പൂന്തുറയിൽ രോഗികളോട്‌ സർക്കാർ വളരെ മോശമായാണ് പെരുമാറിയത്: സക്കറിയയുടെ പോസ്റ്റിന് പ്രദേശവാസിയുടെ മറുപടി

പൂന്തുറയിൽ രോഗികളോട്‌ സർക്കാർ വളരെ മോശമായാണ് പെരുമാറിയത് എന്നും കോമൺ ബാത്ത് റൂം ഉള്ള ഹാളുകളിൽ രോഗം ഉള്ളവരെയും ഇല്ലാത്തവരെയും ഒരുമിച്ചു പാർപ്പിച്ചു എന്നും ചൂണ്ടിക്കാട്ടി എഴുത്തുകാരൻ സക്കറിയയുടെ പോസ്റ്റിന് മറുപടി നൽകി പ്രദേശവാസി. പൂന്തുറയിൽ നടന്ന സംഭവങ്ങളെ പറ്റി ഒരു വാർത്ത ഉദ്ധരിച്ചുകൊണ്ട് താൻ പ്രസിദ്ധീകരിച്ച പോസ്റ്റിനു ആ പ്രദേശവാസിയായ തന്റെ സുഹൃത്ത് നൽകിയ മറുപടി എന്ന ആമുഖത്തോടെ സക്കറിയ തന്നെയാണ് ഇത് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

പൂന്തുറയില്‍ പരിശോധനയ്ക്കായി സ്വാബ് ശേഖരിക്കുന്നതിനായി പോയ വനിതാ ഡോക്ടര്‍ അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ സഞ്ചരിച്ച കാറിനെ ജനക്കൂട്ടം ആക്രമിച്ചു എന്ന വാർത്ത ഉദ്ധരിച്ചുകൊണ്ട് ഉള്ളതായിരുന്നു സക്കറിയയുടെ ആദ്യത്തെ ഫെയ്സ്ബുക്ക് പോസ്റ്റ്. സാമൂഹിക പുരോഗതി നേടി എന്ന് അഭിമാനിക്കുന്ന ഒരു സമൂഹത്തിൽ ഇത് സംഭവിക്കാൻ പാടില്ലായിരുന്നു. ഇതിന് ഇടയാക്കിയവർ ആരാണെങ്കിലും അവർ മലയാളികൾക്ക് അന്തകൻമാരായി തീരും എന്നായിരുന്നു സക്കറിയ അഭിപ്രായപ്പെട്ടത്. ഇതിനാണ് അദ്ദേഹത്തിന്റെ സുഹൃത്തും പ്രദേശവാസിയുമായ ആൾ മറുപടി നൽകിയത്.

പ്രദേശവാസിയുടെ മറുപടി ഉൾപ്പെടുത്തിയ സക്കറിയയുടെ പോസ്റ്റ്:

പൂന്തുറ യിൽ നടന്ന സംഭവങ്ങളെ പറ്റി ഒരു വാർത്ത ഉദ്ധരിച്ചുകൊണ്ട് ഞാൻ പ്രസിദ്ധീകരിച്ച പോസ്റ്റിനു ആ പ്രദേശ വാസി യായ എന്റെ സുഹൃത്ത് നൽകിയ മറുപടി.

