രാജി വെച്ച എന്നെ പുറത്താക്കുമെന്നോ? ദുല്‍ഖര്‍ സല്‍മാനെയും നിരോധിച്ചതായി പറയുന്നു, ആ കാലമൊക്കെ കഴിഞ്ഞു: ആന്റണി പെരുമ്പാവൂര്‍

താന്‍ രാജിവെച്ച സംഘടനയില്‍നിന്ന് എങ്ങനെയാണു തന്നെ പുറത്താക്കുകയെന്നു നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കില്‍നിന്നു ആന്റണിയെ പുറത്താക്കുമെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.’ഫിയോക്കില്‍നിന്നു ഞാന്‍ രാജിവച്ചിട്ടുണ്ട്. അതിന്റെ കാരണവും അവരെ അറിയിച്ചിട്ടുണ്ട്. രാജി സ്വീകരിച്ചിട്ടില്ലെങ്കിലും ഉണ്ടെങ്കിലും എനിക്കു പ്രശ്‌നമില്ല. പുറത്താക്കലിന്റേയും നിരോധനത്തിന്റേയുമെല്ലാം കാലം കഴിഞ്ഞിരിക്കുന്നു. ദുല്‍ഖര്‍ സല്‍മാനെ നിരോധിച്ചതായി പറയുന്നു. ഇനിയും നിരോധനം വന്നേക്കാം. സിനിമയില്‍ എല്ലാവരും ഒരുമിച്ചു നിന്നാലെ രക്ഷപ്പെടൂ.’

ഫിയോക്കിനെ ശക്തമായി എതിര്‍ത്ത ലിബര്‍ട്ടി ബഷീറിനെ നിരോധിച്ച സമയത്തും സിനിമ കൊടുത്തില്ലെ. കലക്ഷന്‍ കിട്ടുമെന്നു തോന്നിയാല്‍ തിയറ്ററുകള്‍ കളിക്കും. വിതരണക്കാര്‍ നല്‍കുകയും ചെയ്യും. സിനിമയ്ക്കു വേറേയും ധാരാളം വലിയ വിപണ സാധ്യത വന്നിരിക്കുന്നു. ചെറിയ കേരളത്തില്‍നിന്നു ലോക മാര്‍ക്കറ്റിലേക്ക് ഏതു ചെറിയ സിനിമയ്ക്കും എത്താം എന്നായിരിക്കുന്നു.

Read more

ചെറിയ മാര്‍ക്കറ്റില്‍ കിടന്നു അടിപിടി കൂടിയിട്ടു ഒരു കാര്യവുമില്ല. ആരു പുറത്താക്കിയാലും അകത്തിരുത്തിയാലും ഞാന്‍ സൗഹൃദത്തോടെ നില്‍ക്കും. സിനിമ നിര്‍മിക്കുകയും വിതരണം ചെയ്യുകയും എന്റെ കമ്പനിയുടെ തിയറ്ററുകളില്‍ എല്ലാവരുടേയും സിനിമകള്‍ കളിക്കുകയും ചെയ്യും. നിരോധനവുമായി ആര്‍ക്കും മുന്നോട്ടു പോകാനാകില്ല.’-ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കി.