രജനികാന്ത് തൊട്ട് ഇങ്ങോട്ട് പേഴ്‌സണല്‍ ആയി വിളിച്ച ആളുകളുടെ ലിസ്റ്റ് എടുത്താല്‍ ഞെട്ടിപ്പോകും: ജയറാം

‘പൊന്നിയിന്‍ സെല്‍വന്‍’ ചിത്രത്തില്‍ ജയറാം അവതരിപ്പിച്ച ആഴ്‌വാര്‍ കടിയന്‍ നമ്പി എന്ന കഥാപാത്രം ഏറെ പ്രശംസിക്കപ്പെടുകയാണ്. പദ്മരാജന്റെ മകന്‍ അനന്ത പത്മനാഭന്റെ പ്രശംസയ്ക്ക് നന്ദി പറഞ്ഞു കൊണ്ടുള്ള ജയറാമിന്റെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. രജനികാന്ത് മുതല്‍ ഇങ്ങോട്ട് പലരും തന്നെ വിളിച്ച് അഭിനന്ദിച്ചു എന്നാണ് ജയറാം പറയുന്നത്.

ജയറാമിന്റെ വാക്കുകള്‍:

ഞാന്‍ ഒരു സിനിമ ചെയ്തിട്ട് പേഴ്സണല്‍ ആയി എന്നെ വിളിച്ച ആളുകളുടെ ലിസ്റ്റ് എടുത്താല്‍ ഞെട്ടിപ്പോകും. രജനികാന്ത് തൊട്ട് ഇങ്ങോട്ട്, അല്ലെങ്കില്‍ മറ്റു ഭാഷകളില്‍ നിന്ന് നിത്യേന അഭിനന്ദനങ്ങള്‍ വരികയാണ്. എന്റെ വീട്ടില്‍ ഇത്രയും ബൊക്കെയും പൂക്കളും ഇന്നേവരെ ഇങ്ങനെ കൊടുത്തയച്ചിട്ടില്ല. നമ്പി ആഴത്തില്‍ ജനങ്ങളിലേക്ക് എത്തി. ഞാന്‍ കുറെ ഹോംവര്‍ക് ചെയ്തിട്ടാണ് ചെയ്തത്.

ഇത് ആ ബുക്കിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രമാണ്. ഇതിനു മുന്‍പ് നാടകമായി ചെയ്തപ്പോഴുമെല്ലാം വന്തിയത്തേവന്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം ആളുകള്‍ ഇഷ്ടപ്പെടുന്ന കഥാപാത്രമാണ് ആഴ്വാര്‍കടിയന്‍ നമ്പി. അയാള്‍ സ്‌പൈ ആണ്, അയാള്‍ ടെറര്‍ ആണ്. അയാള്‍ ടെറര്‍ ആണെന്ന് കാണിക്കുന്ന വളരെ മനോഹരമായ ഒരു സീന്‍ ഉണ്ടായിരുന്നു.

ആ രഥം വെള്ളത്തിനടിയില്‍ പോയതിനു ശേഷം ഉയര്‍ന്നു വന്നിട്ടുള്ള ഒരു ഫൈറ്റ് ഇല്ലേ, അതില്‍ വടിയില്‍ നിന്ന് വാള് വലിച്ചൂരി നമ്പിയാണ് എല്ലാവരെയും കുത്തുന്നത്. പക്ഷേ ആ സീന്‍ കാണിച്ചാല്‍ ചില ഇഷ്യൂ വരാന്‍ സാധ്യതയുടെന്നു പറഞ്ഞു അത് കട്ട് ചെയ്തുകളഞ്ഞു. നമ്പിയുടെ ഒരുപാട് സീനുകള്‍ കട്ടായി പോയി. പൊന്നിയിന്‍ സെല്‍വന്‍ രണ്ടാംഭാഗത്തില്‍ ഇതിലും ഗംഭീരമാണ്.

ഒരുപാട് ശ്രദ്ധിച്ചു ചെയ്തതാണ് അതുകൊണ്ടാണ് പപ്പന്‍ പറഞ്ഞതുപോലെ മറ്റു ചേഷ്ടകള്‍ ഒന്നും വരാതെയിരുന്നത്. എന്തായാലും നന്ദിയുണ്ട്. തമിഴ് വേര്‍ഷന്‍ കൂടി ഒന്ന് കണ്ടുനോക്കുക. പണ്ടത്തെ തമിഴാണ് സംസാരിച്ചിരുന്നത്. തമിഴ് കാണുന്നതായിരിക്കും കുറച്ചുകൂടി ഭംഗി. ഒന്ന് കണ്ടു നോക്കണേ. ഒരുപാട് സന്തോഷമുണ്ട്, അമ്മയോട് അന്വേഷണം പറയണം. ഞാന്‍ ഇങ്ങനെ നമ്പിയുടെ വിജയം ആസ്വദിച്ചു കൊണ്ടിരിക്കുകയാണ്.

പത്മരാജന്‍ സാര്‍ ഉണ്ടായിരുന്നെങ്കില്‍ എന്തുമാത്രം സന്തോഷപ്പെട്ടേനെ. അദ്ദേഹം കൊണ്ടുവന്ന ഒരാള്‍ മുപ്പത്തിയഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷവും എന്തെങ്കിലുമൊക്കെ ചെയ്തു നില്‍ക്കുന്നില്ലേ, നന്നായി എന്ന് ആള്‍ക്കാരെകൊണ്ടു പറയിക്കുന്നില്ലേ. സാര്‍ ഉണ്ടായിരുന്നെങ്കില്‍ എന്തുമാത്രം സന്തോഷിക്കുമായിരുന്നു. സാറിന്റെ ആത്മാവ് മുകളില്‍ ഇരുന്നു സന്തോഷിക്കുന്നുണ്ടാകും.