'ഞാന്‍ ആരെയും കണ്ണുമടച്ചു വിശ്വസിക്കുന്ന വ്യക്തി ആയിരുന്നു, ആ സംഭവത്തിനു ശേഷം അതിനു മാറ്റം ഉണ്ടായി'

ബിഗ് സ്‌ക്രീനില്‍ നിന്നു മിനിസ്‌ക്രീനിലെത്തി പ്രേക്ഷകരുടെ പ്രിയം നേടിയ താരമാണ് ധന്യ മേരി വര്‍ഗീസ്. വിവാഹത്തിനു ശേഷം അഭിനയരംഗത്ത് നിന്ന് വിട്ടുനിന്ന ധന്യയുടെ പേര് മലയാളി പിന്നീട് കേട്ടത് പണത്തട്ടിപ്പു കേസിലെ പ്രതിയെന്ന രീതിയിലായിരുന്നു. ആ പ്രതിസന്ധി ഘട്ടങ്ങള്‍ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചു എന്നും എല്ലാവരേയും സ്‌നേഹിച്ചാലും ആരെയും അന്ധമായി വിശ്വസിക്കരുത് എന്ന് മനസ്സിലാക്കി തന്നു എന്നും ധന്യ പറയുന്നു.

“അനുഭവമാണ് എന്റെ ഗുരു. ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങള്‍ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചു. ഞാന്‍ ആരെയും കണ്ണുമടച്ചു വിശ്വസിക്കുന്ന വ്യക്തി ആയിരുന്നു. ആ സംഭവത്തിനു ശേഷം അതിനു മാറ്റം ഉണ്ടായി. ആളുകളുടെ സമീപനം എങ്ങനെ എന്നു മനസ്സിലാക്കിയാണ് ഇപ്പോള്‍ പ്രതികരിക്കുക. ഒരു മിഡില്‍ ക്ലാസ് ഫാമിലിയാണ് എന്റെത്. പണം എങ്ങനെ ലാഭിക്കാമെന്നും കൈകാര്യം ചെയ്യണമെന്നും അറിയാം. ഭര്‍ത്താവ് ജോണിന്റെ കുടുബം എന്റെ കുടുംബവുമായി യാതൊരു സാമ്യവുമുള്ളതല്ല. അവര്‍ക്ക് വലിയ ബിസിനസ് സാമ്രാജ്യം ഉണ്ടായിരുന്നു. ബിസിനസിനെ കുറിച്ച് ഒന്നും അറിയില്ലെങ്കിലും ഞാനും അവരെ പിന്തുണച്ചു.”

“ജോണിന്റെ മാതാപിതാക്കളെ അദ്ദേഹം നോക്കുന്നത് പോലെ ഞാനും നോക്കി. എന്നാല്‍ പിന്നീട് നേരിടേണ്ടി വന്ന കാര്യങ്ങള്‍ എന്നെ കൂടുതല്‍ കാര്യങ്ങള്‍ പഠിപ്പിച്ചു, എല്ലാവരേയും സ്‌നേഹിച്ചാലും ആരെയും അന്ധമായി വിശ്വസിക്കരുത് എന്ന് മനസ്സിലാക്കി. എന്നെപ്പോലെ, ജോണും അനുഭവങ്ങളില്‍ നിന്ന് പല പാഠങ്ങളും ഉള്‍ക്കൊണ്ടു. ജീവിതത്തിലെ മോശം കാര്യങ്ങള്‍ ഇപ്പോള്‍ മറക്കാന്‍ ശ്രമിക്കുകയാണ്.” അടുത്തിടെ ഒരു അഭിമുഖത്തില്‍ ധന്യ പറഞ്ഞു.