'ഷൂട്ടിംഗ് കാണാനും അല്ലാതെയും ഒക്കെ സെറ്റില്‍ വരുന്ന ചിലര്‍ ദുരുദ്ദേശത്തോടുകൂടി സമീപിക്കാറുണ്ട്'

തെലുങ്ക്, തമിഴ്, കന്നഡ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് ധന്യ ബാലകൃഷ്ണ. സൂര്യ ചിത്രം ഏഴാം അറിവിലൂടെ സിനിമാ രംഗത്തേയ്ക്ക് അരങ്ങേറ്റം കുറിച്ച് ധന്യയ്ക്ക് ഇന്ന് കൈനിറയെ ചിത്രങ്ങളാണ്. നിവിന്‍ പോളി ചിത്രമായ ലവ് ആക്ഷന്‍ ഡ്രാമയിലൂടെ മലയാളത്തില്‍ എത്തിയ ധന്യ റിലീസിന് ഒരുങ്ങുന്ന പൂഴിക്കടകന്‍ എന്ന ചിത്രത്തില്‍ നായികയായി എത്തുകയാണ്. സിനിമാ മേഖലയില്‍ എത്തിയിട്ട് ഇത്ര വര്‍ഷങ്ങളായിട്ടും ഒരു മോശം അനുഭവവും തനിക്ക് ഉണ്ടായിട്ടില്ല എന്ന് പറയുകയാണ് ധന്യ.

“സിനിമാ ഇന്‍ഡസ്ട്രിയില്‍ വന്നിട്ട് ഇത്രയും വര്‍ഷം ആയിട്ടും മോശമായ ഒരനുഭവം ഒന്നും എനിക്ക് തനിക്കു ഉണ്ടായിട്ടില്ല. എന്നാല്‍ ഷൂട്ടിംഗ് കാണാനും അല്ലാതെയും ഒക്കെ സെറ്റില്‍ വരുന്ന ചിലര്‍ ദുരുദ്ദേശത്തോടുകൂടി സമീപിക്കാറുണ്ട്. അപ്പോള്‍ തന്നെ ഞാന്‍ അവരോട് എനിക്കതു ഇഷ്ടമല്ല എന്ന് പറയാറുണ്ട്.”

“എന്തെങ്കിലും അനുഭവങ്ങള്‍ ഉണ്ടാകുന്ന പെണ്‍കുട്ടികള്‍ അത് തുറന്നു പറയാന്‍ ഉള്ള ധൈര്യം കാണിക്കണം. ഒരിക്കലും മറച്ചു വെക്കരുത്. നോ പറയേണ്ടിടത്തു നോ തന്നെ പറയണം. അത്തരം സാഹചര്യത്തില്‍ ആരും കൂടെ ഉണ്ടാവില്ല എന്ന ധാരണ തെറ്റാണ്. എന്തായാലും ആരെങ്കിലും ഒക്കെ നമ്മുടെ കൂടെ നില്‍ക്കാന്‍ ഉണ്ടാകും. തെറ്റ് നടക്കാന്‍ അനുവദിക്കാതെ ഇരിക്കുക എന്നത് നമ്മുടെ കൂടി ഉത്തരവാദിത്വം ആണ്.” ഓണ്‍ലുക്കേഴ്‌സുമായുള്ള അഭിമുഖത്തില്‍ ധന്യ പറഞ്ഞു.

ജയസൂര്യയും ചെമ്പന്‍ വിനോദും ഒന്നിക്കുന്ന ചിത്രമാണ് “പൂഴിക്കടകന്‍”. നവാഗതനായ ഗിരീഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സാമുവല്‍ ജോണ്‍ എന്ന വ്യത്യസ്ത കഥാപാത്രത്തെയാണ് ചെമ്പന്‍ വിനോദ് അവതരിപ്പിക്കുന്നത്. ഗിരീഷ് നായരും ഉണ്ണി മലയിലും ചേര്‍ന്നൊരുക്കിയ കഥയ്ക്ക് ഷ്യാല്‍ സതീഷും ഹരി പ്രസാദ് കോളേരിയും ചേര്‍ന്ന് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നു. ഇവാബ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സാം, നൗഫല്‍ എന്നിവര്‍ ചേര്‍ന്നാണ് “പൂഴിക്കടകന്‍” നിര്‍മ്മിക്കുന്നത്.