അങ്ങനെ കോവിഡിന് വിട്ടു കൊടുക്കാനുള്ളവരല്ല, ഞങ്ങടെ അപ്പച്ചന്മാരും അമ്മച്ചിമാരും: പുല്ലുവിള സ്വദേശിനിയുടെ കുറിപ്പ്

പുല്ലുവിളയിൽ കോവിഡ് സാമൂഹിക വ്യാപനത്തിന് പിന്നാലെ ടെസ്റ്റിൻ്റെ എണ്ണം കുറയ്ക്കാനുണ്ടായ ചേതോവികാരം എന്താണ് എന്ന ചോദ്യം ആരോഗ്യ വകുപ്പിനോട് ചോദിച്ചിരിക്കുകയാണ് പുല്ലുവിള സ്വദേശിനിയായ സിന്ധു മരിയ നെപ്പോളിയൻ തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ. പുല്ലുവിള, പുതിയതുറ, പള്ളം എന്നിവിടങ്ങളിൽ നിന്ന് കഴിഞ്ഞ ദിവസങ്ങളിൽ മരിച്ച ആറോളം വയോധികരുടെ മരണാനന്തരം നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആയിരുന്നെന്ന് കണ്ടെത്തിയിട്ടുണ്ട്. മരണകാരണം കോവിഡ് അല്ലെങ്കിലും, കോവിഡ് ഇൻഫെക്റ്റഡ് ആവുന്നത് ഇവരുടെ മരണം നേരത്തെയാക്കുകയാണോ എന്ന സംശയം പരിശോധിക്കപ്പെടണം എന്നും സിന്ധു മരിയ നെപ്പോളിയൻ തന്റെ കുറിപ്പിൽ പറഞ്ഞു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ഇന്ത്യയിലാദ്യമായി കോവിഡ്-19 സാമൂഹിക വ്യാപനം ഔദ്യോഗികമായി സ്ഥിരീകരിച്ച പുല്ലുവിളയിലാണ് എൻ്റെ വീട്. സാമൂഹിക വ്യാപനം സ്ഥിരീകരിച്ചിട്ട് ഇന്ന് ആറ് ദിവസം കഴിഞ്ഞു. ജൂലൈ 17-ന് Social spread പ്രഖ്യാപിക്കുന്നത് വരെ ദിവസം 100 – 150 ടെസ്റ്റുകൾ ഇവിടെ നടന്നിരുന്നു. ഇന്നിപ്പൊ കഷ്ടിച്ച് 40 – 50 ആൻ്റിജൻ ടെസ്റ്റുകളാണ് ഒരു ദിവസം എടുക്കുന്നത്.

സാമൂഹിക വ്യാപനത്തിന് പിന്നാലെ ടെസ്റ്റിൻ്റെ എണ്ണം കുറയ്ക്കാനുണ്ടായ ചേതോവികാരം എന്താണ്? (ചോദ്യം ആരോഗ്യ വകുപ്പിനോടാണ്)

ഇപ്പോൾ തീരദേശമേഖലയിൽ നിന്ന് പ്രധാനമായും നാല് വിഭാഗത്തിൽ പെട്ടവരെയാണ് ടെസ്റ്റ് ചെയ്യുന്നത് – ഗർഭിണികൾ, 60 വയസിന് മേൽ പ്രായമുള്ളവർ, മറ്റ് ഗുരുതര രോഗങ്ങളുള്ളവർ, പത്ത് വയസിന് താഴെയുള്ള കുട്ടികൾ. ഈ വിഭാഗങ്ങളിൽ പെടാത്ത ഇൻഫെക്റ്റഡ് ആയിട്ടുള്ള നിരവധി പേർ കരുംകുളം പഞ്ചായത്തിൻ്റെ പല ഭാഗങ്ങളിലായുണ്ട്. ഇവരെ വീടുകളിൽ തന്നെ ടെലിമെഡിസിൻ പോലുള്ള സംവിധാനങ്ങളുടെ സഹായത്തോടെ ചികിത്സിക്കാനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നതെന്ന് അറിഞ്ഞു. പക്ഷേ ഇത് എത്രമാത്രം Effective ആയി നടപ്പാക്കുന്നുണ്ടെന്നതിൽ ആർക്കും വ്യക്തതയില്ല.

ടെസ്റ്റിൽ പോസിറ്റീവ് ആവുന്നവരെ മെച്ചപ്പെട്ട ചികിത്സയ്ക്കായി മാറ്റാനുള്ള ആശുപത്രികളും First line treatment centres- ഉം നിറഞ്ഞു കഴിഞ്ഞെന്ന് മനസിലാക്കുന്നു. ടെസ്റ്റിൻ്റെ എണ്ണം കുറയ്ക്കാൻ ഇതും ഒരു കാരണമാണ്. റിസ്ക്ക് അധികമുള്ള, വീടുകളിൽ ചികിത്സിക്കൽ അസാധ്യമായ രോഗികളെ ചികിത്സിക്കാൻ ഇനി എന്തൊക്കെയാണ് നമുക്ക് മുൻപിലുള്ള വഴി?

കോസ്റ്റൽ സ്റ്റുഡൻ്റ്സ് കൾച്ചറൽ ഫോറം എന്ന ഞങ്ങളുടെ വിദ്യാർത്ഥി വോളൻ്റിയർ സംഘടനയുടെ രണ്ട് പ്രതിനിധികൾ Rethin AntonyVipin Das Thottathil ഉം കഴിഞ്ഞ ഏതാനും ദിവസമായി പൊലീസിനും ആരോഗ്യ വകുപ്പിനും പ്രാദേശിക നേതൃത്വത്തിനും ഒപ്പം നിന്ന് നിരവധി പ്രവർത്തനങ്ങൾ ഫീൽഡിൽ ചെയ്തു വരികയാണ്. പുല്ലുവിള, പുതിയതുറ, പള്ളം എന്നിവിടങ്ങളിൽ നിന്ന് കഴിഞ്ഞ ദിവസങ്ങളിൽ മരിച്ച ആറോളം വയോധികരുടെ മരണാനന്തരം നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആയിരുന്നെന്ന് കണ്ടെത്തിയിട്ടുണ്ട്. മരണകാരണം കോവിഡ് അല്ലെങ്കിലും, കോവിഡ് ഇൻഫെക്റ്റഡ് ആവുന്നത് ഇവരുടെ മരണം നേരത്തെയാക്കുകയാണോ എന്ന സംശയം വിപിനും രതിനുമുൾപ്പെടെ പലരും ഉന്നയിക്കുന്നുണ്ട്. ഇത് തീർച്ചയായും പരിശോധിക്കപ്പെടണം. അങ്ങനെ കോവിഡിന് വിട്ടുകൊടുക്കാനുള്ളവരല്ല, ഞങ്ങടെ അപ്പച്ചന്മാരും അമ്മച്ചിമാരും!

ഇന്ന് റിപ്പോർട്ടർ ചാനലിൽ വന്ന വാർത്ത, വല്ലാതെ പരിഭ്രാന്തിയുണ്ടാക്കിയിട്ടുണ്ടെന്ന് എടുത്ത് പറയേണ്ടതില്ലല്ലോ. പുല്ലുവിള CHC യിലെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. മംഗള വ്യക്തതയില്ലാതെ പറഞ്ഞ കാര്യങ്ങൾ അതേ അവ്യക്തതയോടെ ചാനൽ ബ്രേക്കിങ് നൽകി. ഒരു മത്സ്യബന്ധന ഗ്രാമത്തിലെ 17,000 പേർ കോവിഡ് പോസിറ്റീവാണെന്ന അനുമാനക്കണക്കാണ് CMO യെ ഉദ്ധരിച്ച് അവർ നൽകിയത്. ഔദ്യോഗിക പദവിയിലുള്ളൊരാൾ ഇങ്ങനെ പറയുമ്പോൾ ഞങ്ങളെങ്ങനെ വാർത്ത നൽകാതിരിക്കണം എന്നവർക്ക് ചോദിക്കാമെങ്കിലും, ഈ വാർത്ത നാട്ടിലുണ്ടാക്കിയേക്കാവുന്ന പരിഭ്രാന്തി എത്രത്തോളമാണെന്ന് ചിന്തിക്കാമായിരുന്നു. കഷ്ടിച്ച് ആയിരം പേർക്കാണ് ഇതുവരെ ആകെ ഇവിടെ ടെസ്റ്റ് നടത്തിയെന്നിരിക്കേ, 17,000 എന്നത് ഊഹക്കണക്ക് ആണെന്നും പുല്ലുവിളയെന്നാൽ, പുല്ലുവിള CHC യുടെ പരിധിയിൽപ്പെടുന്ന അടിമലത്തുറ മുതൽ പുതിയതുറ വരെ നീളുന്ന വലിയൊരു പ്രദേശമായി കണക്കാക്കണമെന്ന അടിസ്ഥാന വിവരം റിപ്പോർട്ടർക്ക് വ്യക്തമാക്കി കൊടുക്കുന്നതിൽ ഡോ.മംഗളയ്ക്ക് വലിയ വീഴ്ച്ച പറ്റി.