തിരുവനന്തപുരത്ത് കുമരിചന്തയിലെ കച്ചവടക്കാർക്ക് കോവിഡ് വന്നു. അവിടെ നിന്നും പലർക്കും പടർന്നു. പൂന്തുറ, വള്ളക്കടവ്, ബീമാപള്ളി ഭാഗത്തുള്ള ചന്തയിൽ പോയ പലർക്കും വന്നു.
പൂന്തുറയിൽ കൂടുതൽ പേർക്ക് രോഗം വന്നു.
സർക്കാർ വളരെ മോശമായാണ് ഇവരോട് പെരുമാറിയത്. മൂന്നു വാർഡിൽ പിറ്റേന്ന് രാവിലെ മുതൽ കർക്കശമായ ലോക്ഡൗൺ പ്രഖ്യാപിച്ചു. പ്രാഥമിക ടെസ്റ്റിൽ പോസിറ്റീവ് ആയി കണ്ട നൂറോളം പേരെ കാരക്കോണം മെഡിക്കൽ കോളേജ്, വട്ടപ്പാറ മെഡിക്കൽ കോളേജ്, വർക്കലയിലെ അടച്ചു പൂട്ടിയ മെഡിക്കൽ കോളേജിലേക്കുമായി കൊണ്ടു പോയി. അവിടെ കോമൺ ബാത്ത് റൂം ഉള്ള ഹാളുകളിൽ രോഗം ഉള്ളവരെയും ഇല്ലാത്തവരെയും ഒരുമിച്ചു പാർപ്പിച്ചു. ഇത് അവരെ ഭയപ്പെടുത്തി. മാത്രവുമല്ല കാര്യമായ മെഡിക്കൽ അറ്റൻഷൻ അവർക്ക് കിട്ടിയതുമില്ല.
അവരെല്ലാം അവിടെ നിന്ന് പരാതി പറയാൻ തുടങ്ങി. അവരോട് പൂന്തുറക്കാർ എന്നു പറഞ്ഞു മോശമായി പെരുമാറി.
ഇതിനെക്കാളും ഒക്കെ ഭയങ്കരമായി പൂന്തുറയിൽ നിന്ന് രോഗം പടരാൻ പോകുന്നു എന്ന പേരിൽ സർക്കാർ അറിയിപ്പ് വച്ച് ടെലിവിഷനും മറ്റും പേടിപ്പെടുത്തുന്ന വാർത്ത നല്കി. കൂടുതൽ രോഗം വന്നതും ഒരാൾ മരിച്ചതും വള്ളക്കടവിൽ ആയിരുന്നു. എന്നിട്ടും സ്റ്റിഗ്മ മുഴുവൻ പൂന്തുറയ്ക്കും. രോഗിയുടെ മേൽ സ്റ്റിഗ്മ പടർത്തരുത് എന്ന അടിസ്ഥാന തത്വം ഇവിടെ ലംഘിക്കപ്പെട്ടു.
ഏറ്റവും ഭയങ്കരമായത് കറുത്ത വേഷത്തിൽ യന്ത്രത്തോക്കുകളുമായി കമാൻഡോകൾ അവിടെ നടത്തിയ റൂട്ട് മാർച്ചും ആരെങ്കിലും വീടിന് പുറത്തിറങ്ങിയാൽ പിടിച്ചു ദൂരെ ക്വാറൻറൈൻ സെന്ററിൽ ആക്കും എന്ന ഭീഷണിയുമായി നടത്തിയ മൈക് അനൗൺസ്മെന്റുമാണ്.
മുഹമ്മദ് അഷീൽ എന്ന സംസ്ഥാന സാമൂഹ്യ സുരക്ഷാ മിഷൻ ഡയറക്ടർ, ഇക്കാര്യങ്ങളിൽ ആരോഗ്യ മന്ത്രിയുടെ വലംകൈ, ഈ ഭീകരത സൃഷ്ടിക്കലിനെ ന്യായീകരിക്കുകയും ചെയ്തു.
ജനങ്ങളെ പങ്കാളികളാക്കിയേ ഇത്തരം മഹാമാരികൾ നേരിടാനാവൂ എന്ന തത്വം ഇവിടെ ലംഘിക്കപ്പെട്ടു.
പിറ്റേന്ന് രാവിലെ അത്യാവശ്യം സാധനങ്ങൾ വാങ്ങാൻ ഇറങ്ങിയ ഇവർക്ക് റോഡിനപ്പുറത്തു നിന്ന് കടകളിൽ നിന്നും സാധനങ്ങൾ കൊടുത്തില്ല, അവരെ അപമാനിച്ചു.
തൈക്കാട് ആശുപത്രിയിൽ പോയ ഗർഭിണിയെ പൂന്തുറക്കാരി എന്ന പേരിൽ തിരിച്ചയച്ചു.
പൂന്തുറയിൽ കടകളില്ല, വള്ളക്കടവിൽ നിന്ന് സാധനം കിട്ടുന്നില്ല. ഒരാഴ്ചത്തെ സാധനം വാങ്ങി വയ്ക്കാൻ ശേഷിയുള്ളവരല്ല ഈ മനുഷ്യർ. അവർ അക്ഷരാർത്ഥത്തിൽ പട്ടിണിയിൽ ആയി.
വഴിമുട്ടിയ അവർ അവിടെ വന്ന മെഡിക്കൽ ടീമിനെ തടഞ്ഞു. തിരിച്ചയച്ചു.
തുപ്പി എന്നതൊക്കെ കള്ളമാണ്. ഒരു ഡോക്ടർ മാത്രമാണ് അങ്ങനെ പറഞ്ഞത്. കൂടെ ഉണ്ടായിരുന്ന നഴ്സുമാരും മറ്റും എഴുതിയത് ഞാൻ വായിച്ചു. പേടിച്ചു പോയി, തെറി വിളിച്ചു, കാറിൽ അടിച്ചു എന്നൊക്കെയാണ് അവർ പറഞ്ഞത്.
പിറ്റേന്ന് രാവിലെ ഡെപ്യൂട്ടി കളക്ടറും എ സി പിയും അവിടെ പോയി ജനങ്ങളോട് സംസാരിക്കുകയും, ആശുപത്രിയിൽ ചികിത്സ ആരംഭിക്കുകയും പ്രാഥമിക പരിശോധന കഴിഞ്ഞവരെ പൂന്തുറ സ്കൂളിൽ താമസിപ്പിച്ചു നിരീക്ഷിക്കും സിവിൽ സപ്ലൈസ് വണ്ടി, മൊബൈൽ എ ടി എം , എന്നിവ വരും എന്ന് ഉറപ്പും കൊടുത്തതോടെ പ്രശ്നം പരിഹരിക്കപ്പെട്ടു.
ഇന്ന് പുഷ്പവൃഷ്ടിയോടെയാണ് ഈ ഡോക്ടറെയും സംഘത്തെയും പൂന്തുറ സ്വീകരിച്ചത്.

https://www.facebook.com/paulzacharia3/posts/10157528908531662