ദി പ്രീസ്റ്റ്..  ഡാർക്ക് സോണിനും അപ്പുറം ! 

നിഗൂഢതകളെ ആസ്പദമാക്കിയുള്ള സിനിമകള്‍ പലപ്പോഴും പ്രേക്ഷകരെ ത്രില്ലടിപ്പിക്കാറുണ്ട്. ഇതുവരെ കണ്ടുവന്ന രീതിയില്‍ നിന്നും വ്യത്യസ്തമായി ഹോളിവുഡ് രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന മാജിക്കുമായിട്ടാണ് ജോഫിന്‍ ടി. ചാക്കോയുടെ പ്രീസ്റ്റ് രംഗത്തെത്തുന്നത്. നവാഗത സംവിധായകര്‍ക്ക് എന്നും അവസരം നല്‍കിയിട്ടുള്ള മെഗാസ്റ്റാര്‍ മമ്മുട്ടി ആദ്യമായി ഒരു കൃസ്തീയ പുരോഹിതന്‍റെ വേഷത്തിലെത്തുന്ന പ്രീസ്റ്റ് ഒട്ടുംതന്നെ വിരസതയില്ലാതെ കണ്ടിരിക്കാവുന്ന കലാസൃഷ്ടിയാണ്.

തെളിയിക്കാന്‍ കഴിയാത്ത കുറ്റകൃത്യങ്ങളില്‍ പോലീസിനെ സഹായിക്കാന്‍ രംഗത്തെത്തുകയും ക്രെഡിറ്റ് ആഗ്രഹിക്കാതിരിക്കുകയും ചെയ്യുന്ന ഷെര്‍ലക് ഹോംസ് പരിവേഷമാണ് ഫാദര്‍ ബെനഡിക്ടില്‍ ആദ്യം നമ്മള്‍ കാണുന്നത്. എന്നാല്‍ അടുത്ത കേസിലേക്കു കടക്കുമ്പോള്‍ കഥയാകെ മാറുന്നു.  ഒരു പള്ളീലച്ചനെന്താണ് കുറ്റാന്വേഷണത്തില്‍ കാര്യം എന്ന ചോദ്യം ഉയര്‍ന്നു വരുമ്പോഴാണ് വിചിത്രമായ പാതകളില്‍ നീങ്ങുന്ന പാതിരി ഒരു സാധാരണ പാതിരിയല്ല എന്നും അതുപോലെ തന്നെ ഒരു സാധാരണ കുറ്റാന്വേഷകനുമല്ല എന്നതും വ്യക്തമാകുന്നത്.

ഒരു ബിസിനസ്സ് ഫാമിലിയിലെ ആത്മഹത്യാപരമ്പര തെളിയിക്കാന്‍ ഫാദര്‍ ഉപയോഗിക്കുന്നത് തികച്ചും ശാസ്ത്രീയ മാര്‍ഗങ്ങളാണ്. എന്നാല്‍ അതോടനുബന്ധിച്ചു വരുന്ന വരുന്ന മറ്റൊരു സംഭവപരമ്പര തെളിയിക്കാന്‍ മേല്‍പ്പറഞ്ഞ മാര്‍ഗങ്ങള്‍ കൊണ്ടു സാധിക്കില്ല എന്നു മനസ്സിലാക്കുന്ന ഫാദര്‍ പിന്നീട് സഞ്ചരിക്കുന്നത് ശാസ്ത്രത്തിന് വിശദീകരിക്കാന്‍ കഴിയാത്ത് മാര്‍ഗ്ഗങ്ങളിലാണ്. പാരാസൈക്കോളജി, എക്സോര്‍സിസം, നെക്രോമാന്‍സി തുടങ്ങിയ രീതികള്‍ രംഗത്തു വരുമ്പോള്‍ വിമര്‍ശനങ്ങള്‍ പതിവാണ്. എന്നാല്‍ കല കലയ്ക്കു വേണ്ടിയാകുമ്പോള്‍ ആസ്വാദനമാണ് പ്രേക്ഷകര്‍ക്കാവശ്യം.

രാഹൂല്‍ രാജിന്‍റെ സംഗീതം ഓരോ രംഗത്തിന്‍റെയും ഉദ്വേഗം നില നിര്‍ത്തുന്നതില്‍ വിജയിക്കുന്നു. അനലോഗസ് കളര്‍സ്കീമും ഷെയ്ഡും വേണ്ടവണ്ണം പ്രയോജനപ്പെടുത്തിയിരിക്കുന്ന ഫ്രെയിമുകള്‍ ചിത്രത്തിലുടനീളം മിസ്റ്ററിയുടെ മൂഡ് നിലനിര്‍ത്തുന്നുണ്ട്. അഖില്‍ ജോര്‍ജ്ജാണ് ക്യാമറ. ഈ ഗണത്തില്‍ പെടുന്ന ചിത്രങ്ങള്‍ക്ക് അത്യന്താപേക്ഷിതമായ ഡയലോഗുകളുടെ മിതത്വം തിരക്കഥാകൃത്തുക്കളായ ദീപു പ്രദീപിന്‍റെയും ശ്യാം മേനോന്‍റെയും തിരക്കഥയില്‍ ദൃശ്യമാണ്. സീന്‍ ഷിഫ്റ്റുകളും കട്ട് സെലക്ഷനും സമീര്‍ മുഹമ്മദിന്‍റെ എഡിറ്റിംഗില്‍ നിലവാരം പുലര്‍ത്തുന്നു.

മഞ്ജു വാര്യര്‍ ഒരു പ്രധാനപ്പെട്ട വേഷത്തിലെത്തുമ്പോൾ നിഖില വിമല്‍, ബേബി മോണിക്ക, സാനിയ ഇയപ്പൻ, മധുപാല്‍, ജഗദീഷ്, ടി.ജി.രവി തുടങ്ങിയ താരങ്ങൾകൂടി  അണിനിരക്കുന്ന ചിത്രം   നിര്‍മ്മിച്ചിരിക്കുന്നത് ആന്‍റോ ജോസഫും ബി. ഉണ്ണികൃഷ്ണനും വി.എൻ. ബാബുവും ചേര്‍ന്നാണ്.