'അച്ഛന്‍ കൊണ്ട വെയിലാണ് മക്കള്‍ക്ക് കിട്ടുന്ന തണല്‍, എന്നാല്‍ എന്റെ അച്ഛന്‍ കുറേ ശിഖരങ്ങള്‍ വെട്ടി മാറ്റിവെച്ചു'; ഗോകുല്‍ സുരേഷ്

മുത്തുഗൗ എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തേക്ക് കടന്നു വന്ന താരപുത്രനാണ് ഗോകുല്‍ സുരേഷ്. വമ്പന്‍ വിജയങ്ങള്‍ ഒന്നും കൈയില്‍ ഇല്ലെങ്കിലും ശ്രദ്ധേയമായ ഒരു പിടി റോളുകള്‍ ഗോകുലിനെ തേടിയെത്തി. ഇപ്പോളിതാ അച്ഛന്‍ സുരേഷ് ഗോപിയുമൊത്തു ലേലം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ അഭിനയിക്കാന്‍ പോകുകയാണ് ഗോകുല്‍. അച്ഛനമ്മമാരുടെ തണല്‍ ഇല്ലാതാവുന്ന കാലത്തെയും അഭിമുഖീകരിക്കാന്‍ കഴിയണം എന്നതിനാല്‍ കഷ്ടപ്പാടുകള്‍ അറിഞ്ഞ് വളരണം എന്ന നയമാണ് അച്ഛന്‍ സുരേഷ് ഗോപിയുടേതെന്ന് ഗോകുല്‍ പറയുന്നു.

“അച്ഛന്‍ കൊണ്ട വെയിലാണ് മക്കള്‍ക്ക് കിട്ടുന്ന തണല്‍. എന്റെ അച്ഛന്‍ പക്ഷേ കുറേ ശിഖരങ്ങളൊക്കെ വെട്ടി മാറ്റി വെച്ചു, ഞാന്‍ വെയില്‍ കൊണ്ട് വളരാന്‍ വേണ്ടി തന്നെ. കഷ്ടപ്പാടുകള്‍ അറിഞ്ഞ് വളരണം എന്നാണ് അച്ഛന്റെ നയം. ആരും ചിരഞ്ജീവിയല്ലല്ലോ, അച്ഛനമ്മമാരുടെ തണല്‍ ഇല്ലാതാവുന്ന കാലത്തെയും അഭിമുഖീകരിക്കാന്‍ കഴിയണം, ജീവിതത്തെ നേരിടാന്‍ തയ്യാറായിരിക്കണം അതാണ് അച്ഛന്റെ ലൈന്‍. ഈ പറഞ്ഞ കാര്യങ്ങളൊന്നും അച്ഛന്‍ എപ്പോഴെങ്കിലും വാക്കാല്‍ പറഞ്ഞ കാര്യങ്ങളല്ല. അച്ഛനെ കണ്ട് ഞാന്‍ മനസ്സിലാക്കിയ കാഴ്ചപ്പാടുകള്‍ ആണ്” ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ഗോകുല്‍ പറഞ്ഞു.

മലയാള സിനിമയിലെ താരപുത്രന്മാര്‍ അച്ഛന്മാരുടെ ഏഴയിലത്ത് വരില്ലെന്നും ഗോകുല്‍ പറഞ്ഞു. “ദുല്‍ഖറോ പ്രണവോ കാളിദാസോ ശ്രാവണ്‍ മുകേഷോ ഷെയ്ന്‍ നിഗമോ അര്‍ജുന്‍ അശോകനോ തുടങ്ങി ഞങ്ങള്‍ മക്കളാരും അച്ഛന്‍മാരുടെ റേഞ്ചിന്റെ ഏഴ് അയലത്തു വരില്ല. അതൊരു സത്യമാണ്. കാരണം അവരൊക്കെ അന്നത്തെ കാലത്ത് ഒരുപാട് കഷ്ടപ്പെട്ട്, നല്ലതും ചീത്തയുമായ നിരവധി അനുഭവങ്ങളിലൂടെ കടന്നു പോയി വളര്‍ന്നു വന്നവരാണ്. ഞങ്ങള്‍ക്കൊന്നും അത്ര കഷ്ടപ്പെടേണ്ടി വന്നിട്ടില്ല.” ഗോകുല്‍ പറഞ്ഞു.