എന്നെ നിശ്ശബ്ദനാക്കാനുള്ള ശ്രമം; ലൈംഗിക പീഡനാരോപണങ്ങള്‍ നിഷേധിച്ച് അനുരാഗ് കശ്യപ്

ബോളിവുഡ് നടി പായല്‍ ഘോഷിന്റെ പീഡനാരോപണത്തില്‍ പ്രതികരിച്ച് സംവിധായകന്‍ അനുരാഗ് കശ്യപ്. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് നടിയുടെതെന്നും തന്നെ നിശബ്ദനാക്കാനാണ് ശ്രമമെന്നും അനുരാഗ് ട്വീറ്റിറിലൂടെ പ്രതികരിച്ചു. എ.ബി.എന്‍ തെലുഗു മാധ്യമത്തിന്റെ അഭിമുഖത്തിലാണ് സംവിധായകനെതിരെ പായല്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്.

അനുരാഗിനെ ആദ്യം കണ്ടതിന് പിറ്റേന്ന് താമസസ്ഥലത്തേക്ക് വിളിപ്പിച്ച് അപമര്യദയായി പെരുമാറി എന്നാണ് പായലിന്റെ ആരോപണം. സ്ത്രീവിമോചനത്തെപ്പറ്റിയും പുരുഷാധിപത്യത്തെക്കുറിച്ചും സംസാരിക്കുന്നത് അനുരാഗിന്റെ ഇരട്ടത്താപ്പാണ്. തന്നെ ലൈംഗികമായി ഉപദ്രവിച്ച ശേഷം ഇത് സാരമുള്ള കാര്യമല്ലെന്നും തന്നോടൊപ്പം ജോലി ചെയ്ത ഹുമ ഖുറേഷി, മാഹി ഗില്‍ എന്നീ താരങ്ങള്‍ ഒരു വിളിപ്പുറത്താണ് എന്നും സംവിധായകന്‍ പറഞ്ഞതായി പായല്‍ ആരോപിക്കുന്നു.

അനുരാഗ് കശ്യപിന്റെ പ്രതികരണം:

കൊള്ളാം, എന്നെ നിശബ്ദനാക്കാനുള്ള ശ്രമത്തിന് നിങ്ങള്‍ക്ക് വളരെയധികം സമയമെടുക്കേണ്ടി വന്നു. എന്നെ നിശബ്ദനാക്കാനുള്ള ശ്രമത്തില്‍, നിങ്ങള്‍ സ്വയം ഒരു സ്ത്രീയായിരുന്നിട്ടു പോലും മറ്റ് സ്ത്രീകളെ ഇതിലേക്ക് വലിച്ചിഴച്ചു. എല്ലാത്തിനും ഒരു പരിധിയുണ്ട് മാഡം. ഈ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ.

എന്നെ കുറ്റപ്പെടുത്തുന്ന പ്രക്രിയയില്‍ നിങ്ങള്‍ കലാകാരന്മാരെയും ബച്ചന്‍ കുടുംബത്തെയും വലിച്ചിടാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. എന്റെ കുറ്റമാണെങ്കില്‍ ഞാന്‍ സമ്മതിക്കാം. ഞാന്‍ നിരവധി സ്ത്രീകളുടെ കൂടെ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളെ അംഗീകരിക്കാന്‍ കഴിയില്ല. എന്ത് സംഭവിക്കുമെന്ന് നമുക്ക് വഴിയെ കാണാം.

എന്റെ ആദ്യ ഭാര്യയോ രണ്ടാമത്തെ ഭാര്യയോ എന്റെ കാമുകിയോ എന്നോടൊപ്പം ജോലി ചെയ്ത അത് നടിമാരോ സഹപ്രവര്‍ത്തകരോ ആയിക്കോട്ടെ, ഞാനിത്തരം കാര്യങ്ങള്‍ ചെയ്യുന്ന ആളല്ല. അത്തരം സ്വഭാവം ഞാന്‍ വെച്ചു പൊറുപ്പിക്കുകയും ഇല്ല. വരുന്നിടത്ത് വച്ച് കാണാം. താങ്കളുടെ വീഡിയോ കാണുന്ന ഒരാള്‍ക്ക് തന്നെ ഇതില്‍ എത്ര ശരിയും തെറ്റുമുണ്ടെന്ന് തിരിച്ചറിയാന്‍ കഴിയും.