'തീ' സിനിമയിലെ വില്ലന്‍ ഋതേഷ് പാട്ടും പാടി തമിഴില്‍ നായകന്‍

അനില്‍ വി. നാഗേന്ദ്രന്‍ സംവിധാനം ചെയ്ത, ഉടന്‍ റിലീസിനൊരുങ്ങുന്ന ‘തീ’ എന്ന ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച ഋതേഷ് ഇനി തമിഴില്‍ നായകന്‍. ചിത്രത്തിലെ ‘ധീരം… വീരം…’ എന്ന ഗാനമാണ് തമിഴ് സിനിമയിലെ നായക നേട്ടം ഋതേഷിനെ തേടിവരാന്‍ കാരണമായത്. അതിസാഹസികനായ ‘ഘടോല്‍ക്കചന്‍’ എന്ന കഥാപാത്രത്തിന്റെ രൂപഭാവചലനങ്ങളെ ഗംഭീരമായി പകര്‍ന്നാടിയ ‘തീ’യിലെ തീം സോംഗ്, തമിഴ്‌നാട്ടിലെ വാട്ട്‌സാപ്പ് ഗ്രൂപ്പുകളില്‍ നല്ല രീതിയില്‍ പ്രചരിച്ചതാണ് ഋതേഷിന് ഗുണമായത്.

തമിഴ്‌നാട് ആസ്ഥാനമായുള്ള ചലച്ചിത്ര നിര്‍മ്മാണ സ്ഥാപനമായ യൂ ക്രിയേഷന്‍സാണ് അനില്‍ വി. നാഗേന്ദ്രന്റെ വിശാരദ് ക്രിയേഷന്‍സിനോടൊപ്പം ചേര്‍ന്ന് ‘തീ’ എന്ന ചിത്രം നിര്‍മ്മിച്ചത്. വിശാരദ് ക്രിയേഷന്‍സ് യൂട്യൂബ് ചാനലിലൂടെ ഇതുവരെ പുറത്തു വന്ന ‘തീ’യിലെ ഗാനങ്ങളെല്ലാം ശ്രദ്ധ നേടിയിരുന്നു.
തമിഴിലെ ശ്രദ്ധേയനായ സംവിധായകനും നടനും നിര്‍മ്മാതാവുമായ അതിയമാന്റെ ചലച്ചിത്ര നിര്‍മ്മാണ സ്ഥാപനമായ മുത്തു മൂവീസിനൊപ്പം ചേര്‍ന്നുകൊണ്ട് യൂ ക്രിയേഷന്‍സ് നിര്‍മ്മിക്കാനൊരുങ്ങുന്ന തമിഴ് ചിത്രത്തിന്റെ ചര്‍ച്ചകള്‍ നടക്കുന്ന സമയത്താണ് ഈ ഗാനം പുറത്തു വന്നത്. ഇത് ഋതേഷിന് ഭാഗ്യമായി.
തൊട്ടാസിണുങ്ങി, സ്വര്‍ണ്ണമുഖി, തലൈമുറൈ, വീരനട തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാവാണ് അതിയമാന്‍. നിരവധി ഹിന്ദി, തമിഴ് സിനിമകള്‍ക്കും ‘വസന്തത്തിന്റെ കനല്‍ വഴികളില്‍’, ‘തീ’ എന്നീ സിനിമകള്‍ക്കും മികവോടെ ക്യാമറ ചലിപ്പിച്ച പ്രശസ്ത ഛായാഗ്രാഹകന്‍ കവിയരശിന്റെ സംവിധാനത്തില്‍ ഒരു നാട്ടു റൗഡിയുടെ കഥ പറയുന്ന തമിഴ് ചിത്രത്തില്‍ ശിവകാര്‍ത്തികേയന്‍, കാര്‍ത്തി എന്നിവരിലൊരാളെ പരിഗണിക്കാനായിരുന്നു അതിയമാന്റെ താല്പര്യം. പക്ഷേ, ‘തീ’ യിലെ പാട്ടു രംഗം കണ്ടതോടെ അതിയമാന്‍ തന്നെ ഋതേഷിന്റെ പേരു നിര്‍ദ്ദേശിക്കുകയായിരുന്നു. സംവിധായകന്‍ കവിയരശും യൂ ക്രിയേഷന്‍സിന്റെ നിര്‍മ്മാതാവ് മലയമാനും ആ നിര്‍ദ്ദേശത്തെ സ്വാഗതം ചെയ്യുകയും സന്തോഷവാര്‍ത്ത അനില്‍ വി.നാഗേന്ദ്രനെ അറിയിക്കുകയും ചെയ്തു.

