നായകന്‍ തൊടുമ്പോഴേയ്ക്കും വില്ലന്‍ പറന്നു പോകുന്ന രംഗങ്ങളെ പ്രോത്സാഹിപ്പിക്കുന്നില്ല: ബാബു ആന്റണി

ബാബു ആന്റണിയെന്ന ആറടിപ്പൊക്കകാരന്‍ ആക്ഷനും ഫൈറ്റുമൊക്കെയായി മലയാള സിനിമാപ്രേമികള്‍ക്ക് പ്രിയങ്കരനായത് വളരെ വേഗത്തിലായിരുന്നു. ഒരു കാലത്ത് മലയാള സിനിമയുടെ ആക്ഷന്‍ കിംഗ് തന്നെയായിരുന്നു അദ്ദേഹം. എന്നാല്‍ നായകന്‍ തൊടുമ്പോഴേക്കും വില്ലന്‍ പറന്നു പോവുന്ന സീനുകളോട് താത്പര്യമില്ലെന്ന് പറയുകയാണ് ബാബു ആന്റണി. ടൈംസ് ഓഫ് ഇന്ത്യയുമായുള്ള അഭിമുഖത്തിലാണ് ബാബു ആന്റണി ഇക്കാര്യം പറഞ്ഞത്.

“ഇന്ന് മലയാള സിനിമയിലെ ആക്ഷന്‍ സീനുകള്‍ വരെ പലപ്പോഴും കോംപ്രമൈസ് ചെയ്‌തൊരുക്കുന്നവയാണ്. “നായകന്‍ തൊടുമ്പോഴേക്കും പറന്നു പോകുന്ന വില്ലന്‍” ടൈപ്പ് സീനുകള്‍ ധാരാളമാണ്. അത്തരം ആക്ഷന്‍ സീനുകളെ ഞാന്‍ പ്രോത്സാഹിപ്പിക്കുന്നില്ല. വേണ്ടത്ര അളവില്‍ മാത്രം സിനിമാറ്റിക് ആയി ചിത്രീകരിക്കുന്ന റിയലിസ്റ്റിക് സ്റ്റണ്ട് സീനുകളിലാണ് എനിക്ക് വിശ്വാസം.” ബാബു ആന്റണി പറഞ്ഞു.

ഹോളിവുഡില്‍ ഫൈറ്റ് രംഗങ്ങളില്‍ അല്‍പം കൂടി വിശ്വസനീയതയും അതോടൊപ്പം ത്രില്ലിങ്ങുമുണ്ടെന്നും ബാബു ആന്റണി അഭിപ്രായപ്പെട്ടു. തന്റെ ആദ്യ ഹോളിവുഡ് ചിത്രത്തിന്റെ തിരക്കിലാണ് ബാബു ആന്റണി ഇപ്പോള്‍. ബുള്ളറ്റ്‌സ്, ബ്ലെയ്ഡ്‌സ് ആന്‍ഡ് ബ്ലഡ് എന്ന ചിത്രത്തിലാണ് ബാബു ആന്റണി അഭിനയിക്കുന്നത്.

മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് ജേതാവ് റോബര്‍ട്ട് ഫര്‍ഹാം പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ നായകന്റെ സുഹൃത്തായാണ് ബാബു ആന്റണി എത്തുന്നത്. ലോക കരാട്ടെ ചാമ്പ്യന്‍ റോബര്‍ട്ട് പാര്‍ഹാം, ലോക ബോക്‌സിങ് ചാമ്പ്യന്‍ ടോണി ദി ടൈഗര്‍ ലോപ്പസ് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.