'ആ ഭാഗ്യം എനിക്കുണ്ടായി, എന്നാല്‍ അവനത് ഉണ്ടായില്ല'; കാളിദാസനെ കുറിച്ച് ജയറാം

കുടുംബപ്രേക്ഷകരുടെ ഇഷ്ടനടനാണ് ജയറാം. അപരന്‍, മൂന്നാംപക്കം, രാധാമാധവം, ശുഭയാത്ര, മഴവില്‍ക്കാവടി, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്, വീണ്ടും ചില വീട്ടു കാര്യങ്ങള്‍, യാത്രക്കാരുടെ ശ്രദ്ധയ്ക്ക് അങ്ങിനെ അങ്ങിനെ ഒരു പാട് നല്ല അഭിനയ മുഹൂര്‍ത്തങ്ങള്‍ ജയറാം മലയാളികള്‍ക്ക് നല്‍കി. ഇപ്പോള്‍ ജയറാമിന്റെ മകന്‍ കാളിദാസനും നായകനായി പിച്ചവെച്ച് തുടങ്ങി. എന്നാല്‍ തനിക്ക് ഉണ്ടായ ഒരു ഭാഗ്യം കാളിദാസന് ഉണ്ടായില്ലെന്നാണ് ജയറാം പറയുന്നത്.

മികച്ച സംവിധായകര്‍ക്കും സഹതാരങ്ങള്‍ക്കൊപ്പം ജോലി ചെയ്യാനുള്ള ഭാഗ്യം തനിക്ക് ഉണ്ടായെന്നാണ് ജയറാം പറയുന്നത്. “ഭാഗ്യവും നിര്‍ഭാഗ്യവും അവനുണ്ടായിട്ടുണ്ട്. ഞാന്‍ സിനിമയില്‍ വന്നപ്പോള്‍ സിനിമയില്‍ നമ്മളെ സപ്പോര്‍ട്ട് ചെയ്ത താരങ്ങളായിരുന്നു കുതിരവട്ടം പപ്പു, ശങ്കരാടി ചേട്ടന്‍, ഫിലോമിന ചേച്ചി അങ്ങിനെ നിരവധി പ്രതിഭകള്‍. നമ്മള്‍ സീനില്‍ നിന്നു കൊടുത്താല്‍ മതി, ഉജ്ജ്വല പ്രകടനം കാഴ്ച വെച്ച് അവരത് പൊലിപ്പിക്കും. അത്തരം നടന്‍മാര്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്നതാണ് അവന്റെ സങ്കടം. അവര്‍ക്കൊപ്പം സ്‌ക്രീന്‍ ഷെയര്‍ ചെയ്യാന്‍ കഴിഞ്ഞതാണ് എനിക്ക് ലഭിച്ച ഭാഗ്യം.” സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലുമായുള്ള അഭിമുഖത്തില്‍ ജയറാം പറഞ്ഞു.

Read more

“മൈ ഗ്രേറ്റ് ഗ്രാന്റ്ഫാദര്‍” ആണ് ജയറാമിന്റേതായി റിലീസിംഗിന് ഒരുങ്ങുന്ന പുതിയ ചിത്രം. കോമഡിയും സസ്‌പെന്‍സും നിറച്ച് ഒരു ഫാമിലി എന്റര്‍ടെയ്‌നറായാണ് ചിത്രം ഒരുങ്ങുന്നത്. അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് ഷാനി ഖാദറാണ്. അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവാണ് കാളിദാസന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. സന്തോഷം ശിവന്‍ സംവിധാനം ചെയ്യുന്ന “ജാക്ക് ആന്‍ഡ് ജില്‍” ആണ് കാളിദാസന്റെ പുതിയ ചിത്രം.