നൂറ്റമ്പത് ദിവസം കൊണ്ട് 1300 കിലോമീറ്റര്‍ താണ്ടി ഒരു കടുവ; ലക്ഷ്യം പുതിയ സാമ്രാജ്യം

മഹാരാഷ്ട്ര മുതല്‍ തെലങ്കാന വരെ ദീര്‍ഘയാത്ര നടത്തി ഒരു കടുവ. ആറ് ജില്ലകളിലായി 1,300 കിലോമീറ്ററിലേറെയാണ് കടുവ പിന്നിട്ടിത്. ജന്മസ്ഥലമായ യവത്മാല്‍ ജില്ലയിലെ തിപേശ്വര്‍ കടുവ സംരക്ഷണ കേന്ദ്രത്തില്‍ നിന്നും മഹാരാഷ്ട്രയിലെ ബുള്‍ദാന ജില്ലയിലെ ധ്യങ്കംഗ സങ്കേതത്തിലേക്കായാരുന്നു യാത്ര. 150 ദിവസമെടുത്തു ഇവിടെ എത്താന്‍. ടിഡബ്ല്യുഎല്‍എസ്-ടി 1-സി 1 എന്നാണ് കടുവയുടെ പേര്.

കടുവയുടെ ശരീരത്തില്‍ ഘടിപ്പിച്ച റേഡിയോ കോളറാണ് യാത്രാവിവരങ്ങള്‍ തിരിച്ചറിയാന്‍ സഹായിച്ചത്. പുതിയ തട്ടകം കണ്ടെത്താനോ ഇണയെ തേടിയോ ആയിരിക്കാം ഈ കരുത്തന്റെ യാത്രയെന്നാണ് വനപാലകര്‍ കരുതുന്നത്.

നാലഞ്ചു ദിവസത്തില്‍ കൂടുതല്‍ എവിടെയും തങ്ങാതെയായിരുന്നു കടുവയുടെ യാത്ര. അതും ഭക്ഷണത്തിനായി കന്നുകാലികളെ കൊന്നപ്പോള്‍ മാത്രം ചിലയിടങ്ങളില്‍ തങ്ങി. കൃത്യമായ രീതിയിലായിരുന്നില്ല കടുവയുടെ സഞ്ചാരപഥം. അതിനാല്‍ തന്നെ നൂറുകണക്കിന് കിലോമീറ്റര്‍ അധികം സഞ്ചരിക്കുകയും ചെയ്തിരുന്നു. കൃഷിസ്ഥലങ്ങള്‍, ജലാശയങ്ങള്‍, ദേശീയപാതകള്‍ എന്നിവ പിന്നിട്ടായിരുന്നു യാത്രയെന്നും മഹാരാഷ്ട്ര ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നിതിന്‍ കക്കോദ്കര്‍ പറഞ്ഞു.

തന്റെ സുരക്ഷിത മേഖല തേടിയായിരുന്നു കടുവ ഈ ദിര്‍ഘയാത്ര നടത്തിയത്. കടുവയ്ക്ക് ഒരു സ്ഥലത്ത് താമസമാക്കാന്‍ മൂന്ന് കാര്യങ്ങള്‍ ആവശ്യമാണ്. തന്റെ അധീനപ്രദേശം, ഭക്ഷണം, ഇണ. ധ്യങ്കംഗ മേഖലയില്‍ ഇതിനായുള്ള പ്രദേശമുണ്ടെന്നാണ് വിലയിരുത്തല്‍.

തിപേശ്വരില്‍ നിന്നും പംധര്കവ്ദ വഴി തെലങ്കാനയില്‍ രംഗറെഡ്ഡി പിന്നിട്ടു. ഓഗസ്റ്റ്, സെപ്റ്റംബര്‍ കാലയളവില്‍ രംഗറെഡ്ഡി ആന്‍ഡ് നാന്ദേഡ് ഡിവിഷനുകള്‍ തമ്മിലുള്ള അന്തര്‍ സംസ്ഥാന വനമേഖലയില്‍ കൂടുതല്‍ സമയം ചെലവഴിച്ചു. തുടര്‍ന്ന് പൈന്ഗന്ഗ വന്യ ജീവിസങ്കേതത്തിലേക്ക്. മറാത്ത്വാഡയിലെ ഹിംഗോളി ജില്ലയില്‍ പ്രവേശിക്കുന്നതിനു മുമ്പ് ഒക്ടോബറില്‍ യവത്മാലിലെ ഇസാപൂര്‍ സങ്കേതത്തിലേക്ക് തിരിഞ്ഞു.

ഈ സമയത്ത് തന്നെ കടുവയുടെ യാത്ര വനം വകുപ്പിന്റെ മുമ്പുള്ള റെക്കോഡ് ഭാഗമായിരുന്നു. 40 വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു വനംവകുപ്പിന്റെ രേഖകളില്‍ ഒരു കടുവ ഇത്തരത്തില്‍ 200 കിലോമീറ്ററുകള്‍ സഞ്ചരിക്കുന്നത്. യാത്രയ്ക്കിടെ ഒരിക്കല്‍ മാത്രമായിരുന്നു മനുഷ്യരുമായി കടുവയ്ക്ക് ഏറ്റുമുട്ടേണ്ടി വന്നത്. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നെന്ന് തിപേശ്വറിന്റെ മേല്‍നോട്ടം വഹിക്കുന്ന പെഞ്ച് ടൈഗര്‍ റിസര്‍വ് ഫീല്‍ഡ് ഡയറക്ടര്‍ രവികിരണ്‍ ഗോവേക്കര്‍ പറഞ്ഞു.

തിപേശ്വറില്‍ കടുവ സംരക്ഷണ കേന്ദ്രത്തില്‍ 2016 അവസാനത്തോടെയാണ് ടി 1-സി 1 ജനിച്ചത്. കടുവയ്ക്ക് രണ്ട് സഹോദരങ്ങളുണ്ടായിരുന്നു. സി 2, സി 3. 2019 ന്റെ തുടക്കത്തില്‍ അവരെല്ലാം വേര്‍പിരിഞ്ഞിരുന്നു. ഇതിനിടെയാണ് കടുവ നിരീക്ഷണത്തിന്റെയും വിതരണ പഠനത്തിന്റെയും ഭാഗമായി.

ഡെറാഡൂണിലെ ഡബ്ല്യുഐഐയുടെ ടീം 2019 മാര്‍ച്ച് 27- ന് സി 1 കടുവയ്ക്ക് റേഡിയോ കോളര്‍ ഘടിപ്പിക്കുന്നത്. പിന്നാലെ ജൂണില്‍ ടി 1 സി 1 വന്യജീവി സങ്കേതം വിട്ടു. എന്നാല്‍ ടി 1 സി 1 ഇത് വരെ ഒരു ഇണയെ കണ്ടെത്തിട്ടില്ല. അതിനാല്‍ തന്നെ യാത്ര തുടരാന്‍ സാദ്ധ്യതയുണ്ടെന്നും അധികൃതര്‍ പറയുന്നു.