"പെട്ടിയിലിരിക്കുന്ന വോട്ട് പോലെ അല്ല പുറത്ത് ചുറ്റി നടക്കുന്ന വൈറസ്": മുരളി തുമ്മാരുകുടി

കോവിഡ് രണ്ടാം തരംഗ വ്യാപനം രാജ്യത്തെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വൈറസ് വ്യാപനം രൂക്ഷമായ ഈ സാഹചര്യത്തിൽ പൊതുജനം നിതാന്ത ജാഗ്രത പുലർത്തണമെന്നാണ് സർക്കാരിന്റെ മുന്നറിയിപ്പ്.

അതേസമയം നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. മെയ് രണ്ടിനാണ് വോട്ടെണ്ണൽ നടക്കുക. വോട്ടെണ്ണലിന് ശേഷം കോവിഡ് വ്യാപനത്തിന്റെ സ്ഥിതി എന്താകുമെന്ന് വിലയിരുത്തുകയാണ് ഐക്യരാഷ്ട്രസഭയുടെ ദുരന്തലഘൂകരണ വിഭാഗം അദ്ധ്യക്ഷനായ മുരളി തുമ്മാരുകുടി.

പെട്ടിയിലിരിക്കുന്ന വോട്ട് പോലെ അല്ല പുറത്ത് ചുറ്റി നടക്കുന്ന വൈറസ്. ഇന്ന് മുതൽ മെയ് രണ്ടു വരെ നമ്മൾ എന്ത് തന്നെ ചെയ്താലും ചിന്തിച്ചാലും തിരഞ്ഞെടുപ്പിന്റെ ഫലത്തിൽ മാറ്റം ഉണ്ടാകില്ല. പക്ഷെ ഇന്ന് മുതൽ വ്യക്തിപരമായി, സമൂഹമായി നാം കർശനമായ നിയന്ത്രണങ്ങൾക്ക് തയ്യാറായാൽ വലിയ ദുരന്തം ഒഴിവാക്കാം എന്ന് മുരളി തുമ്മാരുകുടി തന്റെ ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു.

മുരളി തുമ്മാരുകുടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്:

മെയ് രണ്ടിന് എന്ത് സംഭവിക്കും?

തിരഞ്ഞെടുപ്പ് കഴിഞ്ഞു, വോട്ടെല്ലാം പെട്ടിയിൽ ആയി. അത് സുരക്ഷിതമായി കൈകാര്യം ചെയ്യാൻ താഴിട്ടു പൂട്ടി പോലീസ് കാവലുമുണ്ട്. ഇനി എന്താണ് സംഭവിക്കുന്നതെന്ന് പലരും പ്രവചിക്കുന്നുണ്ട്, പ്രവചനം എന്ത് തന്നെയാണെങ്കിലും അത് തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കില്ല. റിസൾട്ട് എന്താണെങ്കിലും മെയ് രണ്ടിന് അത് വരും.

താഴിട്ട് പൂട്ടാതെ, പോലീസ് കാവൽ ഇല്ലാതെ ഒന്നുണ്ട്. അത് കോവിഡ്19 ഉണ്ടാക്കുന്ന വൈറസ് ആണ്. അത് നാട്ടിലൊക്കെ ഇറങ്ങി നടക്കുന്നുണ്ട്. കാണുന്നിടത്തോളം അത് വളരുകയാണ്. മെയ് രണ്ടാവുന്പോഴേക്കും കോവിഡ്19 രോഗത്തിന് എന്ത് സംഭവിക്കും?

കോവിഡ് തുടങ്ങിയതിൽ പിന്നെ പ്രതിദിന രോഗികളുടേയും പ്രതിദിന മരണങ്ങളുടേയും ഏഴു ദിവസത്തെ ആവറേജ് ആണ് ചിത്രങ്ങളിൽ കാണിച്ചിരിക്കുന്നത്. കഴിഞ്ഞ ഏപ്രിൽ തുടങ്ങിയതിൽ പിന്നെ എത്ര വേഗത്തിലാണ് പ്രതിദിന കേസുകൾ വളരുന്നതെന്ന് നമുക്ക് കാണാം. ഇപ്പോഴത്തെ 25000 വലിയ താമസമില്ലാതെ 50000 ആകുമെന്നൊക്കെ ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലാകും, അത് മെയ് മാസം രണ്ടിന് മുൻപ് എത്തുമോ ശേഷം എത്തുമോ എന്നതേ സംശയിക്കാനുള്ളൂ.

കേസുകൾ വളരുന്പോൾ മരണങ്ങളും കൂടുന്നത് സ്വാഭാവികമാണ്. ഇന്നിപ്പോൾ മരണം 32 ആയി. സാധാരണഗതിയിൽ കേസുകൾ കൂടി വരുന്നതും മരണങ്ങൾ കൂടി വരുന്നതും തമ്മിൽ ഒരല്പം ടൈം ലാഗ് ഉണ്ട്. അത് വച്ച് നോക്കുന്പോൾ മെയ് രണ്ടാകുന്പോൾ മരണം പ്രതിദിനം 60 കടന്നേക്കും. ഈ നിലക്ക് പോയാൽ മെയ് മാസത്തിൽ പ്രതിദിന മരണങ്ങൾ നൂറു കടക്കും.

പെട്ടിയിലിരിക്കുന്ന വോട്ട് പോലെ അല്ല പുറത്ത് ചുറ്റി നടക്കുന്ന വൈറസ്. ഇന്ന് മുതൽ മെയ് രണ്ടു വരെ നമ്മൾ എന്ത് തന്നെ ചെയ്താലും ചിന്തിച്ചാലും തിരഞ്ഞെടുപ്പിന്റെ ഫലത്തിൽ മാറ്റം ഉണ്ടാകില്ല.
പക്ഷെ ഇന്ന് മുതൽ വ്യക്തിപരമായി, സമൂഹമായി നാം കർശനമായ നിയന്ത്രണങ്ങൾക്ക് തയ്യാറായാൽ മേല്പറഞ്ഞ നൂറുകണക്കിനുള്ള പ്രതിദിന മരണങ്ങൾ നമുക്ക് ഒഴിവാക്കാം.

അതിന് നാം തയ്യാറായില്ലെങ്കിൽ ഇപ്പോൾ മുപ്പത്, നാല്പത് എന്നൊക്കെ പറഞ്ഞു അക്കങ്ങൾ ആയി നാം കാണുന്ന മരണങ്ങൾ സുഹൃത്ത്, ബന്ധു, കുടുംബാംഗം എന്ന തരത്തിൽ വ്യക്തിപരമായി മാറും. അതിലൊരക്കം നിങ്ങളായേക്കാം, അത് കാണാനും കൂട്ടാനും നിങ്ങൾ ഉണ്ടാകില്ലെങ്കിലും.

ശ്രീദേവിയെ പൂട്ടിയിടുന്നതാണ് നല്ലത്. പക്ഷെ സണ്ണി അതിന് മുതിരുന്നില്ലെങ്കിൽ ശ്രീദേവി സ്വയം മുറിക്കകത്ത് കയറി ഇരുന്നാലും മതി. വൈറസ് എപ്പോഴാണ് നിങ്ങളെ “ഒന്ന് ട്രൈ ചെയ്ത് നോക്കുന്നതെന്ന്” ആർക്കും പറയാൻ പറ്റില്ല.

അപ്പൊ എല്ലാം പറഞ്ഞ പോലെ. സുരക്ഷിതരായിരിക്കുക.

Read more