മത്സ്യത്തൊഴിലാളി കുടുംബങ്ങളെപ്പറ്റി പറഞ്ഞാൽ, വരുമാനം നിന്നു പോയിട്ട് കുറച്ചധികം ദിവസമായിക്കഴിഞ്ഞു. അച്ഛൻ്റെ വരുമാനമില്ലാതായതോടെ നിലവിൽ ഞാനൊരാളുടെ ശമ്പളത്തിലാണ് വീട്ടിലെ കാര്യങ്ങൾ നടന്നു പോവുന്നത്. എനിക്കൊരു ജോലിയുള്ളത് കൊണ്ട് പിടിച്ചു നിൽക്കാനായി. പക്ഷേ മിക്ക കുടുംബങ്ങളുടെയും അവസ്ഥ അതല്ല. സത്യം പറഞ്ഞാൽ വ്യക്തിപരമായി അറിയുന്ന ഞങ്ങടെ കടപ്പുറത്തെ പല വീട്ടുകാരും കടലിന്നുള്ള വരുമാനമില്ലാതെ കടത്തിന് മേൽ കടമായി എങ്ങനെ പിടിച്ചു നിൽക്കുന്നു എന്നോർത്ത് നല്ല ഭയമുണ്ട്. സർക്കാർ നല്കിയ അഞ്ച് കിലോ ജയ അരിയും ഒരു കിലോ പയറും ഇന്ന് കിട്ടിയിരുന്നു. അത് നല്കാനാവുന്നത് നല്ല കാര്യമാണ്. പക്ഷേ ഭക്ഷണത്തിനപ്പുറം ലോണും കടക്കാർക്ക് പലിശയും മറ്റ് ചെലവുകളും നടത്താൻ പലർക്കും നിവർത്തിയില്ല. മത്സ്യബന്ധനം എന്നുമുതൽ വീണ്ടും തുടങ്ങാനാവുമെന്ന ചോദ്യം ശക്തമായി കേട്ടു തുടങ്ങിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികളെ ജോലിക്ക് പോവാൻ അനുവദിക്കണം, ഇല്ലെങ്കിൽ ഇതുവരെ ചെയ്തുവച്ച പ്രവർത്തനങ്ങൾ പോലും വെറുതെ ആയിപ്പോവാനിടയുണ്ട്.

കടപ്പുറത്തുള്ള ചിലരോടാണ്, ഇനിയും ആരെ തോല്പിക്കാനാണ് നിങ്ങളിങ്ങനെ അനാവശ്യമായി ഇറങ്ങി നടക്കുന്നത്? അല്ലെങ്കിൽത്തന്നെ നമ്മളാണ് പ്രശ്നക്കാരെന്ന് വിധിക്കാൻ നടക്കുന്നവരാണ് ചുറ്റും. ബാക്കിയുള്ളോരെക്കാൾ എക്സ്ട്രാ സാമൂഹിക പ്രതിബദ്ധത കാണിക്കേണ്ട ഗതികെട് ഇപ്പോൾ നമുക്കുണ്ടെന്ന് മനസിലാക്കുമല്ലോ?!

Last but not least, തിരുവനന്തപുരം ലത്തീൻ അതിരൂപത നേതൃത്വം ജീവനോടെ ഉണ്ടോ? ഈ കമ്മ്യൂണിറ്റിയുടെ രക്ഷാധികാരികളായ നിങ്ങൾ ഇത്രയും സുപ്രധാനമായൊരു പ്രതിസന്ധി ഘട്ടത്തിൽ മുൻപിൽ നിന്ന് നയിക്കേണ്ടവരായിരുന്നില്ലേ? സ്കൂളുകളും കൊളേജുകളും പ്ലേ ഗ്രൗണ്ടും ഉൾപ്പെടെ സഭയുടെ കീഴിൽ വരുന്ന എത്രയോ സ്ഥാപനങ്ങൾ സ്വന്തം മനുഷ്യരുടെ കോവിഡ് ചികിത്സയ്ക്കായി വിട്ടു കൊടുക്കേണ്ടവരായിരുന്നില്ലേ? പൊലീസിനും ആരോഗ്യ വകുപ്പിനുമൊപ്പം നിന്ന് അതാത് ഇടവകകളിലെ വികാരിയച്ചന്മാരുടെ നേതൃത്വത്തിൽ കടപ്പുറത്തും ഗോതമ്പ് റോഡിലുമൊക്കെ ഇറങ്ങി ജനങ്ങളെ വീട്ടിലിരുത്താനും അവരുടെ ആവശ്യങ്ങൾ സർക്കാർ സംവിധാനങ്ങളെ അറിയിച്ച് ഇപ്പോൾ നടക്കുന്നതിലുമെത്രയോ മെച്ചപ്പെട്ട പ്രതിരോധ പ്രവർത്തനങ്ങൾ ഇവിടെ നടത്താൻ ആവുമായിരുന്നില്ലേ?കേസുകൾ കൂടി വരുന്ന ഇടവകകളിലെ സ്കൂളുകൾ വിട്ടു കൊടുക്കുന്നതോടെ തീരുന്നതാണോ നിങ്ങളുടെ ഉത്തരവാദിത്വം? തൂത്തൂരിൽ ജോൺ ഡാൽ അച്ചൻ്റെ നേതൃത്വത്തിൽ നടത്തിയ കോവിഡ് പ്രതിരോധ മാതൃകയെപ്പറ്റി അറിഞ്ഞായിരുന്നോ? അതോ തല്ക്കാലം ഇതൊക്കെ സർക്കാർ നോക്കിക്കോളട്ടെ എന്നും പറഞ്ഞ് മാറി നിൽക്കുകയാണോ?

(NB: I wasn”t much active in facebook for some days because I didn”t have the energy to handle all the interactions happening here. Also, family needed me. I do know what”s happening in Chellanam and I feel totally helpless for my people in Chellanam).

https://www.facebook.com/sindhunepolean.sindhunepolean/posts/1601710143340325