ഇന്ത്യയില്‍ ആയരിക്കണക്കിന് വര്‍ഷം മുമ്പുതന്നെ ഗോമാംസം ഭക്ഷിച്ചിരുന്നുവെന്ന വാര്‍ത്ത ജനങ്ങള്‍ ചര്‍ച്ചാ വിഷയമാക്കേണ്ടതാണെന്ന് മുതിർന്ന സി.പി.എം നേതാവ് എം എം ലോറൻസ്. ഹരിയാനയിലും ഉത്തർപ്രദേശിലും സ്ഥിതി ചെയ്യുന്ന ഏഴ് സിന്ധുനദീതട നാഗരികത സൈറ്റുകളിൽ നിന്നും കണ്ടെത്തിയ 4,600 വർഷത്തോളം പഴക്കമുള്ള സെറാമിക് പാത്രങ്ങളിൽ കന്നുകാലികളുടെയും എരുമ മാംസത്തിന്റെയും ഉൾപ്പെടെയുള്ള മൃഗ ഉൽപന്നങ്ങളുടെ സാന്നിധ്യം കണ്ടെത്തിയതായി പുതിയ പഠന റിപ്പോർട്ട് വന്നിരുന്നു. പിന്തിരിപ്പന്‍ പ്രതിലോമ രാഷ്ട്രീയ കക്ഷികളും മറ്റും പ്രചരിപ്പിക്കുന്നത് അസത്യങ്ങളും അബദ്ധങ്ങളുമാണ് എന്നതിന് തെളിവാണ് പുതിയ പഠന റിപ്പോർട്ട് എന്ന് എം എം ലോറൻസ് തന്റെ ഫേസ്ബുക്ക് കുറിപ്പിൽ അഭിപ്രായപ്പെട്ടു.
എം എം ലോറൻസിന്റെ ഫേസ്ബുക്ക് കുറിപ്പ്:
ഇന്ത്യയില്‍ ആയരിക്കണക്കിന് വര്‍ഷം മുമ്പുതന്നെ ഗോമാംസം ഭക്ഷിച്ചിരുന്നുവെന്ന്.
ഇന്നലെ (10-12-2020) ഇറങ്ങിയ “ദി ഹിന്ദു” ദിനപത്രത്തില്‍ കണ്ട ഒരു വാര്‍ത്ത ജനങ്ങള്‍ ചര്‍ച്ചാ വിഷയമാക്കേണ്ടതാണ്. പ്രത്യേകിച്ച് ഗോമാംസം ഭക്ഷിക്കുന്നവരും അതിനെ എതിര്‍ക്കുന്നവരും. വാര്‍ത്തയില്‍ ഇന്നത്തെ ഹരിയാണയും ഉത്തര്‍ പ്രദേശും അടങ്ങുന്ന പ്രദേശങ്ങളിലെ സിന്ധുനദീതട (indus valley civilization) സംസ്കാരത്തെക്കുറിച്ച് പഠനം നടത്തിയ ഏഴ് ഇടങ്ങളിലെ പര്യവേഷണത്തില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ ജേര്‍ണല്‍ ഓഫ് ആര്‍ക്കിയോളജിക്കല്‍ സയന്‍സില്‍ പ്രസിദ്ധപ്പെടുത്തിയതായി പറയുന്നു.
“ടൂ റെയിന്‍സ് പ്രോജക്ട്സ്” എന്ന് പേരിട്ട് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയും ബനാറസ് ഹിന്ദു യൂണിവേഴ്സിററിയും ചേര്‍ന്ന് നടത്തിയ ഗവേഷണത്തില്‍ 4600 വര്‍ഷം പഴക്കമുള്ള കളിമണ്‍ പാത്രങ്ങളില്‍നിന്നും (ceramic vessels) ലഭിച്ച മാംസ കൊഴുപ്പുകളിലെ അവശിഷ്ടങ്ങളും ആ പ്രദേശത്തുനിന്നും കിട്ടിയ മൃഗങ്ങളുടെ അസ്ഥികൂട അവശിഷ്ടങ്ങളെക്കുറിച്ചും വിശകലനം നടത്തിയിരുന്നു.
അതില്‍നിന്ന് കണ്ടുകിട്ടിയ മൃഗങ്ങളുടെ അസ്ഥികൂടങ്ങളുടെയും മൃഗക്കൊഴുപ്പുകളുടെയും 50-60 ശതമാനം വളര്‍ത്തു മൃഗങ്ങളായ പശു (ബീഫ്), ആട് (മട്ടണ്‍) എന്നിവയുടെ ആയിരുന്നുവെന്ന് കണ്ടെത്തിയിരിക്കുന്നു.
എന്തായാലും മനുഷ്യന്‍റെ അസ്ഥികൂടങ്ങള്‍ അതില്‍നിന്ന് കിട്ടയിട്ടില്ലാത്തതുകൊണ്ട് മേല്‍പറഞ്ഞ മാംസാഹാരങ്ങള്‍ കഴിച്ചിരുന്ന മനുഷ്യരെ ഇന്നത്തെപ്പോലെ തല്ലിക്കൊന്നില്ലായിരുന്നുവെന്ന് അനുമാനിക്കാം.
ഞാന്‍ മുമ്പ് പറഞ്ഞതുപോലെ, ശാസ്ത്രത്തിന്‍റെ മഹാവിസ്ഫോടനം അന്തവിശ്വാസങ്ങളെയും പിന്തിരിപ്പന്‍ പ്രതിലോമ രാഷ്ട്രീയ -സാമൂഹ്യ നിലാപടുകളെയും ആശയഗതികളെയും സംശയലേശമെന്യ പിച്ചിചീന്തുകയാണ്.
ഇനിയും 4000-5000 വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍, വീണ്ടും പര്യവേഷം നടക്കുമ്പോള്‍ ചിലപ്പോള്‍ കിട്ടുന്നത് മേല്‍പറഞ്ഞ മൃഗങ്ങളുടെ മാംസാ വശിഷ്ടങ്ങള്‍ക്കൊപ്പം തല്ലിക്കൊന്ന് കുഴിച്ചുമൂടിയ മനുഷ്യരുടെ അവശിഷ്ടങ്ങള്‍കൂടിയുണ്ടാവാം. അനുമാനങ്ങള്‍ വേറെയുമാകാം.
ഏതായാലും, എത്രമാത്രം അസത്യങ്ങളും അബദ്ധങ്ങളുമാണ് പിന്തിരിപ്പന്‍ പ്രതിലോമ രാഷ്ട്രീയ കക്ഷികളും മറ്റും പ്രചരിപ്പിക്കുന്നതെന്ന് ശാസ്ത്രം സംശയലേശമെന്യേ വെളിച്ചത്തുകൊണ്ടുവരികയാണ്.