'ഇനി ഒരിക്കലും നടക്കാനാവില്ലെന്ന് കരുതി'; ജീവിതത്തിലുണ്ടായ പ്രതിസന്ധിയെ കുറിച്ച് മഞ്ജിമ മോഹന്‍

ബാലതാരമായെത്തി പ്രേക്ഷകരുടെ പ്രിയ നായികയായി മാറിയ താരമാണ് മഞ്ജിമ മോഹന്‍. മലയാളത്തില്‍ മാത്രമല്ല തമിഴകത്തിലും മഞ്ജിമ ഭാഗ്യ നായികയാണ്. ഇപ്പോഴിതാ ജിവിത്തിലുണ്ടായ ഒരു പ്രതിസന്ധിയെ കുറിച്ചും അതിനെ താനെങ്ങനെ അതിജീവിച്ചു എന്നതിനെ കുറിച്ചും പറഞ്ഞിരിക്കുകയാണ് മഞ്ജിമ. അപകടത്തില്‍ കാലിനു പരുക്കേറ്റ മഞ്ജിമ ശസ്ത്രക്രിയയ്ക്കു വിധേയയായിരുന്നു. അതിനെ തുടര്‍ന്ന് ജീവിതത്തില്‍ ഒരിക്കലും ഇനി നടക്കാനാകില്ലെന്ന് കരുതിയിരുന്നതായി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ മഞ്ജിമ പറയുന്നു.

“എന്റെ ജീവിതത്തില്‍ അപകടമുണ്ടായ കാര്യം നിങ്ങള്‍ക്ക് അറിയാമായിരുന്നല്ലോ. ഇപ്പോള്‍ സുഖംപ്രാപിച്ചുവരുന്നു. മുന്‍പും പല താരങ്ങളും ഇതിലും മോശം അവസ്ഥയിലൂടെ കടന്ന് പോയിട്ടുണ്ടെങ്കിലും അതിന്റെ വ്യാപ്തി മനസ്സിലായത് അത് സ്വയം നേരിടേണ്ടി വന്നപ്പോഴാണ്. അവരുടെ ആത്മവിശ്വാസവും മനോബലവും കൊണ്ട് അവരൊക്കെ ജീവിതത്തില്‍ തിരിച്ചുവന്നിട്ടുണ്ട്.”

“ഈ അവസ്ഥയിലൂടെ കടന്നുപോയപ്പോഴാണ് അവര്‍ പ്രകടിപ്പിച്ചതിനേക്കാള്‍ കൂടുതലാണ് തിരിച്ചുവരവിന്റെ കാലതാമസമെന്ന് മനസിലാക്കിയത്. ജീവിതത്തില്‍ തിരിച്ചുവരവ് നടത്തിയ എല്ലാവരോടും വലിയ ആദരവ്. അപകടം പറ്റിയ ആദ്യ നാളുകളില്‍ എന്റെ മനസില്‍, ഇനി നടക്കാനാവുമോ, സിനിമ ചെയ്യാനാകുമോ നൃത്തം ചെയ്യാന്‍ ഒക്കുമോ എന്നെല്ലാമായിരുന്നു ചിന്തകള്‍. ഇല്ല എന്ന് തന്നെ ഒരുവേള വിശ്വസിച്ചു. സകലവിശ്വാസവും നഷ്ടപ്പെട്ടു. ഭയം കൊണ്ട് മൂടിയ നാളുകള്‍. കുടുംബവും സുഹൃത്തുക്കളും പ്രോത്സാഹിപ്പിച്ചുവെങ്കിലും ആത്മവിശാസം പതിയെ ഇല്ലാതാകുകയായിരുന്നു.”

“ഒടുവില്‍ പ്രതീക്ഷ കൈവന്നത് എന്റെ സിനിമാ ഡയറക്ടറുടെ ഫോണ്‍ വിളിയിലൂടെയാണ്. എന്നെ വിശ്വസിക്കുന്നുവെന്നും രോഗമുക്തിയിലേക്കുള്ള നാളുകളില്‍ സിനിമ ചെയ്യാം എന്നദ്ദേഹം ഉറപ്പു നല്‍കി. അപ്പോള്‍ ഞാന്‍ ആലോചിച്ചു, അദ്ദേഹത്തിന് എന്നില്‍ വിശ്വാസമുണ്ട്. എനിക്ക് സാധിക്കും. അങ്ങനെ കിടക്കയില്‍ നിന്നും എന്നെ സ്വയം വലിച്ച് പുറത്തിട്ടു.”

“ഷൂട്ട് തുടങ്ങിയ ദിവസം എന്റെ ശക്തി തിരിച്ചറിഞ്ഞു. എന്നില്‍ വിശ്വസിക്കാത്ത ആളുകള്‍ ഉണ്ടാകുമോ എന്ന ഭയം അപ്പോഴും ഉണ്ടായിരുന്നു. കുറഞ്ഞ പക്ഷം എന്നെ വിശ്വസിച്ച ആള്‍ക്കുള്ള ഉറപ്പെന്ന നിലയിലെങ്കിലും നല്ല രീതിയില്‍ വര്‍ക്ക് ചെയ്യണം എന്ന ഉള്‍വിളി മനസില്‍ ഉണ്ടായി. പ്രൊഡക്ഷന്‍ ഡിപ്പാര്‍ട്‌മെന്റിലെ എല്ലാവരും താങ്ങായി ഒപ്പം കൂടി. നടക്കാനും, ഷോട്ടുകള്‍ക്കിടയില്‍ വിശ്രമിക്കാനുമൊക്കെ അവര്‍ അവസരമൊരുക്കി. ദിവസങ്ങള്‍ കടന്ന് പോയി. ക്ഷീണം തോന്നിയെങ്കിലും തന്റെ കര്‍ത്തവ്യങ്ങള്‍ തുടര്‍ന്നു, കാലുകള്‍ ബലപ്പെട്ടു, ആത്മവിശ്വാസം വര്‍ധിച്ചു. ഞാന്‍ ഇത് എഴുതുമ്പോള്‍ ഇപ്പോള്‍ തന്റെ 100 ശതമാനത്തിലേക്ക് ഞാന്‍ മടങ്ങി വന്നിരിക്കുന്നു. മനസ്സില്‍ ഭയവും സംശയും നിശേഷം ഇല്ല.” മഞ്ജിമ പറഞ്ഞു. തന്റെ മേല്‍ വിശ്വാസം പുലര്‍ത്തിയവര്‍ക്ക് ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും നന്ദി പ്രകാശിപ്പിച്ചാണ് മഞ്ജിമ തന്റെ വാക്കുകള്‍ അവസാനിപ്പിക്കുന്നത്.