'കാലടി മണപ്പുറത്തിട്ട സെറ്റ് പൊളിച്ചത് സിനിമയ്ക്ക് ശരിക്കും ഗുണമായി മാറി'; കാരണം പറഞ്ഞ് ബേസില്‍ ജോസഫ്

ടൊവിനോ തോമസിനെ നായകനാക്കി ഒരുക്കിയ ‘മിന്നല്‍ മുരളി’ നെറ്റ്ഫ്‌ളിക്‌സ് ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുമെന്ന് സംവിധായകന്‍ ബേസില്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരിക്കുകയാണ്. കോവിഡ് സാഹചര്യമുണ്ടാക്കിയ അനിശ്ചിതത്വങ്ങള്‍ ചിത്രീകരണം കൂടുതല്‍ കടുപ്പമുള്ളതാക്കി.

പക്ഷേ ടീമിലെ എല്ലാ അംഗങ്ങളുടെയും മികച്ച പ്രവര്‍ത്തനത്തിലൂടെ വളരെ കഷ്ടപ്പെട്ടാണ് പൂര്‍ത്തിയാക്കിത് എന്നാണ് ബേസില്‍ പറയുന്നത്. കോവിഡ് ലോക്ഡൗണ്‍ കാരണം മിന്നല്‍ മുരളിക്ക് ഉണ്ടായ നേട്ടങ്ങളെ കുറിച്ചും ബേസില്‍ പറയുന്നുണ്ട്. കോവിഡിനിടയില്‍ കാലടി മണപ്പുറത്തിട്ട സെറ്റ് പൊളിച്ചതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉണ്ടായിരുന്നു.

ഇതിനെ തുടര്‍ന്ന് കര്‍ണാടകയിലേക്ക് ഷൂട്ടിംഗ് മാറ്റിയിരുന്നു. ഇത് സിനിമയ്ക്ക് ഗുണം ചെയ്തുവെന്നാണ് ബേസില്‍ പറയുന്നത്. കോവിഡ് കാരണം ടൊവിനോയുടെ പല തരത്തിലുള്ള ഗെറ്റപ്പുകള്‍ ഉപയോഗിക്കാന്‍ പറ്റി എന്നതാണു വലിയൊരു നേട്ടം. കാരണം ഓരോ ഷെഡ്യൂളും കഴിഞ്ഞ് കുറെനാള്‍ ബ്രേക്ക് വരികയാണല്ലോ.

അതുകൊണ്ടു ടൊവിനോയുടെ മുടി വളരുന്നു, താടി വരുന്നു, മെലിയുന്നു എന്നൊക്കെയുള്ള കുറെ ഗെറ്റപ്പുകള്‍ കിട്ടി. അതു സിനിമയ്ക്കു നല്ല ഗുണമായി. അതുപോലെ തന്നെ കേരളത്തിലാണ് പൂര്‍ണമായും ഷൂട്ട് പ്ലാന്‍ ചെയ്തത്. കോവിഡിനിടയില്‍ കാലടി മണപ്പുറത്തിട്ട സെറ്റ് പൊളിക്കുന്നതും ഒക്കെയായി കുറെ പ്രശ്‌നങ്ങള്‍ വന്നു.

പിന്നെ ഷൂട്ട് കര്‍ണാടകയിലേക്കു മാറ്റി. അതു ശരിക്കും ഗുണമായി. പ്രതീക്ഷിച്ചതിലും നല്ലൊരു ലൊക്കേഷനും സെറ്റിംഗും എല്ലാം നമുക്ക് ക്ലൈമാക്‌സിനു വേണ്ടി കിട്ടി എന്നാണ് ബേസില്‍ മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. അഞ്ച് ഭാഷകളിലായി റിലീസിന് എത്തുന്ന മിന്നല്‍ മുരളി വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റര്‍ കമ്പനിയുടെ ബാനറില്‍ സോഫിയ പോള്‍ നിര്‍മിച്ചത്.