ഞാന്‍ മാപ്പ് പറയുന്നു, എന്റെ അടുത്ത സിനിമയില്‍ ബിനീഷിന് ഒരു കഥാപാത്രം എഴുതി വെച്ചിരുന്നു: അനില്‍ രാധാകൃഷ്ണ മേനോന്‍

പാലക്കാട് മെഡിക്കല്‍ കോളജില്‍ നടന്ന സംഭവത്തില്‍ വിശദീകരണവുമായി സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍. പരിപാടിയില്‍ താനല്ലാതെ മറ്റാരെങ്കിലും അതിഥിയായി ഉണ്ടെങ്കില്‍ തന്നെ ഒഴിവാക്കണമെന്ന് സംഘാടകരോട് ആവശ്യപ്പെട്ടിരുന്നെന്നും ബിനീഷ് ആയതു കൊണ്ടല്ല അങ്ങനെ ചെയ്തതെന്നും അനില്‍ പറഞ്ഞു. സംഭവത്തില്‍ താന്‍ ബിനീഷിനോട് മാപ്പ് ചോദിക്കുന്നെന്നും അനില്‍ പറഞ്ഞു.

“മാസിക പ്രകാശനം ചെയ്യാനാണ് എന്നെ ക്ഷണിച്ചത്. ഞാന്‍ വരില്ല എന്ന് പറഞ്ഞിരുന്നു, കാരണം തലേദിവസമാണ് എന്നെ വിളിച്ചത്. എന്നാല്‍ പിന്നീട് പോകാമെന്ന് തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഔദ്യോഗികമായി എന്നെ ക്ഷണിക്കാന്‍ വരണമെന്ന് സംഘാടകരോട് പറഞ്ഞിരുന്നു. ക്ഷണിക്കാന്‍ വന്നപ്പോള്‍ ഞാന്‍ അവരോട് ചോദിച്ചു, ആരെല്ലാം വരുന്നുണ്ടെന്ന്. ഇത്രയും വൈകി ക്ഷണിച്ചതിനാല്‍ ആരും വരാന്‍ തയ്യാറല്ല എന്നാണ് അവര്‍ പറഞ്ഞത്. ഞാന്‍ പണം വാങ്ങാതെയാണ് ഇത്തരം പരിപാടികള്‍ക്ക് പോകുന്നത്. മറ്റൊരാളുടെ ലൈം ലൈറ്റ് പങ്കുവെയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് ഞാന്‍ അല്ലാതെ മറ്റാരെങ്കിലും ഉണ്ടെങ്കില്‍ ഇല്ലെന്ന് പറഞ്ഞിരുന്നു. പിറ്റേ ദിവസമാണ് എന്നോട് പറയുന്നത്, ബിനീഷ് ബാസ്റ്റിന്‍ ഉണ്ടെന്ന്. അപ്പോള്‍ എന്നെ ഒഴിവാക്കണമെന്ന് പറഞ്ഞു. ബിനീഷ് ആയതു കൊണ്ടല്ല ഞാന്‍ അങ്ങനെ പറഞ്ഞത്, അതിഥിയായി മറ്റൊരാള്‍ വരുന്നുണ്ടെങ്കില്‍ ഞാന്‍ പരിപാടിയില്‍ നിന്ന് ഒഴിവാകുമെന്ന് നേരത്തേ പറഞ്ഞിരുന്നു. പിന്നീട് സംഘാടകര്‍ എന്നെ വിളിച്ച് ആ പരിപാടി മാറ്റി വെച്ചുവെന്നും എന്നോട് വരണമെന്നും പറഞ്ഞു.”

“അങ്ങനെ അവിടെ ചെന്ന് വേദിയില്‍ പ്രസംഗിച്ചു കൊണ്ടിരിക്കുന്നതിനിടെ ബിനീഷ് കയറി വരുകയുമായിരുന്നു. എന്താണ് പ്രശ്‌നമെന്നു പോലും അപ്പോള്‍ മനസ്സിലായില്ല. ബിനീഷിന് കൈയടി കൊടുക്കാന്‍ ഞാന്‍ തന്നെയാണ് വിദ്യാര്‍ത്ഥികളോട് പറഞ്ഞത്. നിലത്തിരിക്കുന്ന ബിനീഷിനോട് കസേരയില്‍ ഇരിക്കാനും ഞാന്‍ ആവശ്യപ്പെട്ടു. മാഗസിന്‍ പ്രകാശനം ചെയ്തിട്ട് പോകാമെന്ന് ഞാന്‍ പറഞ്ഞു. പക്ഷേ ഒന്നും ഉണ്ടായില്ല. അതോടെ ഞാന്‍ പ്രസംഗം നിര്‍ത്തി മടങ്ങി. ഇതാണ് അവിടെ സംഭവിച്ചത്. ബിനീഷ് ആ ചടങ്ങില്‍ പങ്കെടുക്കുമെന്ന് അപ്പോള്‍ മാത്രമാണ് ഞാന്‍ അറിഞ്ഞത്. ബിനീഷുമായി യാതൊരുവിധ പ്രശ്‌നങ്ങളുമില്ലെന്നു മാത്രമല്ല ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളുമായിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന് എന്തു പറ്റിയെന്ന് എനിക്കറിയില്ല.”

“പിന്നീട് വീട്ടില്‍ മടങ്ങി വന്നപ്പോഴാണ് സോഷ്യല്‍ മീഡിയയിലെ ഈ പ്രശ്‌നങ്ങളെ കുറിച്ച് അറിയുന്നത്. ഇതില്‍ മറ്റൊരു കാര്യം കൂടി ഉണ്ട്. എന്റെ അടുത്ത സിനിമയില്‍ ബിനീഷിന് ഒരു കഥാപാത്രവും എഴുതി വെച്ചിരുന്നു. ഇനി ബിനീഷിന് ഞാന്‍ മാപ്പു പറയണമെന്നാണെങ്കില്‍ അതിനും തയ്യാര്‍. ഞാന്‍ മാപ്പ് പറയുന്നു. താരങ്ങള്‍ക്കിടയില്‍ ഒന്നാംകിട രണ്ടാം കിട എന്നൊന്നില്ല എന്നു വിശ്വസിക്കുന്ന ആളാണ് ഞാന്‍. ജാതി, മതം അങ്ങനെ ആളുകളെ വേര്‍തിരിക്കരുത്. പിന്നെ മേനോന്‍ എന്ന പേര് പണ്ടേ ഉള്ളതാണ്.” അനില്‍ രാധാകൃഷ്ണ മേനോന്‍ പറഞ്ഞു.