വീഡിയോകളും കള്ളം പറയുമോ? മഹേഷ് ഭട്ടിന് ഒപ്പമുള്ള കങ്കണയുടെ വീഡിയോ പങ്കുവെച്ച് ആരോപണവുമായി പൂജ ഭട്ട്

സ്വജനപക്ഷപാതത്തിനെതിരെ സംസാരിച്ച കങ്കണ റണൗട്ടിനെതിരെ വീണ്ടും സംവിധായികയും നടിയുമായ പൂജ ഭട്ട്. 2006-ല്‍ നടന്ന ഫിലിം ഫെയര്‍ അവാര്‍ഡ് ഷോയുടെ വീഡിയോയാണ് പൂജ പങ്കുവെച്ചിരിക്കുന്നത്. കങ്കണയുടെ ആദ്യ സിനിമയായ “ഗ്യാങ്സ്റ്ററി”ന് അവാര്‍ഡ് ലഭിച്ചതോടെ മഹേഷ് ഭട്ട്, മുകേഷ് ഭട്ട് എന്നിവരെ കെട്ടിപ്പിടിച്ചതിന് ശേഷം സ്റ്റേജിലേക്ക് പോവുന്നതും അവാര്‍ഡ് വാങ്ങി ഇരുവര്‍ക്കും നന്ദി പറയുന്നതായും വീഡിയോയില്‍ കാണാം.

വീഡിയോകളും കള്ളം പറയുമോ?…ചില വസ്തുതകള്‍ ഞാന്‍ മുന്നോട്ടു വയ്ക്കുന്നു എന്ന ക്യാപ്ഷനോടെയാണ് പൂജയുടെ ട്വീറ്റ്. ഇപ്പോള്‍ സ്വജനപക്ഷപാതത്തിനെതിരെ സംസാരിക്കുന്ന കങ്കണയെ പോലും പിന്തുണച്ചത് താരങ്ങളുടെ കുടുംബങ്ങള്‍ തന്നെയാണെന്നാണ് പൂജയുടെ വാദം. കങ്കണയെ ലോഞ്ച് ചെയ്തത് ഭട്ട് കുടുംബാംഗമായ വിശേഷ് ഭട്ടിന്റെ വിശേഷ് ഫിലിംസിന്റെ ബാനറിലാണെന്നും കഴിഞ്ഞ ദിവസം പൂജ ട്വീറ്റ് ചെയ്തു.

ഇതിന് മറുപടിയായി അഭിനേതാക്കള്‍ക്ക് പ്രതിഫലം നല്‍കാന്‍ മുകേഷ് ഭട്ടിന് ഇഷ്ടമല്ലെന്നും കഴിവുള്ളവരെ കണ്ടെത്തുന്ന സ്റ്റുഡിയോകള്‍ക്ക് നേരെ ചെരുപ്പെറിയാനുള്ള ലൈസന്‍സ് നിങ്ങളുടെ അച്ഛന് നല്‍കുന്നില്ലെന്നും കങ്കണ ട്വീറ്റ് ചെയ്തിരുന്നു.

സുശാന്ത് സിങ് രജ്പുത്തിന്റെ ആത്മഹത്യയെ തുടര്‍ന്നാണ് സ്വജനപക്ഷപാതത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്. കരണ്‍ ജോഹര്‍ സ്വജനപക്ഷപാതത്തിന്റെ വക്താവാണ് എന്നാണ് കങ്കണയുടെ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചത്. കരണ്‍ ജോഹറിന് പുറമേ പൂജ ഭട്ടിന്റെ സഹോദരി ആലിയ ഭട്ട്, സല്‍മാന്‍ ഖാന്‍ എന്നിവര്‍ക്കെതിരെയും സ്വജനപക്ഷപാതത്തെ കുറിച്ചുള്ള വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു.