സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്തതിൽ എന്താണിത്ര ട്രോളാൻ?: ഹരീഷ് വാസുദേവൻ

മലയാളത്തിൽ സംസ്‌കൃതം എഴുതി സത്യപ്രതിജ്ഞ ചെയ്ത സ്ത്രീയെ പരിഹസിക്കുന്നതിനെ വിമർശിച്ച് അഭിഭാഷകനായ ഹരീഷ് വാസുദേവൻ. സംഘപരിവാർ പുരാണ ഇതിഹാസങ്ങളേ തന്നിഷ്ടത്തിനു വ്യാഖ്യാനിച്ചു കൊണ്ടുപോകാൻ സംസ്‌കൃതം ആയുധമാക്കാറുണ്ട്. അതു സംസ്‌കൃതത്തിന്റെ കുഴപ്പമല്ല. സംഘപരിവാർ തങ്ങളുടേതെന്നു പറയുന്നതിനെയൊക്കെ ട്രോളാനും വില കുറച്ചു കാണാനും ശ്രമിക്കുകയല്ല വേണ്ടതെന്നും ഹരീഷ് വാസുദേവൻ തന്റെ ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കരമന ഡിവിഷനില്‍ നിന്നും കോട്ടയം അയ്മനം ഗ്രാമപഞ്ചായത്തിലെ വാർഡിൽ നിന്നും വിജയിച്ച രണ്ട് ബി.ജെ.പി അംഗങ്ങളുടെ സംസ്‌കൃത ഭാഷയിലുള്ള സത്യപ്രതിജ്ഞ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ പ്രചാരം നേടിയിരുന്നു.

ഹരീഷ് വാസുദേവന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:

സംസ്‌കൃത ഭാഷ ഞാൻ കണ്ടിട്ടുള്ള ഭാഷകളിൽ ഏറ്റവും ശ്രേഷ്ഠമായ ഭാഷകളിൽ ഒന്നാണ്. മലയാളത്തിന്റെ പദസമ്പത്തിന്റെ പകുതിയും സംഭാവന ചെയ്യുന്ന ഭാഷ. അതിന്റെ രാഷ്ട്രീയം ഉൾപ്പെടെയാണ് നാമതിനെ വിലയിരുത്തുക.

മലയാളത്തിൽ സംസ്‌കൃതം എഴുതി സത്യപ്രതിജ്ഞ ചെയ്ത സ്ത്രീയെ ട്രോളുന്നത് കണ്ടു. അതിലെന്താണിത്ര ട്രോളാൻ? നമുക്ക് ലിപി വശമില്ലാത്ത ഭാഷയിൽ പ്രസംഗിക്കാൻ നാം ആ ഭാഷയെ മാതൃഭാഷയിൽ എഴുതി വായിക്കുന്നത് പതിവല്ലേ? രാജ്യത്തെ ഭരണാധികാരികൾ മറ്റു രാഷ്ട്രങ്ങളിൽ പോകുമ്പോഴോ, സംസ്ഥാനങ്ങളിൽ പോകുമ്പോഴോ ഒക്കെ പ്രസംഗം എഴുതി കൊടുക്കുന്നവർ പ്രാദേശിക ഭാഷയിൽ പറയേണ്ട വരികൾ മാതൃഭാഷയിൽ എഴുതി കൊടുത്തല്ലേ പ്രസംഗിപ്പിക്കുക? അതിലെന്ത് കുഴപ്പം??

സംസ്‌കൃതഭാഷാ പ്രമോഷൻ സംഘപരിവാറിന്റെ ഒരു അജണ്ടയാണ്. ഏറ്റവും manipulation സാധ്യമായ ഭാഷ എന്ന ഗുണമുള്ളത് കൊണ്ട്, അങ്ങോട്ടുമിങ്ങോട്ടും വ്യാഖ്യാനിക്കാം എന്നുള്ളത് കൊണ്ട്, പുരാണ ഇതിഹാസങ്ങളേ തന്നിഷ്ടത്തിനു വ്യാഖ്യാനിച്ചു കൊണ്ടുപോകാൻ സംസ്‌കൃതം അവർ ആയുധമാക്കാറുണ്ട്. അതു സംസ്‌കൃതത്തിന്റെ കുഴപ്പമല്ല. സംഘപരിവാർ തങ്ങളുടേതെന്നു പറയുന്നതിനെയൊക്കെ ട്രോളാനും വിലകുറച്ചു കാണാനും ശ്രമിക്കുകയല്ല വേണ്ടത്. മഹത്വമുള്ളതിനെ അംഗീകരിക്കുക. മനുഷ്യത്വമില്ലാത്ത വർഗ്ഗീയത കൈമുതലായുള്ളവർ സംസ്കാരമുള്ള ഭാഷയെ കൊണ്ടുനടക്കുന്ന ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടുക. ഭാഷയും സാഹിത്യവും പുരാണവും മതവുമൊക്കെ അപ്പ്രോപ്രിയേറ്റ് ചെയ്യാമെന്നാണ് RSS കരുതുന്നത്. അത് മുളപ്പിക്കുന്ന മണ്ണല്ല ഇൻഡ്യയുടേത്.

സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്ത ആ ജനപ്രതിനിധി ഏത് രാഷ്ട്രീയത്തെ പ്രതിനിധാനം ചെയ്താലും ഞാൻ അവരോടൊപ്പമാണ്. അവരുടെ ഭാഷാ അവകാശത്തിനു ഒപ്പമാണ്.ഭരണഘടനയിൽ സംസ്‌കൃതം ഒരു ഭാഷയായി അംഗീകരിച്ചത് അതുപയോഗിക്കാനാണ്. കൂടുതൽ പേർ ഉപയോഗിക്കുകയും ശരിയായ അർത്ഥത്തിൽ സാഹിത്യ-പുരാണ പുസ്തകങ്ങൾ വായിച്ചാൽ വർഗ്ഗീയ കോമരങ്ങളുടെ എണ്ണം കുറയാനും വിഷം കുറയാനുമാണ് സാദ്ധ്യത.