മേല്‍ചുണ്ട് കീറിപ്പോയി, കക്ഷത്തും തുടകളിലും കടിച്ചു.. മുന്‍ പങ്കാളിയുടെ ഞെട്ടിക്കുന്ന പീഡനങ്ങള്‍; വെളിപ്പെടുത്തലുമായി നടി ജസീല

തന്റെ മുന്‍ പങ്കാളി ഡോണ്‍ തോമസ് വിതയത്തിലിനെതിരെ ഗുരുതരമായ ശാരീരിക മാനസിക പീഡന ആരോപണങ്ങളുമായി നടി ജസീല പര്‍വീണ്‍. താന്‍ നേരിട്ട അതിക്രമങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള നടിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ് ചര്‍ച്ചയാവുകയാണ്. ക്രൂരമായ പീഡനങ്ങള്‍ നേരിട്ടതിന്റെ ചിത്രങ്ങളടക്കം പങ്കുവച്ചു കൊണ്ടാണ് ജസീലയുടെ പോസ്റ്റ്. മര്‍ദനത്തില്‍ മുറിഞ്ഞുപോയ ചുണ്ടിന്റെ ചിത്രവും ബെഡില്‍ നിറയെ രക്തം ഒഴുകിക്കിടക്കുന്ന ചിത്രവും നടി പങ്കുവച്ചു. ഡോണിന്റെ അമിത മദ്യപാനവും പെരുമാറ്റവുമാണ് തര്‍ക്കത്തിന് വഴിവച്ചത്. പൊലീസിന് ഓണ്‍ലൈനിലൂടെയും നേരിട്ടും പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. ഡോണ്‍ തോമസ് മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചതിന് ശേഷമാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത് എന്നാണ് ജസീല പറയുന്നത്.

ജസീലയുടെ കുറിപ്പ്:

എല്ലാവര്‍ക്കും നമസ്‌കാരം. എനിക്ക് സംഭവിച്ചതിനെ കുറിച്ച് പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ നിങ്ങളുമായി പങ്കുവയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇത് സഹതാപത്തിന് വേണ്ടിയല്ല, മറിച്ച് എനിക്ക് നിങ്ങളുടെ പിന്തുണയും മാര്‍ഗ നിര്‍ദ്ദേദശവും ആവശ്യമുണ്ട്. പുതുവത്സര രാവില്‍, എന്റെ അന്നത്തെ പങ്കാളിയായിരുന്ന ഡോണ്‍ തോമസ് വിതയത്തിലിന്റെ അമിതമായ മദ്യപാനത്തെയും പുകവലിയെയും മോശം പെരുമാറ്റത്തെയും ചൊല്ലി ഞങ്ങള്‍ തമ്മില്‍ വഴക്കുണ്ടായി. ആ തര്‍ക്കത്തിനിടയില്‍ അയാള്‍ അക്രമാസക്തനായി. അയാള്‍ എന്റെ വയറ്റില്‍ ചവിട്ടി, മുഖത്ത് ഇടിച്ചു, തല തറയില്‍ ആഞ്ഞടിച്ചു, വലിച്ചിഴച്ചു, കൂടാതെ എന്റെ കക്ഷത്തും തുടകളിലും കടിച്ചു. അയാള്‍ ലോഹ വള കൊണ്ട് എന്റെ മുഖത്ത് ശക്തിയായി അടിച്ചു, അടികൊണ്ട എന്റെ മേല്‍ചുണ്ട് കീറിപ്പോയി. എനിക്ക് ഒരുപാട് രക്തം നഷ്ടപ്പെട്ടു.

