കൂടുതൽ ഉത്തരവാദിത്വം നാടൊന്നാകെ പുലർത്തേണ്ടുന്ന സമയം അതിക്രമിച്ചിരിക്കുന്നു: കുറിപ്പ്

കോവിഡ് രണ്ടാം തരംഗ വ്യാപനത്തെ തുടർന്നുള്ള പ്രതിസന്ധി കേരളത്തിലും രൂക്ഷമാകുന്നു എന്നതിന്റെ സൂചനകൾ വന്നു കൊണ്ടിരിക്കുകയാണ്​. തൃശൂരും എറണാകുളത്തുമുള്ള ആശുപത്രികളിൽ ​വെൻറിലേറ്ററുകൾക്ക് ക്ഷാമം ഉണ്ടാകുന്നതായാണ് വിവരം. സുഹൃത്തിന്റെ സഹോദരി​ വെൻറിലേറ്റർ സൗകര്യം കിട്ടാതെ മരിച്ച സംഭവം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ്​ എഴുത്തുകാരിയായ അനു പാപ്പച്ചൻ. ഭയപ്പെടുത്താനല്ല, സങ്കടം കൊണ്ടാണ് ഇത്​ വേദനയോടെ പങ്കുവെയ്ക്കുന്നത്. കൂടുതൽ ജാഗ്രതയ്ക്കു വേണ്ടിയാണ്. കൂടുതൽ ഉത്തരവാദിത്വം നാടൊന്നാകെ പുലർത്തേണ്ടുന്ന സമയം അതിക്രമിച്ചിരിക്കുന്നുവെന്നും അനു പാപ്പച്ചൻ ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു.

അനു പാപ്പച്ചന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:

ചെന്നൈയിലെ ഫോട്ടോഗ്രാഫർ ഡേവിഡേട്ടനെ (പി. ഡേവിഡ്) വിളിച്ചു ഫോൺ വെച്ചതേയുള്ളൂ. കരച്ചിൽ സഹിക്കാൻ വയ്യ.. ഇടറിക്കേട്ടു.

അവൾ മരിച്ചു മോളെ.. 4 മണിക്ക്.

പെങ്ങളാണ്. അവരുടെ വീട് നാട്ടിൽ ഇരിങ്ങാലക്കുട, കല്ലേറ്റുംകരയിലാണ്.ഇന്നലെ വിളിച്ചപ്പോഴും ഡേവിഡേട്ടൻ ആവലാതിയോടെ പറഞ്ഞു.

“മോളെ എവിടെയും വെൻറിലേറ്റർ ഒഴിവില്ല. തൃശൂരും എറണാകുളത്തും തിരയാത്ത ആശുപത്രികളില്ല. പരിചയമുള്ള ഡോക്ടർമാരുടെയും  സുഹൃത്തുക്കളുടെയും നമ്പറുകളിലേക്ക് മാറി മാറി വിളിച്ചു കൊണ്ടിരിക്കയാണ്.. ”

വിശ്വാസം വരാതെ നിരവധി ആശുപത്രികളുടെ പേര് ഞാൻ മാറി മാറി പറഞ്ഞു.

അതെല്ലാം തിരക്കി മോളെ. എവിടെയുമില്ല. അവളുടെ സ്ഥിതി വളരെ മോശമാണ്.ഓക്സിജൻ ലെവൽ വല്ലാതെ താഴ്ന്നതിനാൽ ദൂരെ എവിടേലും മാറ്റാൻ പേടിയാണ്. വലിയ റിസ്കാണ്.അതു കൊണ്ട് ജീവൻ രക്ഷ കൂടി നോക്കണം ” .

“എവിടെയെങ്കിലും കിട്ടും. വിഷമിക്കാതിരിക്കൂ. പിന്നെ വിളിക്കാമെന്ന്  സമാധാനിപ്പിച്ചു. ”

എവിടേലും കിട്ടിക്കാണും എന്ന ഉറപ്പോടെ

വിളിച്ചിട്ട് എന്തായി ,വെൻറിലേറ്റർ ശരിയായോ എന്നു മാത്രമേ ചോദിക്കാനായുള്ളൂ…

…………………

ആ മനുഷ്യന്റെ സങ്കടം കാതിൽ പെയ്യുന്നു..

വേറൊന്നും ചോദിക്കാനായില്ല. എന്തായെന്നോ, എവിടെയാണെന്നോ, ഇനി കാര്യങ്ങൾ എന്താണെന്നോ…

………

ഭയപ്പെടുത്താനല്ല,

സങ്കടം കൊണ്ടാണ്

വേദനയോടെ  പങ്കുവെക്കുന്നത്.

കൂടുതൽ ജാഗ്രതയ്ക്കു വേണ്ടിയാണ്.

കൂടുതൽ ഉത്തരവാദിത്തം നാടൊന്നാകെ പുലർത്തേണ്ടുന്ന സമയം അതിക്രമിച്ചിരിക്കുന്നു.

നമുക്കാകെ ചെയ്യാൻ പറ്റുക

നമ്മുടെ വീട്ടിൽ നിന്ന് രോഗികളുടെ എണ്ണം ഇല്ലാതാക്കുക / കുറക്കുക എന്നതാണ്.

നമുക്കറിയാമത്.

എന്നാലും എന്നാലും

കുറച്ച് ദിവസം അതീവ ജാഗ്രതയോടെ പുലർന്നുടേ നമുക്ക്…!

ഈ രണ്ടാഴ്ച്ച നിർണ്ണായകമാണ് എന്ന ആരോഗ്യ പ്രവർത്തകരുടെ വാക്കുകൾ ക്ഷമയോടെ പ്രാവർത്തികമാക്കുക. ആരോഗ്യ പ്രവർത്തകരെ സംബന്ധിച്ചിടത്തോളവും താങ്ങാവുന്നതിലപ്പുറമായി സ്ഥിതിഗതികൾ.

ആംബുലൻസുകൾ റോഡിൽ നിരന്തരമോടുകയാണ്.

ക്വാറന്റെനിൽനിന്ന്  ഓക്സിജൻ സിലിണ്ടറിലേക്കും വെന്റിലേറ്ററിലേക്കുo കൂടുതൽ രോഗികളെത്തുന്ന തരത്തിൽ രോഗം മാരകമായിരിക്കുന്നു!

രോഗവ്യാപനമൊന്നു ശമിച്ചാൽ പോയി കിടക്കാൻ ഒരു കിടക്ക കിട്ടുമെന്നെങ്കിലും സമാധാനിക്കാം.

മാധ്യമങ്ങളോട്

ഒരപേക്ഷ

തിരഞ്ഞെടുപ്പ് അവലോകന വിശകലനങ്ങൾ തല്ക്കാലം നിർത്തൂ.

കോവിഡ് ബോധവല്ക്കരണവും ജനങ്ങൾക്കുള്ള അവശ്യ നിർദ്ദേശങ്ങളും നല്കൂ…

എല്ലാരോടും സ്നേഹം.🙏🏾