മലയാളികളുടെ രീതി കുടിയന്മാരുടേതു പോലെ, വെള്ളമിറങ്ങിയാല്‍ ഒന്നും ഓര്‍മ്മ കാണില്ല: ധര്‍മ്മജന്‍ ബോള്‍ഗാട്ടി

മറ്റൊരു പ്രളയ ദുരിതത്തെ കൂടി മലയാളികള്‍ ജാതി മത ഭേദമന്യേ ഒറ്റക്കെട്ടായി നേരിടുകയാണ്. ഇത് മാതൃകാപരമായ സമീപനമാണെങ്കില്‍ തന്നെയും പ്രളയം കഴിഞ്ഞാല്‍ ഇതെല്ലാം മലയാളി മറക്കുമെന്നാണ് നടന്‍ ധര്‍മ്മജന്റെ ആകുലത. പ്രളയ സമയത്ത് ഒറ്റക്കെട്ടായി നില്‍ക്കുന്ന മലയാളി അതിനു ശേഷം എല്ലാം മറന്ന് പഴയതു പോലെ തമ്മില്‍ തല്ലുന്നു എന്നത് വിഷമകരമായ കാര്യമാണെന്നാണ് ധര്‍മ്മജന്‍ പറയുന്നത്.

“പ്രളയം വരുമ്പോള്‍ അങ്ങനെയാണ് ഇങ്ങനെയാണ് എന്നൊക്കെ പറയും. പക്ഷേ, പിന്നെ കാര്യങ്ങള്‍ മാറും. രാഷ്ട്രീയക്കാര്‍ തമ്മിലടി, മതങ്ങള്‍ തമ്മിലടി, മതങ്ങള്‍ക്കുള്ളില്‍ ജാതികള്‍ തമ്മിലടി ഒക്കെ തിരിച്ചു വരും. അവന്‍ നായര്, ഇവന്‍ ഈഴവന്‍, മറ്റവന്‍ പുലയന്‍ എന്നൊക്കെ വീണ്ടും ചേരി തിരിക്കും. പ്രളയം വരുമ്പോള്‍ എല്ലാവരും ഒന്നാണ് ദൈവത്തിന്റെ മക്കളാണ്, സ്‌നേഹമാണ് എന്നൊക്കെ പറഞ്ഞാലും വീണ്ടും പഴയതിലേക്കു തന്നെയല്ലേ മടങ്ങുക. അതു ശരിക്കും സങ്കടമാണ്.”

Read more

“കുടിയന്മാരുടെ വെള്ളമിറങ്ങുന്നതു പോലെയാണിതും. മഴവെള്ളം ഇറങ്ങിക്കഴിയുമ്പോള്‍ പഴയതൊന്നും ഓര്‍മ്മ കാണില്ല. അതാണ് തമാശ. വെള്ളം ഉള്ള സമയത്ത് ചെയ്തവ മനസ്സിന്‍ നിന്നു മാഞ്ഞു പോവുന്നു. മലയാളിയായതു കൊണ്ട് ഒന്നും പറയാനാകില്ല. കുറേ പേരെങ്കിലും ഈ നന്മ മനസ്സില്‍ കാത്തു സൂക്ഷിക്കും എന്നു പ്രതീക്ഷിക്കാം. അവരെങ്കിലും തിരികെ പഴയതിലേക്കു പോകാതിരിക്കട്ടെ.” വനിതയുമായുള്ള അഭിമുഖത്തില്‍ ധര്‍മ്മജന്‍ പറഞ്ഞു.