'മമ്മൂട്ടി ഫാന്‍സിന്റെ റാലിയുടെ പിന്നാലെ സ്‌കൂള്‍ യൂണിഫോമില്‍ ഞാനും പോയിട്ടുണ്ട്, തിയേറ്ററില്‍ വലിച്ചുകീറി എറിഞ്ഞത് മോഡല്‍ പരീക്ഷയുടെ ഉത്തരക്കടലാസ്'

അച്ഛന്‍ ഹരിശ്രീ അശോകന്‍റെ വഴിയേ എത്തി സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച യുവനടനാണ് അര്‍ജുന്‍ അശോകന്‍. ആദ്യം ചെയ്ത സിനിമകള്‍ അത്ര ക്ലിക്കായിരുന്നില്ലെങ്കിലും പിന്നീട് ലഭിച്ചതെല്ലാം മികച്ച അവസരങ്ങളായിരുന്നു. “പറവ”യിലും “വരത്തനി”ലും സൈഡ് റോളില്‍ ഒതുങ്ങിയെങ്കിലും “ബിടെക്കി”ലെയും “ഉണ്ട”യിലെയും മുഴുനീള കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഉണ്ടയില്‍ മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ചത് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ലെന്നാണ് അര്‍ജുന്‍ പറയുന്നത്.

“ഉണ്ടയില്‍ മമ്മൂക്കയ്‌ക്കൊപ്പം അഭിനയിച്ചതിന്റെ എക്‌സൈറ്റ്‌മെന്റ് ഇപ്പോഴും തീര്‍ന്നിട്ടില്ല. മുമ്പ് പനമ്പിള്ളി നഗറിലൂടെ പോകുമ്പോള്‍ വണ്ടി ചുമ്മാ മമ്മൂക്കയുടെ വീടിനു ചുറ്റും വലംവെയ്ക്കുമായിരുന്നു. അത്ര കട്ട മമ്മൂക്ക ഫാനാണ്. “പോക്കിരിരാജ” റിലീസായ സമയത്ത് ഞാന്‍ പത്താംക്ലാസിലാ. റിലീസിനു മമ്മൂട്ടി ഫാന്‍സ് നടത്തിയ റാലിയുടെ പിന്നാലെ സ്‌കൂള്‍ യൂണിഫോമില്‍ ഞാനും പോയിട്ടുണ്ട്. തിയേറ്ററിലെ ബെല്ലാരി രാജ എഫക്ടില്‍ വലിച്ചുകീറി പറത്തിയെറിഞ്ഞത് മോഡല്‍ പരീക്ഷയുടെ ഉത്തരക്കടലാസായിരുന്നു.”

“ചേച്ചിയുടെ കല്യാണം ക്ഷണിക്കാന്‍ വേണ്ടിയാണ് ആദ്യമായി അച്ഛനൊപ്പം മമ്മൂക്കയുടെ വീട്ടില്‍ പോയത്. പിന്നീട് കാര്‍ വാഷ് ബിസിനസ് തുടങ്ങിയപ്പോള്‍ ലോഗോ ലോഞ്ച് ചെയ്തത് മമ്മൂക്കയാണ്. “പറവ” ചെയ്യുന്ന സമയത്ത് ദുല്‍ഖറുമായും നല്ല കമ്പനിയായി. “ഉണ്ട”യില്‍ എന്റെ രംഗങ്ങളെല്ലാം മമ്മൂക്കയ്‌ക്കൊപ്പമായിരുന്നു. ഡയലോഗ് പറയുമ്പോള്‍ ടൈമിംഗ് നന്നാക്കണമെന്നു മമ്മൂക്കയാണ് പറഞ്ഞു തന്നത്. സിനിമയില്‍ “എന്റെ പിള്ളേര്‍” എന്നു മമ്മൂക്കയുടെ കഥാപാത്രം പറയുന്ന രംഗത്തില്‍ എനിക്കു മാത്രമല്ല, കൂടെയുള്ളവര്‍ക്കും ആ ഫീല്‍ കിട്ടിക്കാണും. മോഡല്‍ പരീക്ഷാ പേപ്പര്‍ കീറിയെറിഞ്ഞ അതേ തിയേറ്ററിലിരുന്നാണ് ഞാന്‍ “ഉണ്ട” കണ്ടത്.” വനിതയുമായുള്ള അഭിമുഖത്തില്‍ അര്‍ജുന്‍ പറഞ്ഞു.