! അതിനായി വിയര്‍പ്പു ഒഴുക്കുന്ന ഓരോരുത്തരുടേയുമാണ്, അതിനായി സ്വപ്നം കാണുന്ന എല്ലാരുടേയുമാണ്…. ആണധികാരത്തില്‍ തളം കെട്ടികിടക്കാതെ, പെണ്ണധികാരത്തിന്റെ വമ്പുകള്‍ കേള്‍ക്കാതെ… സിനിമയ്ക്കായി ഒന്നിക്കാം. സിനിമയോടൊപ്പം”- എന്ന് ഞാന്‍ കുറിച്ചത് കാണാതെയാണ് ഇപ്പോള്‍ എനിക്ക് നേരെ ഒളിയമ്പുകള്‍ വരുന്നത്- അരുണ്‍ ഗോപി പറയുന്നു.

ഒരു സിനിമയ്‌ക്കെതിരെ പ്രതിഷേധം പുകയുമ്പോള്‍ അത് റിലീസ് ചെയ്യാനാകാതെ വിഷമിക്കുന്ന ഒരു സംവിധായകന്റെയോ സംവിധായികയോ മാനസികാവസ്ഥ എനിക്ക് നന്നായി മനസിലാകും. കാരണം അത്തരം പ്രതികൂല സാഹചര്യങ്ങളിലൂടെയാണ് ഞാനും കടന്നുവന്നത്. രാമലീല പ്രതിസന്ധിയിലായ സമയത്ത് സ്വസ്ഥമായി ഉറങ്ങിയിട്ടുപോലുമില്ല. തീയറ്ററുകള്‍ ബഹിഷ്‌കരിക്കും, കത്തിക്കും തുടങ്ങിയ ഭീഷണികള്‍ വന്ന സമയത്ത് വര്‍ഷങ്ങളായി മനസില്‍ താലോലിച്ച സ്വന്തം സിനിമയെന്ന സ്വപ്നം പുറത്തിറക്കാന്‍ സാധിക്കുമോയെന്ന ആശങ്കയില്‍ ഉരുകിയാണ് കഴിഞ്ഞത്. ഞാന്‍ അനുഭവിച്ച പ്രായസങ്ങള്‍ ആര്‍ക്കും മനസിലാകില്ല. അന്നുതന്നെ പലയിടത്തും വ്യക്തമാക്കിയതാണ്. ഒരു അഭിനേതാവിനോടുള്ള വൈരാഗ്യം സിനിമയോടല്ല തീര്‍ക്കേണ്ടത്. സിനിമ ഒരുപാട് പേരുടെ സ്വപ്നവും ജീവിതവും പ്രതീക്ഷയും കണ്ണീരുമാണ്.

ഞാന്‍ പിന്തുണപറ്റിയ ശേഷം മിണ്ടാതിരിക്കുന്നു എന്നു പറയുന്നത് വേദനിപ്പിക്കുന്നതാണ്. എനിക്ക് ഒരുപാട് സ്ഥലത്തുനിന്നും പിന്തുണലഭിച്ചു എന്നുള്ളത് ശരിയാണ്. പക്ഷെ പിന്തുണകൊണ്ടുമാത്രമല്ല രാമലീല വിജയിച്ചത്. ജനങ്ങള്‍ക്ക് ഇഷ്ടപ്പെടുന്ന ചേരുവകളുള്ള സിനിമയായതുകൊണ്ടാണ്. സഹതാപത്തിന്റെ പുറത്ത് ആദ്യത്തെ രണ്ടുദിവസം സിനിമ ഓടുമായിരിക്കും. കൊള്ളില്ലയെങ്കില്‍ മൂന്നാം ദിവസം തീയറ്ററില്‍ ആരും കയറില്ല. നല്ല സിനിമയാണെങ്കില്‍ അഭിനേതാവിനെ നോക്കാതെ തന്നെ ജനം കാണാന്‍ കയറും. മറ്റുള്ളവരുടെ സിനിമകള്‍ കാണുകയും ഇഷ്ടമായെങ്കില്‍ അത് അവരോട് തുറന്നുപറയുകയും ചെയ്യുന്ന ആളാണ് ഞാന്‍.

ലിംഗവിവേചനമില്ലാതെ സിനിമയ്ക്കുവേണ്ടിയാണ് എല്ലാവരും ഒന്നിക്കേണ്ടത്. മലയാള സിനിമാവ്യവസായത്തിന്റെ ആവശ്യകത കൂടിയാണ് അത്. താരങ്ങളല്ല താരം, സിനിമയാണ് താരം. താരങ്ങള്‍ക്കാണ് സിനിമയെ ആവശ്യം. അല്ലാതെ സിനിമയ്ക്കല്ല. സിനിമ അനുസ്യൂതം ഒഴുകുന്ന മായാനദിയാണ്. ആരുണ്ടെങ്കിലും ഇല്ലെങ്കിലും സിനിമ ഒഴുകും. ഞാന്‍ ഇഷ്ടപ്പെടുന്നത് സിനിമയേയാണ്, നല്ല സിനിമയെ സ്‌നേഹിക്കുന്നവര്‍ എന്നും നില്‍ക്കേണ്ടത് സിനിമയ്‌ക്കൊപ്പമാണ്. ആരുടേതാണെങ്കിലും എന്നും എപ്പോഴും എന്റെ മനസ് സിനിമയ്‌ക്കൊപ്പം തന്നെയാണ്. സൈബര്‍ ആക്രമണം വേദനിപ്പിക്കുന്നത് ഒരു സിനിമയ്ക്കായി പ്രവര്‍ത്തിച്ച, സിനിമ സ്വപ്നം കാണുന്ന ഒരുപാട് മനസുകളെയാണ്. ആ പ്രവണത ശരിയല്ല. പറയത്തക്ക പ്രശ്‌നങ്ങളൊന്നുമില്ലാതെ സ്വസ്ഥമായി പൊയ്‌ക്കോണ്ടിരുന്ന ഒന്നായിരുന്നു മലയാളസിനിമ ഇന്‍ഡസ്ട്രി. ഇപ്പോള്‍ നടക്കുന്ന പ്രതിസന്ധികള്‍ എല്ലാം അകന്ന് എല്ലാവരും സിനിമയ്ക്കുവേണ്ടി ഒരുമിച്ച പ്രവര്‍ത്തിക്കുന്ന വേദിയായി മലയാളസിനിമാവ്യവസായം മാറുന്ന കാലത്തിനായി കാത്തിരിക്കുന്നു- അരുണ്‍ ഗോപി പറഞ്ഞു.

കടപ്പാട് മനോരമ ന്യൂസ്