പൃഥ്വിയുടെ ആടുജീവിതത്തെക്കുറിച്ച് നിര്‍ണായക വെളിപ്പെടുത്തലുകളുമായി സംവിധായകന്‍

ബെന്യാമിന്റെ ആടുജീവിതം സിനിമയാകുമ്പോള്‍ അതിന് സംഗീതം നല്‍കാന്‍ ഏ.ആര്‍. റഹ്മാനെ തെരഞ്ഞെടുത്തതിന് പിന്നില്‍ ബ്ലസിക്ക് പറയാന്‍ കാരണങ്ങള്‍ ഏറെയുണ്ട്. മരുഭൂമിയുടെ ഏകാന്തത പശ്ചാത്തല സംഗീതത്തിലൂടെ അവതരിപ്പിക്കാന്‍ അന്താരാഷ്ട്ര അനുഭവമുള്ള ഒരാള്‍ക്കേ സാധിക്കുകയുള്ളു എന്നാണ് ബ്ലസി കരുതുന്നത്. അതിനായാണ് സിനിമയുടെ കഥയും തിരക്കഥയും വിശദമായി പറഞ്ഞ് റഹ്മാനെ ബോധ്യപ്പെടുത്തിയതെന്ന് ബ്ലസി പറയുന്നു. നമ്മള്‍ ആരാധിക്കുന്ന ക്രിസ്തു, കൃഷ്ണനും, മുഹഹമ്മദുമൊക്കെ ഒരു തരത്തില്‍ ആട്ടിടയന്മാരായിരുന്നു എന്നൊരു പാരലല്‍ ഫിലോസഫിയാണ് റഹ്മാന്‍ കഥ കേട്ടു കഴിഞ്ഞപ്പോള്‍ പറഞ്ഞത്. ഇതില്‍ താന്‍ ആശ്ചര്യഭരിതനായെന്നും ബ്ലസി കൂട്ടിച്ചേര്‍ത്തു.

മരുഭൂമി പശ്ചാത്തലമായത് കൊണ്ട് തന്നെ പശ്ചാത്തല സംഗീതത്തില്‍ അറബിക് സംഗീതത്തിന്റെ സാന്നിദ്ധ്യം ആവശ്യമാണെന്ന തന്റെ ആശയം റഹ്മാനുമായി പങ്കുവെച്ചുവെന്നും ബ്ലസി കൂട്ടിച്ചേര്‍ത്തു.

ചിത്രത്തിന്റെ ലൊക്കേഷനായുള്ള ഇന്‍പുട്ട്‌സ് നജീബില്‍നിന്നല്ല ലഭിച്ചത്. നജീബ് അത്തരം ഇന്‍പുട്ടുകള്‍ തരാന്‍ കഴിയുന്നൊരു മാനസിക അവസ്ഥയില്‍ അല്ലല്ലോ മരുഭൂമിയില്‍ പെട്ട് കിടന്നിരുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ സംവിധായകന്റെ സ്വാതന്ത്ര്യമാണ് ഉപയോഗിക്കുന്നത്. കേരളത്തില്‍ ഇത്തരത്തില്‍ പോപ്പുലറായ എല്ലാവരും തന്നെ വായിച്ചിട്ടുള്ള ആടുജീവിതം സിനിമയാക്കുമ്പോള്‍ യഥാര്‍ത്ഥ കഥയില്‍നിന്ന് മാറാന്‍ സാധിക്കില്ല. പക്ഷെ, ദൃശ്യസാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനായി ചില മാറ്റങ്ങള്‍ വരുത്തുന്നുമുണ്ട്. ഇതൊക്കെ സംവിധായകന്റെ സ്വാതന്ത്ര്യമാണ്.

അടുത്തമാസം അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങും. ഒമാനിലെയും ജോര്‍ദ്ദാനിലെയും ചില മരുഭൂ പ്രദേശങ്ങളാണ് ലൊക്കേഷനുകളായി പരിഗണിക്കുന്നത്. ഇത് പൂര്‍ത്തിയാക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ് തങ്ങളെന്നും ബ്ലസി പറഞ്ഞു.