ഞാന്‍ സ്‌ക്രിപ്റ്റ് വായിച്ചിട്ട് ഇത്രയധികം ചിരിച്ചൊരു സിനിമയില്ല: 'ജനമൈത്രി'യെ കുറിച്ച് ഇര്‍ഷാദ്

തിരക്കഥാകൃത്തായ ജോണ്‍ മന്ത്രിക്കല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ജനമൈത്രി ഇന്ന് തിയേറ്ററുകളിലെത്തുകയാണ്. അടി കപ്യാരെ കൂട്ടമണി, മങ്കിപെന്‍, അങ്കമാലി ഡയറീസ്, ആട്, ആട് 2, ജൂണ്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മലയാളി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാന്‍ ഫ്രൈഡേ ഫിലിം ഹൗസ് എത്തിക്കുന്ന ചിത്രത്തില്‍ മലയാളത്തിലെ മുന്‍നിര ഹാസ്യതാരങ്ങളാണ് അണിനിരക്കുന്നത്. അടുത്തിടെ താന്‍ സ്‌ക്രിപ്റ്റ് വായിച്ചിട്ട് ഇത്രമേല്‍ ചിരിച്ചൊരു സിനിമയില്ലെന്നാണ് ചിത്രത്തില്‍ ഒരു പൊലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടന്‍ ഇര്‍ഷാദ് പറയുന്നത്.

“ഇത് ഒരു കോമഡി സിനിമയാണ്. ഞാനീ അടുത്തകാലത്ത് സ്‌ക്രിപ്റ്റ് വായിച്ചിട്ട് ഇത്രയധികം ചിരിച്ചയൊരു സിനിമയില്ല. കാരണം ആദ്യം മുതല്‍ അവസാനം വരെ ചിരിക്കാനുള്ള വക ഈ ചിത്രത്തിലുണ്ട്. സ്‌ക്രിപ്റ്റാണ് ചിത്രത്തിന്റെ ഏറ്റവും ഹൈലൈറ്റ്. ഒരു രാത്രി സംഭവിക്കുന്ന കാര്യമാണ് സിനിമയില്‍ കാണിക്കുന്നത്. ഒരു കട്ടന്‍ ചായ കൊടുത്താല്‍ ഒരു ജീവന്‍ രക്ഷിക്കാമെന്ന ഒരു രീതിയുണ്ട്. അങ്ങനെ ജനമൈത്രി പൊലീസ് കട്ടന്‍ വിതരണം ചെയ്തതിന്റെ ഭാഗമായിട്ടുണ്ടാകുന്ന പ്രശ്‌നത്തിലൂടെയാണ് കഥ പുരോഗമിക്കുന്നത്.” മനോരമയുടെ പുലര്‍വേളയില്‍ ഇര്‍ഷാദ് പറഞ്ഞു.

വാണിജ്യ സിനിമയുടെ ഭാഗമായില്ലെങ്കില്‍ നമ്മള്‍ ഒതുക്കപ്പെടുന്ന ഒരു അവസ്ഥയുണ്ടെന്നും ഇര്‍ഷാദ് പറഞ്ഞു. ഇപ്പോള്‍ ആ അവസ്ഥ മാറി വരുന്നുണ്ട്. ആളുകള്‍ നല്ല സിനിമകളെ ഇരുകൈയും നീട്ടി സ്വീകരിക്കുന്നുണ്ട്. 22 വര്‍ഷമായി സിനിമയില്‍ തുടരാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും ഇര്‍ഷാദ് പറഞ്ഞു.

ഇന്ദ്രന്‍സ്, സാബു മോന്‍, സൈജു കുറുപ്പ്, വിജയ് ബാബു, അനീഷ് ഗോപാല്‍, ഉണ്ണി രാജന്‍ പി ദേവ്, സിദ്ധാര്‍ത്ഥ ശിവ, സൂരജ്, പ്രശാന്ത് തുടങ്ങിയവര്‍ അണിനിരക്കുന്ന ചിത്രത്തിന് ജോണ്‍, ജെയിംസ് സെബാസ്റ്റ്യന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം വിഷ്ണുനാരായണന്‍ നമ്പൂതിരി. ഷാന്‍ റഹമാന്റേതാണ് സംഗീതം. ഫ്രൈഡേ ഫിലിം ഹൗസ് എക്‌സ്പിരിമെന്റിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.