എട്ടു രൂപ ഫീസ്, അതുപോലും അടയ്ക്കാനില്ല, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫീസടയ്ക്കാത്ത കുട്ടികളുടെ പേരുകള്‍ അസംബ്ലിയില്‍ വിളിക്കും'; നിറകണ്ണുകളോടെ ആമിര്‍

സിനിമയില്‍ സജീവമാകുന്നതിന് മുമ്പുള്ള തന്റെ ജീവിതത്തെക്കുറിച്ച് മനസ്സുതുറന്ന് ആമിര്‍ ഖാന്‍. കുടുംബത്തിലെ കടബാദ്ധ്യതകള്‍ കാരണം തനിക്കും സഹോദരങ്ങള്‍ക്കും സ്‌കൂള്‍ ഫീസ് അടയ്ക്കാന്‍ പോലും കഴിയാതിരുന്ന ബാല്യകാലം ഓര്‍ത്തെടുക്കുമ്പോള്‍ ആമിര്‍ വികാരാധീതനാകാറുണ്ട്.

സ്‌കൂള്‍ ഫീസ് അടയ്ക്കാന്‍ കഴിയാതിരുന്ന ആ കാലംതന്റെ കുട്ടിക്കാലത്തെ അനുഭവ കഥകള്‍ പ്രേക്ഷകര്‍ക്ക് ഒരു അഭിമുഖത്തില്‍ ആമിര്‍ പങ്കുവച്ചിട്ടുണ്ട്. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ.’കുട്ടിക്കാലത്ത് എന്റെ കുടുംബം കടക്കെണിയില്‍ അകപ്പെട്ടിട്ടുണ്ട്. എട്ടുവര്‍ഷത്തോളം വളരെയധികം ദുഷ്‌കരമായ അവസ്ഥയിലൂടെയാണ് കടന്നുപോയത്. പഠനകാലത്ത് ആറാം ക്ലാസില്‍ ആറ് രൂപ, ഏഴാം ക്ലാസില്‍ ഏഴ് രൂപ, എട്ടാം തരത്തില്‍ എട്ട് രൂപ എന്നിങ്ങനെയായിരുന്നു സ്‌കൂള്‍ ഫീസ്.

അന്നൊക്കെ കൃത്യസമയത്ത് ഫീസ് അടയ്ക്കാന്‍ കഴിയാതെ വന്നിട്ടുണ്ട്. ഒന്നോ രണ്ടോ മുന്നറിയിപ്പ് നല്‍കിയ ശേഷം സ്‌കൂള്‍ പ്രിന്‍സിപ്പള്‍ ഫീസടയ്ക്കാത്ത കുട്ടികളുടെ പേരുകള്‍ അസംബ്ലിയില്‍ വിളിക്കും’- നിറകണ്ണുകളോടെ ആമിര്‍ പറഞ്ഞു.

ചലച്ചിത്ര നിര്‍മ്മാതാവായ താഹിര്‍ ഹുസൈന്റെയും ഭാര്യ സീനത്ത് ഹുസൈന്റെയും മകനാണ് ആമിര്‍ ഖാന്‍. ഫൈസല്‍ ഖാന്‍, ഫര്‍ഹത്ത് ഖാന്‍, നിഖത് ഖാന്‍ എന്നിവരാണ് സഹോദരങ്ങള്‍. 1973 ല്‍ പുറത്തിറങ്ങിയ ‘യാദോന്‍ കി ഭാരതില്‍’ ബാലതാരമായാണ് ആമിറിന്റെ സിനിമയിലേയ്ക്കുള്ള അരങ്ങേറ്റം.