തോമസ് ചാണ്ടിയുടെ രാജിക്ക് പിന്നാലെ ഏഷ്യാനെറ്റിലെ വിനുവിന് ശശീന്ദ്രന്റെ നന്ദി സന്ദേശം; വിവാദ വെളിപ്പെടുത്തലുമായി അവതാരകന്‍

കായല്‍ കൈയ്യേറ്റ വിഷയത്തില്‍ കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടി മന്ത്രി സ്ഥാനം രാജിവെച്ചതിന് പിന്നാലെ മുന്‍ഗതാഗത മന്ത്രിയും പാര്‍ട്ടിയില്‍ ചാണ്ടിയുടെ സഹപ്രവര്‍ത്തകനുമായ എകെ ശശീന്ദ്രന്‍ നന്ദി സന്ദേശം അയച്ചെന്ന് വിനു വി. ജോണ്‍. ഏഷ്യാനെറ്റ് ന്യൂസിന്റെ വാര്‍ത്താ അവതാരകനായ വിനു തന്റെ ട്വിറ്ററിലൂടെയാണ് ഈ വിവരം പങ്കുവെച്ചത്. എ.കെ. ശശീന്ദ്രന്‍ ഒരു രാഷ്ട്രീയ അശ്ലീലമാണെന്ന് വീണ്ടും തെളിയിച്ചുവെന്നും ചാനലില്‍നിന്ന് പലതവണ അങ്ങോട്ട് വിളിച്ചിട്ടും ഫോണെടുക്കാതിരുന്ന ശശീന്ദ്രന്‍ ചാണ്ടിയുടെ രാജിക്ക് പിന്നാലെ നിരവധി തവണ ഫോണ്‍ വിളിച്ചുവെന്നും താന്‍ എടുക്കാതായപ്പോള്‍ ഇങ്ങനെ സന്ദേശം അയച്ചുവെന്നുമാണ് വിനുവിന്റെ ആരോപണം.

കായല്‍ കൈയേറ്റ വിഷയം പുറത്തുകൊണ്ടുവരികയും തുടരെ തുടരെയുള്ള അന്വേഷണങ്ങൡലൂടെ വാര്‍ത്ത ലൈംലൈറ്റില്‍ നിര്‍ത്തുകയും ചെയ്തത് ഏഷ്യാനെറ്റ് ന്യൂസായിരുന്നു. ഈ വാര്‍ത്തകള്‍ക്ക് തോമസ് ചാണ്ടിയെ രാജിവെപ്പിച്ചതില്‍ വലിയ പങ്കുണ്ട്. ഏഷ്യാനെറ്റ് ന്യൂസിന്റെ ആലപ്പുഴ റിപ്പോര്‍ട്ടര്‍ ടി.വി. പ്രസാദിനെ തേടി നിരവധി അഭിനന്ദനങ്ങള്‍ എത്തുകയും ചെയ്തിരുന്നു. ന്യൂസ് അവര്‍ ചര്‍ച്ചകളിലൂടെ വിഷയം കൊഴുപ്പിച്ചതിനാകണം ശശീന്ദ്രന്‍ വിനുവിന് മെസേജ് അയച്ചതെന്നാണ് സോഷ്യല്‍ മീഡിയ വിലയിരുത്തലുകള്‍.

Read more

ചുമ്മാ സംസാരിക്കാന്‍ വിളിച്ചതാണ്. നന്ദി എന്ന് മാത്രമാണ് ശശീന്ദ്രന്റേതെന്ന് വിനു ആരോപിക്കുന്ന സന്ദേശമെങ്കിലും അതിന് രാഷ്ട്രീയമായി അര്‍ത്ഥങ്ങള്‍ ഏറെയുണ്ട്. തോമസ് ചാണ്ടിയുടെ രാജിയിലൂടെ എകെ ശശീന്ദ്രന്റെ മന്ത്രിസഭയിലേക്കുള്ള മടക്കത്തിന് വഴിയൊരുങ്ങിയിരിക്കുകയാണ്. മംഗളം ടെലിവിഷന്‍ ഹണി ട്രാപ്പില്‍ കുടുക്കിയ എ.കെ. ശശീന്ദ്രന്‍ വാര്‍ത്തകളിലൂടെ പൊതുജനമധ്യത്തില്‍ അപഹാസ്യനായതിനെ തുടര്‍ന്നാണ് രാജിവെച്ചത്. ഇത് സംബന്ധിച്ചുള്ള കേസുകള്‍ ഒത്തുതീര്‍പ്പായതും ശശീന്ദ്രന്‍ നിരപരാധിയാണെന്ന തരത്തിലുള്ള വിവരങ്ങള്‍ പുറത്തുവന്നതുമാണ് അദ്ദേഹത്തിന് സഹായകരമായിരിക്കുന്നത്. തോമസ് ചാണ്ടി ഒഴിഞ്ഞ മന്ത്രികസേര മറ്റൊരാള്‍ക്കും വിട്ടുകൊടുക്കില്ലെന്നും അത് എന്‍സിപിക്ക് അവകാശപ്പെട്ടതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുകയും കൂടി ചെയ്തതോടെ ശശീന്ദ്രന് ആഹ്ലാദിക്കാന്‍ വകയുണ്ട് എന്ന് വേണം അനുമാനിക്കാന്‍.