മമ്മൂക്കയോട് നസീര്‍ സാര്‍ ചോദിച്ചു 'എനിക്ക് പകരം വന്ന ആളാണ് അല്ലേ': മുകേഷ്

മമ്മൂട്ടി മലയാള സിനിമയില്‍ അഞ്ച് പതിറ്റാണ്ട് പിന്നിടുകയാണ്. മമ്മൂട്ടി ആശംസകള്‍ നേരുന്ന തിരക്കിലാണ് സിനിമാലോകവും ആരാധകരും. മലയാളത്തിന്റെ നിത്യഹരിത യുവത്വത്തിന് ആശംസകള്‍ എന്നാണ് നടനും എംഎല്‍എയുമായ മുകേഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ ആദ്യസിനിമ അനുഭവങ്ങള്‍ പാളിച്ചകളുടെയും രണ്ടാമത്തെ ചിത്രം കാലചക്രത്തിന്റെയും ഓര്‍മ്മകള്‍ പങ്കുവെച്ചാണ് മുകേഷ് എത്തിയിരിക്കുന്നത്.

മുകേഷിന്റെ കുറിപ്പ്:

മലയാള സിനിമയില്‍ മമ്മൂക്കയുടെ അരനൂറ്റാണ്ട്… 1971 ആഗസ്റ്റ് 6 നാണ് അനുഭവങ്ങള്‍ പാളിച്ചകള്‍ റിലീസ് ചെയ്തത്… ഗുണ്ടകള്‍ തല്ലിപ്പൊളിച്ച കടയുടെ സമീപത്തു ബഹദൂര്‍ ഇക്കായുടെ പുറകില്‍ നിന്ന പൊടിമീശക്കാരന്‍ ആയി സെക്കന്‍ഡുകള്‍ മാത്രം ഉള്ള അഭിനയത്തിലൂടെ തുടക്കം… രണ്ടാമത്തെ ചിത്രം കാലചക്രത്തില്‍ (1973) കടത്തുകാരന്‍ ആയി…

അതില്‍ കടത്തുകാരനായ മമ്മൂക്കയോട് നസീര്‍ സാര്‍ ചോദിക്കുന്ന ഒരു ചോദ്യമുണ്ട് ‘എനിക്ക് പകരം വന്ന ആളാണ് അല്ലേ’ അതെ നസീര്‍ സാര്‍ കഴിഞ്ഞാല്‍ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ നായക വേഷം ചെയ്ത നടന്‍ മമ്മൂക്കയാണ്…. മലയാളത്തിന്റെ നിത്യഹരിത യുവത്വത്തിന് ആശംസകള്‍….

Read more

അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയില്‍ വേഷമിട്ടെങ്കിലും കാലചക്രം എന്ന സിനിമയിലാണ് മമ്മൂട്ടിക്ക് സംഭാഷണമുള്ള വേഷം ലഭിച്ചത്. 1980ല്‍ പുറത്തിറങ്ങിയ വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍ സിനിമയിലാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. 1980ല്‍ ഇറങ്ങിയ കെ.ജി.ജോര്‍ജ്ജിന്റെ മേള എന്ന സിനിമയിലാണ് ഒരു മുഴുനീള വേഷം ലഭിക്കുന്നത്. തുടര്‍ന്ന് വിവിധ ഭാഷകളിലായി 400ല്‍ ഏറെ സിനിമകളില്‍ മമ്മൂട്ടി വേഷമിട്ടു.