വിവാദങ്ങള്‍ക്ക് ഒടുവില്‍ ആലിയയുടെ 'ഗംഗുബായ്' എത്തുന്നു; റിലീസ് പ്രഖ്യാപിച്ചു

ആലിയ ഭട്ടിനെ നായികയാക്കി സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന “ഗംഗുഭായ് കത്ത്യവാടി” ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ജൂലൈ 30ന് ആണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. ഏറെ വിവാദങ്ങള്‍ക്ക് ശേഷമാണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്. കാമാത്തിപുരയിലെ അധോലോക റാണി ഗംഗുബായിയുടെ കഥയാണ് സിനിമയാകുന്നത്.

ചിത്രത്തിനും സംവിധായകനും ആലിയക്കുമെതിരെ ഗംഗുബായിയുടെ വളര്‍ത്തുമകന്‍ കേസ് നല്‍കിയിരുന്നു. ചിത്രത്തിന്റെ ചില ഭാഗങ്ങള്‍ അപകീര്‍ത്തിപ്പെടുത്തുന്നതും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റുമാണെന്നും ആയിരുന്നു ആരോപണം. ചിത്രത്തിന് തിരക്കഥ ഒരുക്കിയ ഹുസൈന്‍ സൈദി, ജാനെ ബോര്‍ജ്സ് എന്നിവര്‍ക്കെതിയും പരാതി നല്‍കിയിരുന്നു.

ഹുസൈന്‍ സൈദിയുടെ “ദി മാഫിയ ക്യൂന്‍സ് ഓഫ് മുംബൈ” എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ബന്‍സാലി സിനിമ ഒരുക്കുന്നത്. ഈ പുസ്തകത്തില്‍ നിന്നും ആ ഭാഗം മാറ്റണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചതിയിലകപ്പെട്ട് കാമാത്തിപുരയില്‍ എത്തുകയും ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് 1960കളില്‍ കാമാത്തിപുരയെ അടക്കി ഭരിക്കുകയും ചെയ്ത സ്ത്രീയാണ് ഗംഗുബായ്.

ചതിയില്‍പ്പെട്ട് കാമത്തിപുരയിലെ പെണ്‍കുട്ടികള്‍ക്ക് ഗംഗുബായ് സംരക്ഷണം നല്‍കിയിരുന്നു. കാമാത്തിപുരയിലെ ലൈംഗികത്തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനായി പ്രവര്‍ത്തിച്ചിരുന്നു. സിനിമ സെപ്റ്റംബറില്‍ റിലീസ് ചെയ്യാനായിരുന്നു പ്ലാനെങ്കിലും കോവിഡ് പ്രതിസന്ധികള്‍ക്കിടെ മുടങ്ങുകയായിരുന്നു.