'ഇരുണ്ട നിറമുള്ള തീവ്രവാദി നിങ്ങളുടെ രാജ്യത്ത് പോയി കൂട്ടബലാത്സംഗത്തിന് ഇരയാകൂ'; വംശീയ അധിക്ഷേപം നേരിട്ടതിനെ കുറിച്ച് പ്രിയങ്ക

നടി പ്രിയങ്ക ചോപ്രയുടെ “അണ്‍ഫിനിഷ്ഡ്” എന്ന പുസ്തകം കുറച്ചു നാളുകള്‍ക്ക് മുമ്പാണ് പ്രസിദ്ധീകരിച്ചത്. പ്രശസ്തിയുടെ ഉന്നതിയില്‍ നില്‍ക്കുമ്പോഴും ജീവിതത്തില്‍ നേരിടേണ്ടി വന്ന പല ദുരനുഭവങ്ങളെ കുറിച്ചാണ് പ്രിയങ്ക പുസ്തകത്തിലൂടെ പങ്കുവെച്ചത്. യുഎസില്‍ നേരിടേണ്ടി വന്ന വംശീയ അധിക്ഷേപത്തെ കുറിച്ച് പുസ്തകത്തില്‍ നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.

“ഇന്‍ മൈ സിറ്റി” ആണ് പ്രിയങ്കയുടെ ആദ്യ സംഗീത ആല്‍ബം. ഇത് റിലീസ് ചെയ്തതിന് പിന്നാലെയാണ് താരം വംശീയാധിക്ഷേപത്തിന് ഇരയായത്. വലിയൊരു വേദിയില്‍ ആദ്യത്തെ ഗാനം പുറത്തിറക്കാനായതിന്റെ ആവേശം വംശീയ വിദ്വേഷ മെയിലുകളുടെയും ട്വീറ്റുകളുടെയും കൊടുങ്കാറ്റിനാല്‍ നശിപ്പിക്കപ്പെട്ടു എന്നാണ് പ്രിയങ്ക പറയുന്നത്.

“”ഇരുണ്ട നിറമുള്ള തീവ്രവാദി എന്തിനാണ് അമേരിക്കയെ പ്രോത്സാഹിപ്പിക്കുന്നത്, മിഡില്‍ ഈസ്റ്റിലേക്ക് തിരിച്ച് പോകൂ, ബുര്‍ഖ ധരിക്കൂ, തിരിച്ച് നിങ്ങളുടെ രാജ്യത്തേക്ക് മടങ്ങൂ കൂട്ട ബലാത്സംഗത്തിനിരയാകൂ..”” എന്നിങ്ങനെയായിരുന്നു സന്ദേശങ്ങള്‍. ഇന്നും തനിക്കിത് എഴുതാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു എന്നാണ് പ്രിയങ്ക കുറിച്ചിരിക്കുന്നത്.

ഇന്ത്യയില്‍ നിന്നും വിദേശത്തേക്ക് താമസം മാറിയപ്പോള്‍ മുതല്‍ വംശീയ അധിക്ഷേപം നേരിടേണ്ടി വന്നതിനെ കുറിച്ച് നേരത്തെയും പ്രിയങ്ക വെളിപ്പെടുത്തിയിട്ടുണ്ട്. വ്യക്തിജീവിതത്തിലെ മറക്കാനാവാത്ത സംഭവങ്ങളും കഥകളുമാണ് പ്രിയങ്കയുടെ അണ്‍ഫിനിഷ്ഡ് പുസ്തകത്തില്‍ പറയുന്നത്.