കങ്കണയെ വെറുക്കുന്നവര്‍ പാകിസ്ഥാന്‍ സ്‌നേഹികളും ആക്രമണസ്വഭാവമുള്ളവരും; വിവാദ പ്രസ്താവനയുമായി നടിയുടെ സഹോദരി

കങ്കണയെ വെറുക്കുന്നവര്‍ പാകിസ്ഥാന്‍ സ്‌നേഹികളെന്ന വിവാദ പ്രസ്താവനയുമായി നടിയുടെ സഹോദരിയും മാനേജരുമായ രംഗോലി ചന്ദേല്‍. കങ്കണയെ വെറുക്കുന്നവര്‍ക്ക് പൊതുവായി ചില സ്വഭാവങ്ങളുണ്ട്. അവരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ പരിശോധിച്ചാല്‍ അതു വ്യക്തമാകും. അവര്‍ ഒന്നുകില്‍ ഹിന്ദുത്വത്തിനെതിരായി നില്‍ക്കുന്നവരായിരിക്കും, അല്ലെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെറുക്കുന്നവരായിരിക്കും. പാകിസ്ഥാനെ സ്നേഹിക്കുന്നവരായിരിക്കും. ആക്രമണസ്വഭാവമുള്ളവരുമായിരിക്കും. രംഗോലി ട്വീറ്റ് ചെയ്തു.

മോദിയെ പിന്തുണയ്ക്കുന്നതിലാണ് ആളുകള്‍ കങ്കണയെ പരസ്യമായി വിമര്‍ശിക്കുന്നതെന്ന ട്വീറ്റുകള്‍ക്ക് പ്രതികരണമായാണ് രംഗോലിയുടെ ട്വീറ്റ്. ഇത്തരം ആളുകള്‍ക്ക് മേല്‍പ്പറഞ്ഞ സവിശേഷതകള്‍ ഇല്ലാത്ത ഒരാളെ കാണിച്ചു തരൂവെന്നും കണ്ടെത്തിയാല്‍ ഉടന്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ട് പിന്‍വലിക്കുമെന്നും രംഗോലി ട്വീറ്റ് ചെയ്തു.

നരേന്ദ്ര മോദിയുടെ കടുത്ത ആരാധികയാണെന്ന് കങ്കണ പല തവണ വെളിപ്പെടുത്തിയിട്ടുള്ളതാണ്. മോദിയെ പോലെ ചായക്കടയില്‍ ജോലി ചെയ്തിരുന്ന ഒരാള്‍ പ്രധാനമന്ത്രിയായി എന്നത് രാജ്യത്തെ സംബന്ധിച്ചിടത്തോളം ജനാധിപത്യത്തിന്റെ വിജയമാണെന്നും കങ്കണ മുമ്പു പലതവണ പറഞ്ഞിട്ടുണ്ട്.