അമ്മ സംഘടന ഒരിക്കലും സ്ത്രീകള്‍ക്ക് എതിരെയല്ല, സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ ഉള്ള സംഘടനയാണ് ഇത് അപ്പോള്‍ സ്ത്രീകളെ വിജയിപ്പിക്കേണ്ട ചുമതലയും അവര്‍ക്കാണ്: ബാബുരാജ്

അമ്മയിലെ ഔദ്യോഗിക പാനലിലേക്ക് കൂടുതല്‍ സ്ത്രീ മത്സരാര്‍ത്ഥികളെ നിര്‍ത്തിയത് സ്ത്രീ പ്രാധിനിത്യം കുറവാണ് എന്ന പരാതി കണക്കിലെടുത്താണെന്ന് നടന്‍ ബാബുരാജ് സ്ത്രീകള്‍ക്ക് വളരെയധികം പ്രാധാന്യം കൊടുക്കുന്ന പാനല്‍ ആണ് ഇത്തവണ മത്സരിക്കുന്നത്.

കഴിഞ്ഞ പാനലിനു എതിരെ വന്ന വിമര്‍ശനം സ്ത്രീകള്‍ക്ക് പ്രാധിനിത്യം കുറവാണ് എന്നതാണ്. ഇത്തവണ 42 ശതമാനം പ്രാധിനിത്യം സ്ത്രീകള്‍ക്ക് കൊടുത്തിട്ടുണ്ട്. സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ ഉള്ള സംഘടനയാണ് ‘അമ്മ’ അപ്പോള്‍ സ്ത്രീകളെ വിജയിപ്പിക്കേണ്ട ചുമതല അവര്‍ക്കാണ്.

കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ വളരെ നല്ല പ്രവര്‍ത്തനമാണ് ഈ പാനല്‍ നടത്തിയത്. അതിന്റെ തുടര്‍ച്ചയാണ് പ്രസിഡന്റ് ആഗ്രഹിക്കുന്നത്. മനോരമ ഓണ്‍ലൈനുമായുള്ള അഭിമുഖത്തില്‍ ബാബുരാജ് വ്യക്തമാക്കി.

മത്സരമൊക്കെ 19 ാം തീയതി വൈകിട്ട് റിസള്‍ട്ട് വരുന്നതോടെ തീരുമെന്നും ഇപ്പോള്‍ കാണുന്ന വീറും വാശിയുമൊക്കെ അതുവരെയെ ഉള്ളൂവെന്നും ബാബു രാജ് പറഞ്ഞു. അത് കഴിഞ്ഞാല്‍ ഞങ്ങളെല്ലാം ഒന്നായി സംഘടനയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കും. എതിരായി മത്സരിക്കുന്നു എന്ന് കരുതി ഞങ്ങള്‍ അന്യോന്യം തൊഴുത്തില്‍ കുത്തലോ മോശം വാക്കുകള്‍ ഉപയോഗിക്കുകയോ ഇല്ല. ദിവസവും ഞങ്ങള്‍ ഫോണ്‍ ചെയ്തു കാര്യങ്ങള്‍ അന്വേഷിക്കാറുണ്ട്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.