'സേലത്ത് വെച്ച് കാറിന് നേരെ കല്ലേറ്, കാര്‍ നിര്‍ത്താതെ മുന്നോട്ട് പോയി; സംഭവത്തെ കുറിച്ച് പൊലീസുകാര്‍ പറഞ്ഞതു കേട്ട് ഞെട്ടി'

സിനിമയും മോഡലിങ്ങും പോലെ തന്നെ അഞ്ജലി അമീറിന്റെ ഇഷ്ടങ്ങളിലുള്ളതാണ് യാത്രകളും. എന്നാല്‍ ഒരിക്കല്‍ ഉണ്ടായ ദുരനുഭവം രാത്രി യാത്രകള്‍ ഒഴിവാക്കാനും അതിനെ ഭയക്കാനും കാരണമായെന്ന പറയുകയാണ് അഞ്ജലി. കാറില്‍ രാത്രി യാത്ര ചെയ്തപ്പോള്‍ സേലത്തിനടുത്ത് വെച്ച് ഉണ്ടായ ഒരു ദുരനുഭവമാണ് അഞ്ജലിയെ ഭയപ്പെടുത്തുന്നത്.

“ഷൂട്ടിങ് സ്ഥലത്ത് കൃത്യസമയത്ത് എത്താനായി ഞാന്‍ മിക്കവാറും രാത്രിയിലാണ് യാത്ര നടത്താറ്, അങ്ങനെ ഒരു യാത്രയ്ക്കിടെയാണ് ആ ഭീകരസംഭവം ഉണ്ടായത്. ഞാന്‍ കാറില്‍ ഉറക്കത്തിലായിരുന്നു.സേലത്തിനടുത്തായി ഒരു സ്ഥലത്ത് എത്തിയപ്പോള്‍ പെട്ടെന്ന് കാറിനു നേരെ കല്ലേറ്. എന്റെ സൈഡിലായി ഡോറില്‍ വന്ന് ഒരു കല്ല് ഭയങ്കര ശബ്ദത്തോടെ പതിച്ചു. ഞെട്ടിയെഴുന്നേറ്റ ഞാന്‍ കാര്‍ നിര്‍ത്താന്‍ ഡ്രൈവറോട് ആവശ്യപ്പെട്ടു. എന്നാല്‍ പുള്ളി വാഹനം നിര്‍ത്താതെ വേഗത്തില്‍ ഓടിച്ചുപോന്നു. വണ്ടി നിര്‍ത്തി എന്താണ് സംഭവിച്ചതെന്നു നോക്കാമായിരുന്നുവെന്ന് ഞാന്‍ ഡ്രൈവറോട് പറഞ്ഞെങ്കിലും പുള്ളി ഒന്നും മിണ്ടിയില്ല.”

“പിന്നീട് കാര്‍ ഏതാണ്ട് 20 കിലോമീറ്ററോളം സഞ്ചരിച്ച് ഒരു പെട്രോള്‍ പമ്പും ടോളുമൊക്കെയുള്ള സ്ഥലത്ത് നിര്‍ത്തി. അവിടെ നിന്ന പൊലീസുകാരോട് എന്റെ ഡ്രൈവര്‍ സംഭവം വിവരിച്ചു. അപ്പോഴാണ് അവര്‍ ആ ഞെട്ടിക്കുന്ന വിവരം ഞങ്ങളോട് പറയുന്നത്. ഇത് സ്ഥിരം പരിപാടിയാണ്. രാത്രിയില്‍ സഞ്ചരിക്കുന്ന, പ്രത്യേകിച്ച് ഒറ്റയ്ക്ക് പോകുന്ന വാഹനങ്ങള്‍ക്കു നേരെ കല്ലെറിയും. എന്താണെന്നറിയാന്‍ വണ്ടി നിര്‍ത്തുന്നവരെ ഒരു സംഘം ആളുകള്‍ ആക്രമിക്കും. മോഷണം, പിടിച്ചുപറി എന്നിവയൊക്കെയാണ് അവരുടെ ലക്ഷ്യം. ഇതിനിടയില്‍ ചിലപ്പോള്‍ നമുക്ക് അപകടം വരെ സംഭവിക്കാം. ഏതായാലും എന്റെ ഡ്രൈവര്‍ക്ക് കാര്‍ നിര്‍ത്താന്‍ തോന്നാതിരുന്നത് രക്ഷയായി.” മനോരമയുമായുള്ള അഭിമുഖത്തില്‍ അഞ്ജലി പറഞ്ഞു.