'കുഞ്ഞു വരുന്നുവെന്ന സന്തോഷം പങ്കുവെച്ച് അഞ്ചു ദിവസം കഴിഞ്ഞപ്പോഴായിരുന്നു എന്റെ ജീവിതത്തെ നടുക്കിയ ആ സംഭവം'; ഭര്‍ത്താവിന്റെ മരണം സമ്മാനിച്ച ഞെട്ടലിനെ അതിജീവിച്ചതിനെ കുറിച്ച് നേഹ

തന്റെ ജീവിതത്തില്‍ സംഭവിച്ച വലിയ നഷ്ടത്തില്‍ നിന്നും തന്റെ കുഞ്ഞിനായി ജീവിതത്തിലേക്ക് നടത്തിയ തിരിച്ചു വരവിനെ കുറിച്ച് തുറന്നെഴുതി നടിയും മോഡലുമായ നേഹ അയ്യര്‍. ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ താനും ഭര്‍ത്താവ് അവിനാഷും പരസ്പരം നിശ്ശബ്ദരായി നോക്കി നില്‍ക്കുകയായിരുന്നു. ഹൃദയത്തില്‍ നിന്നായിരുന്നു കണ്ണീര്‍ പൊഴിഞ്ഞത്. അതായിരുന്നു ഞങ്ങളുടെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷം. ഒരു കുഞ്ഞിന് വേണ്ടിയായിരുന്നു ഞങ്ങളുടെ കാത്തിരിപ്പ്. എന്നാല്‍ ആ സന്തോഷം അധികം നീണ്ടു നിന്നില്ല എന്ന് നേഹ സോഷ്യല്‍ മീഡിയയില്‍ കുറിച്ച കുറിപ്പില്‍ പറയുന്നു.

“ഞാന്‍ ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ ഞാനും അവിനാഷും ഒന്നും മിണ്ടാതെ, തമ്മില്‍ തമ്മില്‍ നോക്കി നിന്നു. സന്തോഷം കണ്ണുകളിലൂടെ ചാലിട്ടൊഴുകി. എട്ടുവര്‍ഷത്തോളം ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു. ആറുവര്‍ഷത്തോളം ദമ്പതികളും. ഒരു കുഞ്ഞിന് വേണ്ടി ഞങ്ങള്‍ കാത്തിരിക്കുകയായിരുന്നു. എന്നാല്‍ ആ സന്തോഷം അധികം മുന്നോട്ടു പോയില്ല. കുഞ്ഞു വരുന്നുവെന്ന സന്തോഷം പങ്കുവെച്ച് അഞ്ചു ദിവസം കഴിഞ്ഞപ്പോഴായിരുന്നു എന്റെ ജീവിതത്തെ നടുക്കിയ ആ സംഭവം.

അവിനാഷ് ടേബിള്‍ ടെന്നിസ് കളിക്കാന്‍ പോയതാണ്. പെട്ടെന്നാണ് അവിനാഷ് വീണു എന്ന് കോള്‍ വന്നത്. തലചുറ്റിയതാകുമെന്നു കരുതി ഞാന്‍ ഗ്ലൂക്കോസുമെടുത്ത് താഴേക്കോടി. എന്നാല്‍ താഴെ എത്തിയപ്പോള്‍ കണ്ടത് ജീവനറ്റു കിടക്കുന്ന അവിനാഷിനെയാണ്. ഹൃദയാഘാതമായിരുന്നു. എനിക്ക് വിശ്വസിക്കാനായില്ല. അവിനാഷ് ചെറുപ്പമായിരുന്നു, ആരോഗ്യവാനും. എന്നിട്ടും…..

പിന്നീടുള്ള നാളുകള്‍ ഭീകരമായിരുന്നു. ഞാന്‍ ഒരു മുറിക്കകത്ത് എന്നെത്തന്നെ അടച്ചിട്ടു. മണിക്കൂറുകളോളം കരഞ്ഞ്, തളര്‍ന്ന് കിടക്കയില്‍ കമിഴ്ന്നു കിടന്നു. ഫോണ്‍ സ്വിച്ച്ഓഫ് ചെയ്തു. എന്നിലേക്കുള്ള എല്ലാ വാതിലുകളും കൊട്ടിയടച്ചു.

എന്നാല്‍ പതിയെ എന്റെ മനസ്സിന് ശക്തി ലഭിച്ചു. മൂന്നുവര്‍ഷം മുന്‍പ് നടന്ന എന്റെ അമ്മയുടെ ആത്മഹത്യയെ ഞാന്‍ എങ്ങനെ മറികടന്നുവെന്ന് ചിന്തിച്ചു. അത് എന്റെ മനസ്സിന് ശക്തി നല്‍കി തുടങ്ങി. പതിയെ ഞാന്‍ വിഷാദത്തില്‍ നിന്നും പുറത്തുവരാന്‍ തുടങ്ങി. എന്റെ കുഞ്ഞിന് വേണ്ടി ജീവിക്കണം എന്ന് ഞാന്‍ തീരുമാനിച്ചു.

മാസങ്ങള്‍ക്ക് ശേഷം എന്റെ അവിനാഷിന്റെ ജന്‍മദിനത്തില്‍ തന്നെ എന്റെ കുഞ്ഞ് അന്‍ഷ് എത്തി. അവിനാഷിന്റെ അതേ ചിരിയും കുസൃതിയും മുഖഛായയും എല്ലാം അതേപടി അവനുണ്ടായിരുന്നു. ശരിക്കും അവിനാഷ് തന്നെ. ജീവിക്കാനുള്ള എന്റെ പ്രതീക്ഷകള്‍ വളര്‍ന്നു. അവിനാഷ് പോയിട്ട് ഇപ്പോള്‍ ഒരു വര്‍ഷം തികഞ്ഞു. കുഞ്ഞിനൊപ്പമുള്ള ദമ്പതികളെ കാണുമ്പോള്‍ എന്റെ മനസ്സില്‍ ഇപ്പോഴും ഒരു വേദന ഉണ്ടാകാറുണ്ട്. പക്ഷേ, അതെല്ലാം എന്റെ കുഞ്ഞ് അന്‍ഷിന്റെ ചിരി കാണുമ്പോള്‍ ഞാന്‍ മറക്കും. എന്റെ അവിനാഷ് മരിച്ചിട്ടില്ല..എന്റെ ഒപ്പം ഇപ്പോഴുമുണ്ട്….” നേഹ കുറിച്ചു.

https://www.instagram.com/p/B8RXWqshqyt/?utm_source=ig_web_copy_link