ഇതുവരെ മിണ്ടാതിരുന്നത് ബഹുമാനം കൊണ്ട്, ആ സിനിമ ഉപേക്ഷിച്ച അദ്ദേഹം അക്ഷയ് കുമാറിനോട് അഭിനയിക്കരുതെന്ന് വരെ പറഞ്ഞു: പ്രിയദര്‍ശനെതിരെ നിര്‍മ്മാതാവ്

പ്രിയദര്‍ശന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ഹിന്ദി ചിത്രം ഹേരാ ഫേരി വിജയമായിരുന്നു. റാംജി റാവു സ്പീക്കിംഗിന്റെ റീമേക്കായിരുന്നു ചിത്രം. എന്നാല്‍ ഹേരാ ഫേരിയുടെ രണ്ടാം ഭാഗം സംവിധാനം ചെയ്തത് അന്തരിച്ച സംവിധായകന്‍ നീരജ് വോറയാണ്. രണ്ടാം ഭാഗത്തെ കുറിച്ച് പ്രിയദര്‍ശന്‍ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്.

ഇപ്പോഴിതാ, ചിത്രത്തിന്റെ നിര്‍മ്മാതാവ് ഫിറോസ് നദിയാദ്‌വാല പ്രിയദര്‍ശനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗം വലിച്ചു നീട്ടലാണെന്നും ആ സിനിമയുടെ ആവശ്യമില്ലായിരുന്നു എന്നുമാണ് പ്രിയദര്‍ശന്‍ പറഞ്ഞത്. ഈ പ്രസ്താവകളോടാണ് നിര്‍മ്മാതാവ് പ്രതികരിച്ചിരിക്കുന്നത്. ഇതുവരെ മിണ്ടാതിരുന്നത് പ്രിയനോടുള്ള ബഹുമാനം കൊണ്ടാണ്. സിനിമ വലിയ വിജയമായിരുന്നത് കൊണ്ടും.

പക്ഷെ തന്നേയും അച്ഛനേയും അപമാനിക്കാനുള്ള ഒരവസരവും അദ്ദേഹം നഷ്ടപ്പെടുത്തുന്നില്ല. ആദ്യത്തെ സിനിമ തന്നെ പൂര്‍ത്തിയാക്കാത്ത അദ്ദേഹത്തിന് എങ്ങനെയാണ് രണ്ടാം ഭാഗം സംവിധാനം ചെയ്യാനുള്ള ഓഫര്‍ നിരസിച്ചുവെന്ന് പറയാനാവുക എന്ന് ഫിറോസ് പറയുന്നു. മൂന്ന് മണിക്കൂറും 40 മിനുറ്റും ദൈര്‍ഘ്യമുള്ള സിനിമയാണ് അദ്ദേഹം തന്നത്. സിനിമയില്‍ കൂടുതല്‍ വിഷാദരംഗങ്ങളായിരുന്നു.

ഒരുപാട് തമാശകള്‍ ഡിലീറ്റ് ചെയ്തിരുന്നു. പശ്ചാത്തല സംഗീതം റെക്കോര്‍ഡ് ചെയ്യുമ്പോഴും ഡബ്ബിംഗ് നടക്കുമ്പോഴും അദ്ദേഹം എത്തിയിരുന്നില്ല. പിന്നീട് ചിത്രത്തിലേക്ക് രണ്ട് പാട്ടുകളും കുറച്ച് തമാശകളുമൊക്കെ കൂട്ടിച്ചേര്‍ക്കുകയായിരുന്നു. നീരജ് വോറയാണ് സിനിമ എഡിറ്റ് ചെയ്തത്. സിനിമയിലെ നായകനായ അക്ഷയ് കുമാര്‍ അടക്കമുള്ള താരങ്ങളോട് രണ്ടാം ഭാഗത്തില്‍ അഭിനയിക്കരുതെന്ന് വരെ പ്രിയദര്‍ശന്‍ പറഞ്ഞിരുന്നതായും നിര്‍മ്മാതാവ് പറഞ്ഞു.