‘മോദി ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ യുവജന വിരോധി’; ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി
രാജ്യത്ത് തുടർച്ചയായുണ്ടാകുന്ന ചോദ്യപേപ്പർ ചോർച്ചകളിലും വിദ്യാർത്ഥി പ്രതിഷേധങ്ങൾക്കെതിരായ പോലീസ് അതിക്രമങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ യുവജന വിരോധിയായ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
നീറ്റ് ഉൾപ്പെടെയുള്ള പരീക്ഷകളിലായി രാജ്യത്ത് അടുത്തിടെ 152 ചോദ്യപേപ്പർ ചോർച്ചകളാണ് ഉണ്ടായത്. ഇത് 7.5 കോടി വിദ്യാർത്ഥികളുടെ ഭാവിയെയാണ് ബാധിച്ചിരിക്കുന്നത്. എന്നാൽ ഈ കുറ്റകൃത്യങ്ങൾക്ക് കാരണക്കാരായവർക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പകരം, തങ്ങളുടെ ന്യായമായ അവകാശങ്ങൾക്കായി തെരുവിലിറങ്ങുന്ന വിദ്യാർത്ഥികളെ ലാത്തിച്ചാർജ്ജിലൂടെയും കണ്ണീർ വാതകത്തിലൂടെയും നേരിടാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും രാഹുൽ വിമർശിച്ചു.
”കഠിനാധ്വാനം ചെയ്യുന്ന വിദ്യാർത്ഥികളാണ് ഇവിടെ ശിക്ഷിക്കപ്പെടുന്നത്. അഴിമതിക്കാർ സ്വതന്ത്രരായി വിഹരിക്കുന്നു. തങ്ങളുടെ ഭാവിയെക്കുറിച്ച് ന്യായമായ ചോദ്യങ്ങളുന്നയിക്കുന്ന വിദ്യാർത്ഥികളെ ലാത്തിയടിച്ചല്ല നേരിടേണ്ടത്. അതൊരു ജനാധിപത്യ രീതിയല്ല,” രാഹുൽ ഗാന്ധി വ്യക്തമാക്കി. ഡൽഹിയിൽ നടന്ന വിദ്യാർത്ഥി പ്രതിഷേധത്തിന് നേരെയുണ്ടായ പോലീസ് അതിക്രമത്തെ അപലപിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വിദ്യാഭ്യാസ മേഖലയിലെ അഴിമതിയുടെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കാൻ തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെടാൻ പോലും പ്രധാനമന്ത്രി തയ്യാറാകാത്തത് അദ്ദേഹത്തിന്റെ യുവജനങ്ങളോടുള്ള വിരോധമാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആർ.എസ്.എസ് രാജ്യത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായത്തെ പൂർണ്ണമായി കൈപ്പിടിയിലൊതുക്കിയതിന്റെ അനന്തരഫലമാണ് നിലവിലെ പ്രതിസന്ധികളെന്നും, രാജ്യത്തെ യുവജനങ്ങൾക്ക് സർക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. വിദ്യാർത്ഥികളുടെ ന്യായമായ ആവശ്യങ്ങൾ പ്രധാനമന്ത്രി അംഗീകരിക്കുകയും അടിയന്തരമായി പരിഹാരം കാണുകയും വേണമെന്നാണ് കോൺഗ്രസിന്റെ നിലപാട്.
വിഷയത്തിൽ പാർലമെന്റിൽ അടിയന്തര ചർച്ച ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ എം.പിമാർ ലോക്‌സഭാ സ്പീക്കറെ കണ്ടിരുന്നു. വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്ന സർക്കാർ നടപടിക്കെതിരെ വരും ദിവസങ്ങളിലും ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് കോൺഗ്രസിന്റെയും ഇന്ത്യാ സഖ്യത്തിന്റെയും തീരുമാനം.
ആർഎസ്എസ് വേദിയിൽ വീണ്ടും കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മൽ
‘ദൈവം വിളിച്ചത് കൊണ്ട് അമ്മയെയും അച്ഛനെയും സ്വർഗ്ഗത്തിലേക്ക് അയച്ചു’: എഴുകുംവയൽ ഇരട്ടക്കൊലപാതകത്തിൽ വിചിത്ര മൊഴിയുമായി അജീഷ്