അവര്‍ക്ക് വേണ്ടത് ബച്ചനെയും രജനികാന്തിനെയും, എന്നെ വിളിക്കാത്തത് അവരുടെ നഷ്ടം: 'ഇഫി'യില്‍ ക്ഷണമില്ലാത്തതിനെ കുറിച്ച് അടൂര്‍

ഗോവയില്‍ നടക്കാന്‍ പോകുന്ന ഇന്ത്യയുടെ അന്‍പതാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് തന്നെ ക്ഷണിക്കാത്തത് അവരുടെ നഷ്ടമാണെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. അമിതാഭ് ബച്ചനും രജനികാന്തിനുമാണ് മേളയിലേക്ക് ക്ഷണിച്ചിട്ടുള്ളതെന്നും ഉദ്യോഗസ്ഥരാണ് ഇതൊക്കെ നടത്തുന്നതെന്നും സിനിമയെ കുറിച്ച് അവര്‍ക്കെന്തറിയാമെന്നും അടൂര്‍ ചോദിക്കുന്നു.

“ഞാന്‍ അവര്‍ക്ക് അസ്വീകാര്യനായ വ്യക്തിയാണ്. അനഭിമതനാണ്. എനിക്ക് കിട്ടിയ വിവരമനുസരിച്ച് അവര്‍ ക്ഷണിച്ചിട്ടുള്ളത് അമിതാഭ് ബച്ചനെയും രജനീകാന്തിനെയുമാണ്. അവരെയൊക്കെയാണല്ലോ ഇത്തരമൊരു മേളയ്ക്ക് ക്ഷണിക്കേണ്ടത്. ഉദ്യോഗസ്ഥരാണ് ഇതൊക്കെ നടത്തുന്നത്. സിനിമയെ കുറിച്ച് അവര്‍ക്കെന്തറിയാം. വര്‍ഷത്തിന്റെ കാര്യത്തില്‍ മാത്രമല്ല, ഒന്നിനുമില്ല ഒരു കണക്കും. തിരുവനന്തപുരത്തെ ഫെസ്റ്റിവലിന്റെ പത്തിരട്ടിയാണ് ഇഫിയിലെ ചെലവ്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ചലച്ചിത്രോത്സവം തിരുവനന്തപുരം ഫെസ്റ്റിവല്‍ തന്നെ.

“ആരുടേയും പിടിയില്‍ നില്‍ക്കുന്നയാളല്ല ഞാന്‍. ആരുടേയും സ്വാധീനത്തിന് വഴങ്ങുകയുമില്ല. ഞാനെന്റെ സ്വന്തം കാലിലാണ് നില്‍ക്കുന്നത്. എന്നെ വിളിക്കാത്തതില്‍ എനിക്കൊരു നഷ്ടവുമില്ല. അവര്‍ക്കാണ് നഷ്ടം. നമ്മളൊക്കെ ചേര്‍ന്നുണ്ടാക്കിയ ഫെസ്റ്റിവലാണല്ലോ അത്. മിസ് സമ്പത്ത് സാംസ്‌കാരിക വകുപ്പ് സെക്രട്ടറിയായപ്പോള്‍ മേള മെച്ചപ്പെടുത്തുന്നതിനെ കുറിച്ച് ആലോചിക്കാന്‍ അവര്‍ ഒരു യോഗം വിളിച്ചു. മുംബൈയില്‍ വെച്ചുകൂടിയ ആ യോഗത്തില്‍ ഞാന്‍ മുന്നോട്ടു വെച്ച നിര്‍ദ്ദേശങ്ങളാണ് ഇന്ന് ഇഫിയില്‍ പ്രാവര്‍ത്തികമായിട്ടുള്ള പലകാര്യങ്ങളും. മേളയ്ക്ക് അന്തര്‍ദ്ദേശീയ പരിവേഷം വേണമെന്നും സമ്മാനത്തുക ഉയര്‍ത്തണമെന്നതുമൊക്കെ ഞാന്‍ നിര്‍ദ്ദേശിച്ചതായിരുന്നു. ഐ.എഫ്.എഫ്.കെയില്‍ ഞാന്‍ നടപ്പിലാക്കിയ കാര്യങ്ങളും അവര്‍ പകര്‍ത്തിയിട്ടുണ്ട്.” കൗമുദിയുമായുള്ള അഭിമുഖത്തില്‍ അടൂര്‍ പറഞ്ഞു.