ഒരച്ഛനെന്ന നിലയില്‍ പിന്നീട് ദുഃഖിക്കും എന്ന് സുചിത്ര എന്നോട് പറഞ്ഞു, അത് സത്യമായി: മോഹന്‍ലാല്‍

തന്റെ മക്കള്‍ വളരുന്നതും സ്‌കൂളില്‍ പോവുന്നതുമൊന്നും കാണാന്‍ തനിക്ക് യോഗമുണ്ടായിട്ടില്ലെന്ന് നടന്‍ മോഹന്‍ലാല്‍. ഒരു നടന്‍ എന്ന നിലയില്‍ ഏറ്റവുമധികം തിരക്കുണ്ടായിരുന്ന കാലമായിരുന്നു അതെന്നും ആ ഓട്ടത്തില്‍ ഒത്തിരി നല്ല രംഗങ്ങള്‍ തനിക്ക് നഷ്ടമായെന്നും മാതൃഭൂമി ദിനപത്രത്തിലെ “പളുങ്കുമണികള്‍” എന്ന പംക്തിയില്‍ മോഹന്‍ലാല്‍ പറഞ്ഞു.

“മക്കള്‍ വളരുന്നതും സ്‌കൂളില്‍ പോവുന്നതുമൊന്നും കാണാന്‍ എനിക്ക് യോഗമുണ്ടായിട്ടില്ല. ഒരു നടന്‍ എന്നനിലയില്‍ ഏറ്റവുമധികം തിരക്കുണ്ടായിരുന്ന കാലമായിരുന്നു അത്. എന്നെത്തന്നെ മറന്ന് അദ്ധ്വാനിച്ചിരുന്ന കാലം. സെറ്റുകളില്‍ നിന്ന് സെറ്റുകളിലേക്ക് ഓടിയിരുന്ന വര്‍ഷങ്ങള്‍. കഥകളും കഥാപാത്രങ്ങളും കൊണ്ട് മനസ്സ് നിറഞ്ഞു തുളുമ്പിയിരുന്ന സുന്ദരഭൂതകാലം. എന്റെയീ ഓട്ടം കണ്ട് ഭാര്യ സുചിത്ര എപ്പോഴും പറയുമായിരുന്നു: “”ചേട്ടാ, കുട്ടികളുടെ വളര്‍ച്ച, അവരുടെ കളിചിരികള്‍ എന്നിവയ്ക്ക് റീടേക്കുകളില്ല. ഓരോ തവണയും സംഭവിക്കുന്നതോടെ അവ തീരുന്നു. ഇതു കണ്ടില്ലെങ്കില്‍ ഒരച്ഛനെന്ന നിലയില്‍ പിന്നീട് ദുഃഖിക്കും…””

“അന്ന് അത് എനിക്ക് അത്രയ്ക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ മനസ്സിന്റെ വിദൂരമായ ഒരു കോണില്‍ ആ നഷ്ടബോധത്തിന്റെ നിഴല്‍ മറ്റാരും കാണാതെ വീണുകിടപ്പുണ്ട്. നാല്‍പ്പതു വര്‍ഷമായി സിനിമയില്‍ എത്രയോ റീടേക്കുകള്‍ എടുത്ത എനിക്ക് ഇതുവരെ എന്റെ കുഞ്ഞുങ്ങളുടെ വളര്‍ച്ചയുടെയും കളിചിരികളുടെയും രംഗങ്ങളുടെ റീടേക്കുകള്‍ക്ക് സാധിച്ചിട്ടില്ല. പലരും എന്നെപ്പോലെ ഈ ദുഃഖം പങ്കുവെയ്ക്കുന്നുണ്ടാവാം.”