എന്നെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ അയാളോട് യാചിച്ചു, പക്ഷേ അയാള്‍ വിസമ്മതിച്ചു. പൊലീസിനെ വിളിക്കാന്‍ ശ്രമിച്ചപ്പോള്‍ അയാള്‍ ഫോണ്‍ തട്ടിപ്പറിച്ചു. പിന്നീട്, ആശുപത്രിയില്‍ കൊണ്ടുപോകാമെന്ന് അയാള്‍ പറഞ്ഞു. എന്നാല്‍ ഞങ്ങള്‍ അവിടെയെത്തിയപ്പോള്‍, കോണിപ്പടിയില്‍ നിന്ന് വീണതാണെന്ന് ഡോക്ടര്‍മാരോട് കള്ളം പറഞ്ഞു. തുടര്‍ന്ന് എന്നെ മറ്റൊരു ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു, അവിടെ അഡ്മിറ്റ് ചെയ്ത ഞാന്‍ പിന്നീട് പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയയായി. ?അതിനുശേഷവും അയാള്‍ എന്നെ വേണ്ടവിധം ശ്രദ്ധിച്ചില്ല. അയാളുടെ ഉപദ്രവം തുടര്‍ന്നു. വേദനയില്‍, മാനസികമായും ശാരീരികമായും തകര്‍ന്ന് ഒറ്റപ്പെട്ടുപോയി. അതുകൊണ്ട് ഞാന്‍ ഒരു ഓണ്‍ലൈന്‍ പൊലീസ് പരാതി നല്‍കി. മറുപടിയൊന്നും ഉണ്ടായില്ല. ജനുവരി14ന്, ഞാന്‍ നേരിട്ട് ചെന്ന് പരാതി നല്‍കി. അപ്പോഴും ഉടനടി നടപടിയുണ്ടായില്ല. അയാള്‍ മുന്‍കൂര്‍ ജാമ്യത്തിനായി അപേക്ഷിച്ചതിന് ശേഷം മാത്രമാണ് പൊലീസ് പരിശോധനയ്ക്ക് വരികയും എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യുകയും ചെയ്തത്. അതിന് ശേഷം കേസ് നടക്കുകയാണ്.


ഇപ്പോള്‍ കുറ്റപത്രം സമര്‍പ്പിച്ചു. പരുക്ക് ഗുരുതരമാണ്. തെളിവുകളും മെഡിക്കല്‍ രേഖകളും വ്യക്തമാണ്. എന്നാല്‍ എതിര്‍കക്ഷി, ഞാന്‍ ഒരിക്കലും സമ്മതിക്കാത്ത ഒരു ഒത്തുതീര്‍പ്പ് നടന്നു എന്ന് അവകാശപ്പെട്ടുകൊണ്ട് കേസ് റദ്ദാക്കാനായി ഹൈക്കോടതിയില്‍ ഒരു കോഷന്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുകയാണ്. മാസങ്ങളായി, സമയം ചോദിച്ചുകൊണ്ട് അവര്‍ കേസ് മനഃപൂര്‍വം വൈകിപ്പിക്കുകയാണ്. എനിക്ക് ഇപ്പോള്‍ ഒരു വക്കീലിനെ വയ്ക്കാന്‍ സാമ്പത്തികമില്ലാത്തതിനാല്‍ ഞാന്‍ ഒറ്റയ്ക്കാണ് കോടതിയില്‍ ഹാജരാകുന്നത്. ഇന്നലെ നടന്ന വാദം കേള്‍ക്കുന്നതിനിടയില്‍, എനിക്ക് സംസാരിക്കാന്‍ പോലും അവസരം ലഭിച്ചില്ല. കോടതി മുറിയില്‍ ഞാന്‍ അദൃശ്യയായതുപോലെ എനിക്ക് തോന്നി. ഇതൊരു ചെറിയ തര്‍ക്കമല്ല. ഇത് ‘സാധാരണ പരുക്കല്ല’. ഇത് ക്രൂരമായ അക്രമമായിരുന്നു.

