ലോക്ക്ഡൗൺ സമയത്ത് വീട്ടിലിരുന്നപ്പോൾ കടുത്ത വിഷാദത്തിലൂടെയാണ് ഞാൻ കടന്നു പോയത്: അപ്പാനി ശരത് 

സിനിമയിൽ വരുന്നതിന് മുൻപ് അനുഭവിച്ചതിനേക്കാൾ നാലിരട്ടി സ്ട്രഗിൾ ഇപ്പോൾ അനുഭവിക്കുന്നുണ്ടെന്ന് നടൻ അപ്പാനി ശരത്.

ഇനിയും സിനിമകൾ ചെയ്യണം നല്ല സിനിമയുടെ ഭാഗമാകണം. അതിന് ഞാൻ നന്നായി പെർഫോം ചെയ്യണം. നല്ല സംവിധായകരുടെ അടുത്ത് പോയി ചാൻസ് ചോദിക്കണം. എന്റെ പെർഫോമൻസ് കാണാത്തവർക്ക് എന്റെ വർക്കുകൾ അയച്ചു കൊടുക്കണം. അദ്ദേഹം പറഞ്ഞു.

അഭിനയമോഹവുമായി സിനിമയിൽ ദിനംപ്രതി പുതിയ ആളുകൾ വന്നുകൊണ്ടിരിക്കുകയാണ്. ഏറെ വിഷമകരമാണ് ഇവിടെ പിടിച്ചു നിൽക്കുക എന്നത്. നമ്മളും ആ മത്സരത്തിന്റെ ഭാഗമാണ്. അതുകൊണ്ടു തന്നെ കഠിനാധ്വാനം ചെയ്യുക എന്നതല്ലാതെ മറ്റൊരു വഴി നമുക്ക് മുന്നിലില്ല. എനിക്ക് വരുന്ന കഥാപാത്രങ്ങൾ എന്തുമാകട്ടെ നൂറ് ശതമാനം ആത്മാർഥതയോടെ ചെയ്യുക എന്ന് മാത്രമാണ് എന്റെ വിചാരം. എനിക്ക് അഭിനയമല്ലാതെ മറ്റൊരു തൊഴിൽ അറിയില്ല. എനിക്ക് പിടിച്ചു നിന്നേ പറ്റൂ. ഈ ലോക്ക്ഡൗൺ സമയത്ത് വീട്ടിലിരുന്നപ്പോൾ കടുത്ത വിഷാദത്തിലൂടെയാണ് ഞാൻ കടന്നു പോയത്. എന്റെ പല പ്ലാനുകളും പൊളിഞ്ഞു. സിനിമയില്ല, വരുമാനമില്ല, ഇനി മുന്നോട്ട് എന്തു ചെയ്യണമെന്ന് അറിയുകയുമില്ല. ആകെ ആശങ്കയിലായിരുന്നു. പക്ഷേ എന്നെ ദൈവം കൈവിട്ടില്ല. ലോക്ഡൗണിന് ശേഷം ഏതാനും സിനിമകൾ വന്നു. അദ്ദേഹം കൂട്ടിച്ചേർത്തു .