ഭടന്റെ വേഷമാണ് നീ വന്ന് ചെയ്തു തരണമെന്ന് ഭരതേട്ടന്‍ പറഞ്ഞു, ഒടുവില്‍ രാജാവാകേണ്ടി വന്നു: ബാബു ആന്റണി

എം.ടി വാസുദേവന്‍നായരുടെ തിരക്കഥയെ അടിസ്ഥാനമാക്കി ഭരതന്‍ സംവിധാനം ചെയ്ത ചിത്രമാണ് വൈശാലി. തികച്ചും അപ്രതീക്ഷിതമായാണ് വൈശാലിയിലേക്ക് താന്‍ എത്തിയത് എന്നാണ് നടന്‍ ബാബു ആന്റണി ഇപ്പോള്‍ പറയുന്നത്.

ഭരതേട്ടന്റെ മനസില്‍ രാജാവിന്റെ രൂപത്തില്‍ താന്‍ ആയിരുന്നു. തന്നെ നേരില്‍ കാണുന്നതിന് മുമ്പാണ് അദ്ദേഹം ലോമപാദ മഹാരാജാവിനെ വരച്ചു വച്ചത്. പൂവിന് പുതിയ പൂന്തെന്നലിന്റെ ഹിന്ദി റീമേക്കില്‍ അഭിനയിച്ച് വരികയായിരുന്നു താന്‍. ആ സമയത്താണ് ഭരതേട്ടനും ലൊക്കേഷനിലേക്ക് വന്നത്.

വൈശാലിയെ കിട്ടിയെങ്കിലും ഋഷ്യശൃംഗനെ കിട്ടിയിരുന്നില്ല. പിന്നീടാണ് താന്‍ ഒരു സുഹൃത്തിന്റെ ആഡ് ഏജന്‍സിയിലൂടെയായി അഞ്ച് പേരെ കാണിച്ചു കൊടുത്തത്. അതില്‍ നിന്നായിരുന്നു ഋഷ്യശൃംഗനെ തിരഞ്ഞെടുത്തത്. പിന്നീടാണ് തന്നെ വിളിച്ച് മൈസൂരിലേക്ക് വരാന്‍ ആവശ്യപ്പെട്ടത്.

ഭരതേട്ടന്‍ തന്നെ വിളിച്ചത് ഒരു ഭടന്റെ വേഷമാണ് നീ വന്ന് ഒന്ന് ചെയ്ത് തരണം എന്ന് പറഞ്ഞാണ്. ഒഴിഞ്ഞ് മാറാന്‍ പല തവണ നോക്കി. സമ്മതിച്ചില്ല. അവസാനം താന്‍ ലൊക്കേഷനിലേക്ക് ചെന്നു. അവിടെ എത്തിയപ്പോള്‍ കുറേപ്പേര്‍ രാജാവിന്റെ വേഷം കെട്ടി നില്‍ക്കുകയും ഫോട്ടോ ഷൂട്ട് നടത്തുകയും ചെയ്യുന്നുണ്ടായിരുന്നു.

താനിതെല്ലാം കണ്ട് നില്‍ക്കുകയായിരുന്നു. പിന്നെ ഭരതേട്ടന്‍ തന്റെ അടുത്ത് വന്ന് രാജാവിന്റെ വേഷം ധരിക്കാന്‍ പറഞ്ഞു. ആദ്യം താന്‍ മടി കാണിച്ചു. വേഷം ധരിച്ച് എത്തിയപ്പോള്‍ അവര്‍ തന്റെ ഫോട്ടോകള്‍ എടുത്തു. അവര്‍ തന്നെ കാസ്റ്റ് ചെയ്യുമെന്ന് കരുതിയിരുന്നില്ല.

പക്ഷെ അദ്ദേഹം ഫോട്ടോ പ്രിന്റ് ലഭിക്കുന്നത് വരെ കാത്തു നില്‍ക്കാതെ തന്നെ വച്ച് ഷൂട്ട് തുടങ്ങുകയായിരുന്നു. ആനയില്‍ നിന്നാണ് ലോമപാദന്റെ ശരീരഭാഷ കടമെടുത്തത്. കുങ്ഫുവില്‍ പക്ഷികളുടേയും മൃഗങ്ങളുടേയും ശരീരഭാഷ കടമെടുക്കാറുണ്ട്. അത് ഗുണകരമായി മാറുകയായിരുന്നു എന്നാണ് ബാബു ആന്റണി പറയുന്നത്.