ഒറ്റ കട്ടുമില്ലാതെ 'ദി കശ്മിര്‍ ഫയല്‍സ്', സെന്‍സര്‍ ബോര്‍ഡിന് അയച്ചതും സെന്‍സര്‍ ചെയ്തതും സംവിധായകന്‍ തന്നെ; സിനിമക്കെതിരെ ഗുരുതര ആരോപണങ്ങള്‍

ബോക്‌സോഫീസില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ് ‘ദി കശ്മീര്‍ ഫയല്‍സ്’. കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെ കുറിച്ച് പറയുന്ന സിനിമയ്‌ക്കെതിരെ വിവാദങ്ങളും ഉയരുന്നുണ്ട്. സിനിമയ്ക്കും സംവിധായകന്‍ വിവേക് അഗ്നിഹോത്രിക്കും എതിരെ ഗുരുതര ആരോപണവുമായി വിവരാവകാശ പ്രവര്‍ത്തകന്‍ സാകേത് ഗോഖലെ.

സിനിമക്ക് ഒരു കട്ടും നിര്‍ദേശിക്കാതെയാണ് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്നും, സെന്‍സര്‍ ബോര്‍ഡ് അംഗങ്ങളില്‍ ഒരാള്‍ സിനിമയുടെ സംവിധായകനായ വിവേക് അഗ്‌നിഹേത്രിയാണെന്നും സാകേത് ഗോഖലെ പുറത്തുവിട്ട രേഖകള്‍ പറയുന്നു.

2021 നവംബര്‍ മൂന്നിനാണ് ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. വിവേക് അഗ്‌നിഹോത്രിയുടെ പേരിലാണ് സിനിമ സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിച്ചത്. സെന്‍സര്‍ ബോര്‍ഡ് അംഗങ്ങളുടേതായി സി.ബി.എഫ്.സി പുറത്തുവിട്ട ലിസ്റ്റില്‍ അഞ്ചാമതായി വിവേക് അഗ്‌നിഹോത്രിയുടെ പേരും നല്‍കിയിട്ടുണ്ട്.

സിനിമ സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിച്ചതും സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതും വിവേക് അഗ്‌നിഹോത്രിയാണ്. എട്ട് പേരാണ് സെന്‍സര്‍ ബോര്‍ഡ് അംഗങ്ങളായി ബോര്‍ഡിലുള്ളത്. ബിജെപിയും മോദി സര്‍ക്കാരും സ്‌പോണ്‍സര്‍ ചെയ്യുന്ന ശുദ്ധമായ രാഷ്ട്രീയ പ്രചരണ സിനിമയാണ് കശ്മീര്‍ ഫയല്‍സ് എന്നാണ് സാകേത് ഗോഖലെ പറയുന്നത്.

കശ്മീരി പണ്ഡിറ്റുകളുടെ വേദന ലജ്ജയില്ലാതെ വിദ്വേഷം പ്രചരിപ്പിക്കാനും ധ്രുവീകരണം സൃഷ്ടിക്കാനും കോടികള്‍ സമ്പാദിക്കാനും ബിജെപിയുടെ അജണ്ട മുന്നോട്ട് കൊണ്ടു പോകാന്‍ മാത്രം ഉപയോഗിച്ചതായും സാകേത് ഗോഖലെ ആരോപിച്ചു.