‘തീ’ എന്ന ചിത്രം പുറത്തുവരാനിരിക്കെ ഈ അപ്രതീക്ഷിതമായ നേട്ടത്തില്‍ ഋതേഷ് മാത്രമല്ല ‘തീ’യിലെ അഭിനേതാക്കളും അണിയറപ്രവര്‍ത്തകരുമെല്ലാം ഒരുപോലെ സന്തോഷത്തിലാണ്. യുവ എം.എല്‍.എ. മുഹമ്മദ് മുഹസിനെയും സാഗരയെയും നായകനും നായികയുമായി അവതരിപ്പിക്കുന്ന ‘തീയില്‍’, അധോലോക നായകന്റെ ഇതുവരെ കാണാത്ത രൂപ ഭാവത്തിലാണ്‌ലാണ് ജനപ്രിയ നടന്‍ ഇന്ദ്രന്‍സ്.

പ്രേംകുമാര്‍, വിനു മോഹന്‍, രമേഷ് പിഷാരടി, ഉല്ലാസ് പന്തളം, പ്രസാദ് കണ്ണന്‍, ഗായകന്‍ ഉണ്ണി മേനോന്‍, അരിസ്റ്റോ സുരേഷ്, പയ്യന്‍സ് ജയകുമാര്‍, വി.കെ. ബൈജു, ആര്‍ട്ടിസ്റ്റ് സുജാതന്‍, കോബ്രാ രാജേഷ്, സോണിയ മല്‍ഹാര്‍, രശ്മി അനില്‍ തുടങ്ങിയവരോടൊപ്പം മുന്‍ എം.പി. കെ. സുരേഷ്‌കുറുപ്പ് , കെ. സോമപ്രസാദ് എം.പി., സി.ആര്‍. മഹേഷ് എം.എല്‍.എ, ജീവകാരുണ്യ പ്രവര്‍ത്തകന്‍ നാസര്‍ മാനു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

ബഹുഭാഷാചലച്ചിത്ര രംഗത്ത് സുദീര്‍ഘമായ അനുഭവസമ്പത്തുള്ള കവിയരശ്, അഡയാര്‍ ഫിലിം ഇന്‍സ്റ്റിട്യൂട്ടില്‍ നിന്നും ബിരുദവും ബിരുദാനന്തര ബിരുദവും റാങ്കോടു കൂടിയാണ് പാസ്സായത്. കാസര്‍ഗോഡ് നീലേശ്വരം സ്വദേശിയായ ഋതേഷിന്റെ കഴിവും അര്‍പ്പണബോധവും തിരിച്ചറിഞ്ഞ അനില്‍ വി. നാഗേന്ദ്രനാണ് അദ്ദേഹത്തെ വസന്തത്തിന്റെ കനല്‍ വഴികളില്‍ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര ലോകത്ത് എത്തിച്ചത്. തമിഴ് നന്നായി സംസാരിക്കുന്ന ഋതേഷ് പ്രതിനായകനില്‍ നിന്ന് നായകനിലേക്കുള്ള മാറ്റം തനിക്കുള്ള ഓണം ബമ്പറായി കരുതുന്നു എന്ന് ഋതേഷ് നിറചിരിയോടെ പറയുന്നു.