ഒരു കലാകാരി എന്ന നിലയില്‍, എന്റെ മുഖമാണ് എന്റെ വ്യക്തിത്വം. മാസങ്ങളോളം എനിക്ക് ജോലി ചെയ്യാന്‍ കഴിഞ്ഞില്ല. ശാരീരികവും മാനസികവുമായ ആഘാതം, ചികിത്സ, സാമ്പത്തിക നഷ്ടം, കടുത്ത വിഷാദം എന്നിവയിലൂടെ കടന്നുപോയി. ഇതിനിടയില്‍, ഇത് ചെയ്തയാള്‍ സീനിയര്‍ അഭിഭാഷകരെ വച്ച് തന്റെ ജീവിതവുമായി മുന്നോട്ട് പോകുകയും നടപടികള്‍ വൈകിപ്പിക്കുകയും ചെയ്യുന്നു. എനിക്ക് ഒരൊറ്റ കാര്യമേ ആവശ്യപ്പെടാനുള്ളൂ, കേസ് വിചാരണയിലേക്ക് പോകട്ടെ, തെളിവുകള്‍ സംസാരിക്കട്ടെ, സത്യം പുറത്തുവരട്ടെ. ആവശ്യമെങ്കില്‍ കേസ് ഞാന്‍ തന്നെ വാദിക്കാനും പ്രതിരോധിക്കാനും തയാറാണ്. എനിക്ക് നീതി മാത്രം മതി. ഇവിടെയുള്ള ഏതെങ്കിലും അഭിഭാഷകര്‍ക്ക്, പ്രത്യേകിച്ച് കേസ് റദ്ദാക്കാനുള്ള ഈ കോഷന്‍ ഹര്‍ജി തള്ളിക്കളയുന്നതിനും വിചാരണയുമായി മുന്നോട്ട് പോകുന്നതിനും വേണ്ടിയുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കാന്‍ കഴിയുമെങ്കില്‍, ഞാന്‍ നന്ദിയുള്ളവളായിരിക്കും. ദയവായി എന്നോടൊപ്പം നില്‍ക്കുക. എന്റെ ഈ പോരാട്ടം എനിക്ക് വേണ്ടി മാത്രമല്ല, ഈ വ്യവസ്ഥയില്‍ നിശബ്ദമാക്കപ്പെടുന്ന ഓരോ ഇരയ്ക്കും വേണ്ടിയാണ്..

Read more

ഇത്രയും കാലം ഞാന്‍ എല്ലാം ഉള്ളിലൊതുക്കി സഹിക്കുകയായിരുന്നു. ഞാന്‍ എത്രമാത്രം വിഷാദത്തിലായിരുന്നു, എത്രത്തോളം മാനസികാഘാതം നേരിട്ടു എന്ന് പറഞ്ഞറിയിക്കാന്‍ എനിക്കാവില്ല. ഇന്ന്, ഞാന്‍ എന്റെ സത്യം വിളിച്ചുപറയാനും, ഈ ലോകത്തെ അറിയിക്കാനും ആഗ്രഹിക്കുന്നു. സംസാരിക്കുന്നത് തെറ്റല്ല. നിശ്ശബ്ദരായി ഇരിക്കാതിരിക്കുന്നത് തെറ്റല്ല. അതിജീവിച്ചവരേ, നിങ്ങളുടെ ശബ്ദത്തിന് മൂല്യമുണ്ട്. ഈ സത്യം നമ്മില്‍ ഒരിക്കലും കുഴിച്ചുമൂടപ്പെടരുത്. അതെ, ഞാന്‍ അതിജീവിച്ചവളാണ്. അതെ, ഞാന്‍ പോരാടുകയാണ്. ഈ പോരാട്ടത്തില്‍ വിജയിക്കാന്‍ എനിക്ക് നിങ്ങളുടെയെല്ലാം പിന്തുണ ആവശ്യമാണ്. അക്രമത്തിനെതിരെയും, ക്രൂരതക്കെതിരെയും, സ്ത്രീകളുടെ ശബ്ദം അടക്കി നിര്‍ത്താമെന്ന് കരുതുന്നവര്‍ക്കെതിരെയും പോരാടാന്‍. ‘അവള്‍ ആരാണെന്ന് അവള്‍ ഓര്‍മിച്ചു, അതോടെ കളി മാറി.’ എല്ലായ്‌പ്പോഴും അലമുറയിടുന്നതല്ല ധൈര്യം. ചിലപ്പോള്‍ ധൈര്യമെന്നാല്‍ ‘നാളെ ഞാന്‍ വീണ്ടും ശ്രമിക്കും’ എന്ന് ദിവസാവസാനം പറയുന്ന ശാന്തമായ ശബ്ദമാണ്. ഞാന്‍ ഇനി നിശ്ശബ്ദയായിരിക്കില്ല. ഞാന്‍ നീതിക്കുവേണ്ടി പോരാടും. സത്യത്തിനുവേണ്ടി പോരാടും. എത്ര പ്രയാസപ്പെട്ടാലും ഞാന്‍ തലയുയര്‍ത്തി നില്‍ക്കും. ദയവായി എന്റെ കൂടെ നില്‍ക്കുക. എന്നെ പിന്തുണയ്ക്കുക. ഇത് പങ്കുവെക്കുക. അതിജീവിച്ചവരെ വിശ്വസിക്കുക. നമുക്ക് ഒരുമിച്ച് പോരാടാം.