'മൂന്ന് ദിവസത്തെ തീവ്ര പരിശോധന മൂന്ന് കണ്ടെത്തലുകള്‍'; ആദായ നികുതി വകുപ്പ് പരിശോധനയെ പരിഹസിച്ച് തപ്‌സി

ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയെ പരിഹസിച്ച് നടി തപ്‌സി പന്നു. മൂന്നു ദിവസത്തെ പരിശോധനയില്‍ മൂന്ന് കാര്യങ്ങളാണ് ആദായ നികുതി വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. പാരീസില്‍ തനിക്ക് ഇല്ലാത്ത ബംഗ്ലാവിന്റെ താക്കോലും അഞ്ചു കോടിയുടെ ഇടപാടിന്റെ രസീതുമാണ് ലഭിച്ചത് എന്ന് തപ്‌സി ട്വിറ്ററിലൂടെ പരിഹസിച്ചു.

“”മൂന്ന് ദിവസത്തെ തീവ്ര പരിശോധന മൂന്ന് കണ്ടെത്തലുകള്‍. 1. പാരീസില്‍ എന്റെ ഉടമസ്ഥതയിലുള്ളതെന്ന് ആരോപിക്കുന്ന ബംഗ്ലാവിന്റെ താക്കോല്‍. കാരണം വേനലവധി അടുത്തല്ലോ… 2. ഞാന്‍ നിഷേധിച്ച, എന്നെ കുടുക്കാനായി സൃഷ്ടിച്ച അഞ്ചു കോടിയുടെ രസീത്. 3. ധനമന്ത്രി പറഞ്ഞതു കൊണ്ടു മാത്രം ഞാനറിഞ്ഞ 2013ല്‍ ഞാന്‍ നേരിട്ടുവെന്നു പറയപ്പെടുന്ന നടക്കാത്ത റെയ്ഡ്”” എന്നാണ് തപ്‌സിയുടെ ട്വീറ്റുകള്‍.

ഇനി താന്‍ അത്ര വില കുറഞ്ഞതല്ല എന്നും ട്വീറ്റിന്റെ അവസാനം താരം ചേര്‍ത്തിട്ടുണ്ട്. കങ്കണയ്‌ക്കെതിരെയാണ് തപ്‌സിയുടെ ഈ വാചകം. എന്നാല്‍ തപ്‌സി എക്കാലത്തും വില കുറഞ്ഞയാള്‍ തന്നെയാണ് എന്ന് കങ്കണ പ്രതികരിച്ചു. കഴിഞ്ഞ ദിവസങ്ങളിലാണ് തപ്‌സി പന്നുവിന്റെയും സംവിധായകന്‍ അനുരാഗ് കശ്യപിന്റെയും വീടുകളില്‍ റെയ്ഡ് നടന്നത്.

Read more

തപ്‌സി പന്നു അനധികൃതമായി 5 കോടി രൂപ കൈപ്പറ്റിയതിന്റെ രേഖ കണ്ടെത്തിയെന്നും 300 കോടിയുടെ ഇടപാടിലെ പൊരുത്തക്കേട് വിശദീകരിക്കാന്‍ അനുരാഗ് കശ്യപിനും നിര്‍മ്മാണക്കമ്പനിയിലെ പങ്കാളികള്‍ക്കും കഴിഞ്ഞില്ലെന്നുമാണ് ആദായ നികുതി വകുപ്പ് അറിയിച്ചത്.