കൈയില്‍ ഒരു രൂപ പോലും എടുക്കാനില്ല... ഭക്ഷണത്തിനുള്ള പണം സ്റ്റാഫ് കടം നല്‍കി'; ബിഗ് ബിയെ കുറിച്ച് മനസ്സ് തുറന്ന് അഭിഷേക് ബച്ചന്‍

ബോളിവുഡിന്റെ ബിഗ് ബി എന്ന പദവിയില്‍ അമിതാഭ് ബച്ചനെത്തിയത് ധാരാളം പ്രതിസന്ധികളെ തരണം ചെയ്താണ്. ഇപ്പോഴിതാ ഭക്ഷണം കഴിക്കാന്‍ പോലും കൈയില്‍ പണമില്ലാതെ സ്റ്റാഫിന്റെ കൈയില്‍ നിന്നും കടം വാങ്ങി എല്ലാവര്‍ക്കുമുള്ള ഭക്ഷണത്തിന് വക കണ്ടെത്തിയ ഒരു പിതാവാണ് തന്റേതെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍ അഭിഷേക് ബച്ചന്‍. ബോസ്റ്റണില്‍ അഭിനയം പഠിക്കുന്ന കാലത്ത് അമിതാഭ് ബച്ചന്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്നതായി മനസ്സിലാക്കിയതിനെ തുടര്‍ന്ന് കുടുംബത്തിന് സഹായമാകാനായി ഇന്ത്യയിലേക്ക് തിരിച്ച് വരേണ്ടി വന്ന കഥ പറഞ്ഞപ്പോഴാണ് അമിതാഭ് ബച്ചന്‍ കടന്നു വന്ന ബുദ്ധിമുട്ടുകളെ കുറിച്ച് അഭിഷേക് വാചാലനായത്.

‘കോളജില്‍ നിന്ന് ഞാന്‍ അച്ഛനെ വിളിച്ചു. കുടുംബം സാമ്പത്തികമായി വളരെ ബുദ്ധിമുട്ടുള്ള സമയത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് എനിക്ക് അറിയാമായിരുന്നു. വേണ്ടത്ര യോഗ്യതയില്ലെങ്കിലും ഒരു മകനെന്ന നിലയില്‍ ആ സമയത്ത് എന്റെ പിതാവിനൊപ്പം ഉണ്ടായിരിക്കണമെന്ന് എനിക്ക് തോന്നി. ധാര്‍മ്മിക പിന്തുണ നല്‍കണമെന്ന് തോന്നി.

എന്റെ പിതാവിന് ഭക്ഷണം കഴിക്കാന്‍ പോലും പണം ഉണ്ടായിരുന്നില്ല. അദ്ദേഹം തന്റെ ജോലിക്കാരില്‍ നിന്ന് പണം കടം വാങ്ങിയാണ് എല്ലാവര്‍ക്കും ഭക്ഷണം നല്‍കിയത്. ധാര്‍മ്മികമായി അദ്ദേഹത്തോടൊപ്പമുണ്ടാകാന്‍ ഞാന്‍ ബാദ്ധ്യസ്ഥനാണെന്ന് അന്ന് എനിക്ക് തോന്നി. ഞാന്‍ പഠനം നിര്‍ത്തി വരികയാണെന്നും നമ്മുടെ കുടുംബത്തിന്റെ അവസ്ഥ മനസ്സിലായിട്ടും ബോസ്റ്റണില്‍ തന്നെ തുടരാന്‍ എനിക്ക് സാധിക്കില്ലെന്നും പറഞ്ഞു.

പണം കൊണ്ട് സഹായിക്കാന്‍ കഴിയില്ലെങ്കിലും അച്ഛന് ഞാന്‍ അദ്ദേഹത്തോടൊപ്പം ഉണ്ടെന്ന് തോന്നിപ്പിക്കുകയെങ്കിലും ചെയ്യാനായിരുന്നു അന്ന് ഞാന്‍ തീരുമാനിച്ചത്’ അഭിഷേക് ബച്ചന്‍ പറയുന്നു.