ദളിതരായ ദേവസ്വം മന്ത്രിമാർ ഉണ്ടായിട്ടുണ്ട്, ഈ രീതിയിൽ മാർക്കറ്റ് ചെയ്യപ്പെട്ടിട്ടില്ല: ശ്രീജിത്ത് പണിക്കർ

ദളിത് വിഭാഗത്തിൽ നിന്ന് മുമ്പും ദേവസ്വം മന്ത്രിമാർ ഉണ്ടായിട്ടുണ്ടെന്നും എന്നാൽ അന്നൊന്നും ‘ദളിതനെ ദേവസ്വം മന്ത്രിയാക്കി’ എന്ന രീതിയിൽ മാർക്കറ്റ് ചെയ്യപ്പെട്ടിട്ടില്ല എന്ന് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. കെ രാധാകൃഷ്ണൻ മികച്ച രാഷ്ട്രീയപ്രവർത്തകൻ എന്ന രീതിയിൽ പേരെടുത്ത ആളാണ്. അദ്ദേഹത്തിന്റെ ജാതിയും മതവും വർഗ്ഗവും വംശവും തപ്പി നോക്കേണ്ട കാര്യമില്ലെന്നും മുൻപേ മികവ് തെളിയിച്ചയാളാണ് അദ്ദേഹമെന്നും കമ്മ്യൂണിസ്റ്റുകാരോടായി ശ്രീജിത്ത് പണിക്കർ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് കുറിപ്പ്:

“ഗവണ്മെന്റ് ചെലവിൽ ആളുകളെ നിശ്ചയിച്ച് ഭക്ഷണം കൊടുക്കുന്ന, ഭക്ഷണം സ്വീകരിക്കുന്ന എത്ര ദൈവങ്ങളുണ്ടെന്ന് കണക്കാക്കിയിട്ടുണ്ടോ?”

1978ൽ കേരള നിയമസഭയിൽ ദേവസ്വം മന്ത്രിയോട് ചോദിക്കപ്പെട്ട ചോദ്യമാണ്. “ഇല്ല” എന്ന് ഉത്തരം നൽകിയ ദേവസ്വം മന്ത്രി അന്നത്തെ ചേലക്കര എംഎൽഎ ആയിരുന്നു. കോൺഗ്രസ് നേതാവ് കെ കെ ബാലകൃഷ്ണൻ. ദളിത് വിഭാഗത്തിൽ നിന്നുള്ള നേതാവ്.

വേറെയും ദേവസ്വം മന്ത്രിമാർ ദളിത് വിഭാഗത്തിൽ നിന്ന് ഉണ്ടായിട്ടുണ്ട്. വെള്ള ഈച്ചരൻ, ദാമോദരൻ കാളാശേരി എന്നിവർ. ഇതൊന്നും അന്ന് ‘ദളിതനെ ദേവസ്വം മന്ത്രിയാക്കി’ എന്ന രീതിയിൽ മാർക്കറ്റ് ചെയ്യപ്പെട്ടിട്ടില്ല എന്നു തോന്നുന്നു.

കെ രാധാകൃഷ്ണൻ മികച്ച രാഷ്ട്രീയപ്രവർത്തകൻ എന്ന രീതിയിൽ പേരെടുത്ത ആളാണ്. അദ്ദേഹത്തിന്റെ ജാതിയും മതവും വർഗ്ഗവും വംശവും തപ്പി നോക്കേണ്ട കാര്യമില്ല കമ്യൂണിസ്റ്റുകാരേ. മുൻപേ മികവ് തെളിയിച്ചയാളാണ് അദ്ദേഹം.

എന്തോ മറന്നല്ലോ….

ആ, ഓർമ്മ വന്നു.

മേല്പറഞ്ഞ ചോദ്യം നിയമസഭയിൽ ചോദിച്ചത് ആരെന്ന് പറഞ്ഞില്ലല്ലോ.

ആളെ നിങ്ങളറിയും.

പിണറായി വിജയൻ.

[പിന്നാക്ക ക്ഷേമത്തിന്റെ ഭാഗമായിരുന്നു പണ്ട് ദേവസ്വം എന്നൊരു വാദം കണ്ടു. ആദ്യ നമ്പൂതിരിപ്പാട് മന്ത്രിസഭയിൽ ഗൗരിയമ്മയുടെ വകുപ്പുകൾ റെവന്യൂ, എക്സൈസ്, ദേവസ്വം എന്നിവയായിരുന്നു. അപ്പോൾ പിന്നാക്കക്ഷേമം എവിടെ??? ഇനി പിന്നാക്കക്ഷേമത്തിന്റെ ഭാഗമായിരുന്നെങ്കിൽ പോലും കാര്യമില്ല. കെ രാധാകൃഷ്ണന്റെ വകുപ്പുകൾ ദേവസ്വവും പിന്നാക്കക്ഷേമവും തന്നെയാണ്.] 💊

[വരൂ, നമുക്ക് ദളിത് ജോക്ക് പറഞ്ഞ പണിക്കരെ ബഹിഷ്കരിക്കാം.] 💊