'ചരിത്രത്തെ വളച്ചൊടിച്ച് ഹിന്ദുദൈവങ്ങളെ മോശമാക്കി'; ആദിപുരുഷ് മഹാരാഷ്ട്രയില്‍ പ്രദര്‍ശിപ്പിക്കില്ല, സിനിമയ്‌ക്ക് എതിരെ ബി.ജെ.പി

‘ആദിപുരുഷ്’ സിനിമയ്ക്ക് ബോയ്‌കോട്ട് ആഹ്വാനം. മഹാരാഷ്ട്ര ബിജെപി ആണ് സിനിമയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. സിനിമ മഹാരാഷ്ട്രയില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് ബിജെപി വക്താവ് റാം കദം പറഞ്ഞു. ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിക്കുന്നുവെന്നും ചരിത്രം വളച്ചൊടിക്കുന്നു എന്നുമാണ് ആരോപണം.

പ്രതിഷേധാത്മകമായി ‘ബോയ്‌കോട്ട് ആദിപുരുഷ്’ എന്ന പേരില്‍ പ്രതിഷേധ സമരവും സംഘടിപ്പിച്ചു. ആദിപുരുഷ് സിനിമയുടെ പ്രദര്‍ശനം അനുവദിക്കില്ല. കാരണം ഹിന്ദു ദൈവങ്ങളെ വളരെ മോശമായ തരത്തില്‍ ചിത്രീകരിച്ചിട്ടുണ്ട്. പബ്ലിസിറ്റിയും പണവും സമ്പാദിക്കാനുള്ള ശ്രമത്തില്‍ ചില നിര്‍മ്മാതാക്കള്‍ നമ്മുടെ ചരിത്രത്തെ വളച്ചൊടിക്കുന്നത് പതിവാണ്.

ഇനി ഇത്തരം കാര്യങ്ങള്‍ ഹിന്ദു സമൂഹം സഹിക്കില്ല എന്ന് റാം കദം പറഞ്ഞു. ഓം റൗട്ടിന്റെ സംവിധാനത്തില്‍ പ്രഭാസ്, സെയ്ഫ് അലിഖാന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രമാണ് ആദിപുരുഷ്. ചിത്രത്തിന്റെ ടീസര്‍ എത്തിയപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും വിമര്‍ശനങ്ങളും നിറഞ്ഞിരുന്നു.

ബിജെപി വക്തവ് മാളവിക അവിനാഷും സിനിമയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. രാവണനെയും രാമായണത്തെയും തെറ്റായി ചിത്രീകരിച്ചുവെന്ന് ആരോപിച്ചാണ് മാളവിക രംഗത്തെത്തിയത്. അതേസമയം, സിനിമയുടെ ടീസറിന് നേരെ എത്തിയ വിമര്‍ശനങ്ങളില്‍ തനിക്ക് ദുഖമുണ്ടെന്ന് പറഞ്ഞ് സംവിധായകന്‍ രംഗത്തെത്തിയിരുന്നു.

Read more

ചിത്രത്തിന്റെ വിഎഫ്എക്‌സ് ആയിരുന്നു ടീസര്‍ കാത്തിരുന്ന ആരാധകരെ ചൊടിപ്പിച്ചത്. 500 കോടി ബജറ്റില്‍ ഒരുക്കുന്ന ചിത്രത്തിന് അല്‍പം കൂടി ക്വാളിറ്റിയാകാം, കാര്‍ട്ടൂണ്‍ ചാനലുകളില്‍ സിനിമ ഇറക്കാം എന്നുള്ള വിമര്‍ശനങ്ങളാണ് ടീസറിന് ലഭിച്ചത്. രാമാനായി പ്രഭാസും രാവണനായി സെയ്ഫ് അലിഖാനും എത്തുന്ന ചിത്രത്തില്‍ കൃതി സനോന്‍ ആണ് സീതയായി വേഷമിടുന്നത്.