'ഊള ബാബുവിനെ പോലെ ആകരുത്; യുവനടിയ്ക്ക് പിന്തുണയുമായി റിമ കല്ലിങ്കല്‍

നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ പീഡന ആരോപണം ഉന്നയിച്ച് രംഗത്ത് വന്ന യുവനടിയ്ക്ക് പിന്തുണയുമായി റിമ കല്ലിങ്കല്‍. സിനിമ മേഖലയില്‍ നിന്ന് പരസ്യപിന്തുണയുമായി രംഗത്ത് വരുന്ന ആദ്യ ആളാണ് റിമ. നടിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഡബ്ല്യൂസിസി ഇറക്കിയ പ്രസ്താവന റിമ സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചു.

വിജയ് ബാബുവിനെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പോസ്റ്ററുകളും മീമുകളും റിമ പങ്കുവച്ചിട്ടുണ്ട്. ‘ഊള ബാബുവിനെ പോലെയാകരുത്’ എന്ന തലക്കെട്ടോടെ നിരവധി മീമുകളാണ് പ്രചരിക്കുന്നത്. ഊള ബാബു ബലാത്സംഗത്തെ അതിജീവിച്ചവരോട് സ്വഭാവ സര്‍ട്ടിഫിക്കറ്റ് ചോദിക്കുന്നു. ഇരയെ അപമാനിക്കുന്നു. റേപ് എന്ന് പറയുമ്പോള്‍ സെക്‌സ് എന്ന് കേള്‍ക്കുന്നു. അപരിചിതര്‍ക്കിടയില്‍ നടന്നാല്‍ മാത്രമേ അത് ബലാത്സംഗമാണെന്ന് അംഗീകരിക്കൂ. എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് നിങ്ങള്‍ ഊള ബാബുവിനെ പോലെയാകരുത് എന്ന ആശയം പങ്കുവയ്ക്കുന്ന കാര്‍ട്ടൂര്‍ പോസ്റ്ററാണ് റിമ സ്വന്തം പേജില്‍ പങ്കുവച്ചിരിക്കുന്നത്.

അതേസമയം കേസുമായി ബന്ധപ്പെട്ട് വിജയ് ബാബു മുന്‍കൂര്‍ ജാമ്യ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. കേസ് കെട്ടിച്ചമച്ചതാണെന്നും, പുതിയ സിനിമയില്‍ അവസരം നല്‍കാത്തതാണ് പരാതിയ്ക്ക് പിന്നിലെ കാരണമെന്നുമാണ് വിജയ് ബാബു പറയുന്നത്. പൊലീസും മാധ്യമങ്ങളുമായി ഒത്തുകളിക്കുകയാണ്. തന്റെ കൈവശം ഉള്ള തെളിവുകള്‍ ഹാജരാക്കാമെന്നും അന്വേഷണവുമായി സഹകരിക്കാമെന്നും വിജയ് ബാബു പറഞ്ഞു.

കേസില്‍ പരാതിക്കാരിയുടെ മൊഴികള്‍ സാധൂകരിക്കുന്ന തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. വിജയ് ബാബുവിന്റെ സാന്നിധ്യവും ഇരയെ ചൂഷണം ചെയ്തതിനെക്കുറിച്ചുള്ള വിവരങ്ങളും മനസിലായിട്ടുണ്ട്. പ്രഥമദൃഷ്ട്യാ കുറ്റം തെളിഞ്ഞു. ഇരയെ സ്വാധീനിക്കാനും നിയന്ത്രിക്കാനും ശ്രമിച്ചതായി കണ്ടെത്തി. വിജയ് ബാബുവിനായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. സിനിമ മേഖലയില്‍ ഉള്ളവര്‍ ഉള്‍പ്പടെ എട്ട് പേരുടെ മൊഴി രേഖപ്പടുത്തിയിട്ടുണ്ട്. കൂടുതല്‍ പേരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും.